Thursday, July 26, 2012

ഗോപി കോട്ടമുറിക്കലിനെ പാര്‍ടിയില്‍നിന്ന് പുറത്താക്കി, എം എം മണിക്ക് സസ്പെന്‍ഷന്‍


കമ്യൂണിസ്റ്റ് സദാചാരത്തിന് നിരക്കാത്തവിധം ജില്ലാകമ്മിറ്റി ഓഫീസ് ദുരുപയോഗം ചെയ്തെന്ന ആക്ഷേപത്തിന്റെയും പാര്‍ടിക്ക് അവമതിപ്പുണ്ടാക്കുന്ന പരസ്യപ്രസ്താവന നടത്തിയതിന്റെയും അടിസ്ഥാനത്തില്‍ ഗോപി കോട്ടമുറിക്കലിനെ പാര്‍ടിയില്‍നിന്ന് പുറത്താക്കാന്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിച്ചു. പാര്‍ടിയുടെ യശസ്സ് തകരാന്‍ ഇടവരുന്ന വിധത്തില്‍ ഈ പ്രശ്നത്തില്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ എറണാകുളം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എ ചാക്കോച്ചനെ പാര്‍ടി അംഗത്വത്തില്‍നിന്ന് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും ജില്ലാകമ്മിറ്റി ഓഫീസിലെ ജീവനക്കാരായ രമേശന്‍, പ്രവീണ്‍ എന്നിവരെ പാര്‍ടി അംഗത്വത്തില്‍നിന്ന് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും ജില്ലാകമ്മിറ്റി അംഗമായ പി എസ് മോഹനനെ ജില്ലാകമ്മിറ്റിയില്‍നിന്ന് തരംതാഴ്ത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഈ തീരുമാനങ്ങള്‍ക്ക് ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം അംഗീകാരം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനങ്ങളെന്ന് സംസ്ഥാനകമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.

എം എം മണിക്ക് സസ്പെന്‍ഷന്‍

എം എം മണിയെ സിപിഐ എം സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ആറുമാസത്തേക്ക് സസ്പെന്റ് ചെയ്യാന്‍ പാര്‍ടി സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. മണിയുടെ ഇടുക്കിയിലെ പ്രസംഗം പാര്‍ടിയുടെ യശസ്സിന് ഏല്‍പ്പിച്ച കനത്ത ആഘാതം കണക്കിലെടുത്താണ്് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ ശാരീരികമായി ഇല്ലാതാക്കുകയല്ല രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും എതിര്‍ത്ത് പോരാടുകയാണ് പാര്‍ടിയുടെ നയം. വിവാദ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങളില്‍ മണിക്കോ സിപിഐ എമ്മിനോ പങ്കില്ലെന്ന് വ്യക്തമാണ്. ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ സിപിഐ എമ്മിനുനേരെ കള്ളപ്രചാരവേല കെട്ടഴിച്ചുവിട്ടുകൊണ്ടിരുന്ന സാഹചര്യത്തിലാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ സന്ദര്‍ഭത്തില്‍ മണിയുടെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ പാര്‍ടിക്ക് വലിയ ക്ഷതമേല്‍പ്പിച്ചു. പാര്‍ടിക്കെതിരായ പ്രചാരണത്തെ പ്രതിരോധിക്കുന്ന ക്യാമ്പയിനിന്റെ വിശ്വാസ്യതയെ തന്നെ ബാധിച്ചു. മണിയുടെ പ്രസ്താവന പാര്‍ടി ശത്രുക്കള്‍ സിപിഐ എമ്മിനെ കടന്നാക്രമിക്കാന്‍ ഉപയോഗപ്പെടുത്തിയെന്നും സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു.

deshabhimani 260712

No comments:

Post a Comment