Monday, July 30, 2012

വെറ്ററിനറി സര്‍വകലാശാലാ ധാരണാപത്രം റദ്ദാക്കല്‍: മുഖ്യമന്ത്രിയുടെ വാദം തള്ളി ബിഎസ്എന്‍എല്ലിന്റെ കത്ത്


വെറ്ററിനറി സര്‍വകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വാദം ബിഎസ്എന്‍എല്‍ തള്ളി. സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്റെ മാര്‍ഗരേഖ അനുസരിച്ച് ധാരണാപത്രം നിലനില്‍ക്കില്ലെന്നതിനാലാണ് റദ്ദാക്കിയതെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം. ഇത് പൂര്‍ണമായും നിരാകരിക്കുന്നതാണ് ബിഎസ്എന്‍എല്‍ ചീഫ് എന്‍ജിനിയര്‍ വെറ്ററിനറി സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് നല്‍കിയ കത്ത്.

സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്റെ മാര്‍ഗരേഖ അനുസരിച്ചുതന്നെയാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്ന് കത്തില്‍ പറയുന്നു. ഏപ്രില്‍ 13ന് ഒപ്പിട്ട ധാരണാപത്രം അനുസരിച്ച് ബിഎസ്എന്‍എല്‍ വെറ്ററിനറി സര്‍വകലാശാലയുടെ നിര്‍മാണപ്രവര്‍ത്തനവുമായി മുന്നോട്ടുപോയി. ധാരണാപത്രത്തിന്റെ രണ്ടാംവകുപ്പ് ഒന്നാം ഉപവകുപ്പ് അനുസരിച്ച് ബിഎസ്എന്‍എല്‍ സീനിയര്‍ ആര്‍ക്കിടെക്ട്, സര്‍വകലാശാല ചീഫ് എന്‍ജിനിയറുമായി പൂക്കോട് ക്യാമ്പസ് സന്ദര്‍ശിച്ച് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയും സര്‍വകലാശാലയ്ക്ക് നല്‍കുകയും ചെയ്തു. മണ്ണുത്തിയിലെ പ്രവൃത്തികളുടെ രൂപരേഖ നല്‍കി. ഇവയുടെ എസ്റ്റിമേറ്റും തയ്യാറാക്കി. ധാരണാപത്രത്തിലെ ഏഴ്- ഒന്ന് ഉപവകുപ്പുപ്രകാരം കേന്ദ്ര പൊതുമരാമത്തുവകുപ്പിന്റെ നിബന്ധന അനുസരിച്ചാണ് സര്‍വകലാശാലയുടെ നിര്‍മാണപ്രവര്‍ത്തനം ബിഎസ്എന്‍എല്‍ ഏറ്റെടുത്തതെന്നും കത്തില്‍ പറയുന്നു. സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര പൊതുമരാമത്തുവകുപ്പിന്റെ എല്ലാ നിബന്ധനയും ബിഎസ്എന്‍എല്‍ പാലിക്കുന്നുണ്ട്. അതിനാല്‍ പൊതുജനതാല്‍പ്പര്യത്തില്‍നിന്ന് വ്യതിചലിക്കാറില്ലെന്നും കത്തില്‍ പറയുന്നു.

deshabhimani 300712

No comments:

Post a Comment