Thursday, July 26, 2012

മണ്ണെണ്ണ വിതരണം അവസാനിപ്പിക്കാന്‍ 100 കോടിയുടെ ഗ്രാന്റ്


റേഷന്‍ മണ്ണെണ്ണ സബ്സിഡി ബാങ്ക് അക്കൗണ്ട് വഴിയാക്കുന്ന വിവാദ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് 100 കോടി രൂപ ഗ്രാന്റ് നല്‍കുന്നു. ആദ്യഗഡുവായി അഞ്ചു കോടി രൂപ കേരളം കൈപ്പറ്റി. പുതിയ പദ്ധതിയുടെ പ്രാരംഭ ചെലവ് എന്ന പേരിലാണ് കേന്ദ്രം തുക നല്‍കുന്നത്. എന്നാല്‍, പദ്ധതി നടപ്പാക്കുന്നതോടെ മണ്ണെണ്ണ ഉപഭോഗം കുത്തനെ കുറയുമെന്നും സബ്സിഡി ഇനത്തില്‍ പ്രതിവര്‍ഷം കോടികള്‍ മുടക്കുന്നത് ഒഴിവാക്കാമെന്നുമാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

ഇതിനിടെ കൊച്ചി, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ പുതിയ പദ്ധതി പരീക്ഷിക്കാനുള്ള തീരുമാനം ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി. ഏറ്റവുമധികം മത്സ്യബന്ധന മണ്ണെണ്ണ പെര്‍മിറ്റുള്ളതിനാലാണ് ഈ താലൂക്കുകളെ പദ്ധതിക്കായി തെരഞ്ഞെടുത്തത്. ജൂലൈ ഒന്നുമുതല്‍ പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, റേഷന്‍ വ്യാപാരികളും മത്സ്യത്തൊഴിലാളികളും കടുത്ത നിലപാടെടുത്തതോടെയാണ് പദ്ധതി മരവിപ്പിക്കാന്‍ തീരുമാനിച്ചത്. വയനാട്, പത്തനംതിട്ട ജില്ലകളിലെ ഓരോ താലൂക്കാണ് പുതുതായി പരിഗണനയില്‍. നിലവില്‍ 19 പൈസ കമീഷനോടെ ലിറ്ററിന് 14.50 രൂപയ്ക്ക് വില്‍ക്കുന്ന മണ്ണെണ്ണ, റേഷന്‍ വ്യാപാരികള്‍ 57 രൂപയ്ക്ക് സര്‍ക്കാരില്‍നിന്ന് വാങ്ങുകയും 58 രൂപയ്ക്ക് കാര്‍ഡുടമകള്‍ക്ക് നല്‍കുകയും ചെയ്യുന്നതാണ് പദ്ധതി. സബ്സിഡി തുക കാര്‍ഡുടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാനും പദ്ധതി വിഭാവനം ചെയ്യുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഭക്ഷ്യ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസ്ഥാന ഭക്ഷ്യ സെക്രട്ടറിയാണ് പുതിയ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ സന്നദ്ധത അറിയിച്ചത്. ഷിബു ബേബി ജോണിനായിരുന്നു അന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ചുമതല. പദ്ധതി നടപ്പാക്കാന്‍ തയ്യാറായ പശ്ചിമ ബംഗാള്‍ അടക്കമുള്ള പല സംസ്ഥാനങ്ങളും പിന്നീട് പിന്മാറി. എന്നാല്‍, കേരളം പദ്ധതിയുമായി മുന്നോട്ടുപോകുകയായിരുന്നു.

പദ്ധതി ആദ്യമായി പരീക്ഷിച്ച രാജസ്ഥാനിലെ അല്‍വാര്‍ ബ്ലോക്കില്‍ 44.50 രൂപയാണ് വിപണിവില നിശ്ചയിച്ചത്. മുന്‍കൂറായി സബ്സിഡി തുക നല്‍കിയിട്ടും 20,000 കാര്‍ഡുടമകളുള്ള അവിടെ പദ്ധതി വന്‍ പരാജയമായി. 82,000 ലിറ്ററായിരുന്ന ഉപഭോഗം പദ്ധതി നടപ്പാക്കിയശേഷമുള്ള മാസങ്ങളില്‍ 24,000 ലിറ്ററും 13,000 ലിറ്ററുമായി ഇടിഞ്ഞു. ഓരോ മാസത്തെയും ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലാണ് അടുത്ത മാസത്തെ ക്വോട്ട നിശ്ചയിക്കുന്നത്. മണ്ണെണ്ണയുടെ ഉപഭോഗം കുത്തനെ കുറഞ്ഞതിനാല്‍ അല്‍വാറില്‍ സര്‍ക്കാരിനുണ്ടായ ലാഭം 35 ലക്ഷം രൂപയാണ്. ഇതിനാല്‍ പദ്ധതി വന്‍ വിജയമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. പദ്ധതി നടപ്പാക്കുന്നതോടെ ഉപഭോഗം കുത്തനെ കുറയുമെന്നതിനാല്‍ കേരളത്തില്‍ മണ്ണെണ്ണ വിതരണം താറുമാറാകും. മണ്ണെണ്ണ വിഹിതം തുടര്‍ച്ചയായി കുറയുന്നതിനാല്‍ ഇപ്പോള്‍ത്തന്നെ കേരളത്തില്‍ പ്രതിസന്ധി രൂക്ഷമാണ്. വൈദ്യുതീകരിച്ച വീടുള്ളവര്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണ വിതരണം ചെയ്യുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, അലോട്ട്മെന്റില്‍ 1720 ലിറ്ററിന്റെ കുറവുവന്നതിനാല്‍ അതുപോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതിനിടെ, പൊതുവിപണിയില്‍നിന്ന് മണ്ണെണ്ണ വാങ്ങി സര്‍ക്കാര്‍ സബ്സിഡിയോടെ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനുള്ള പദ്ധതി ധനവകുപ്പ് തള്ളി.
(ആര്‍ സാംബന്‍)

deshabhimani 260712

1 comment:

  1. റേഷന്‍ മണ്ണെണ്ണ സബ്സിഡി ബാങ്ക് അക്കൗണ്ട് വഴിയാക്കുന്ന വിവാദ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് 100 കോടി രൂപ ഗ്രാന്റ് നല്‍കുന്നു. ആദ്യഗഡുവായി അഞ്ചു കോടി രൂപ കേരളം കൈപ്പറ്റി. പുതിയ പദ്ധതിയുടെ പ്രാരംഭ ചെലവ് എന്ന പേരിലാണ് കേന്ദ്രം തുക നല്‍കുന്നത്. എന്നാല്‍, പദ്ധതി നടപ്പാക്കുന്നതോടെ മണ്ണെണ്ണ ഉപഭോഗം കുത്തനെ കുറയുമെന്നും സബ്സിഡി ഇനത്തില്‍ പ്രതിവര്‍ഷം കോടികള്‍ മുടക്കുന്നത് ഒഴിവാക്കാമെന്നുമാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

    ReplyDelete