Wednesday, July 10, 2013

നേതാക്കളുള്‍പ്പെടെ 16 പേര്‍ക്ക് ഗുരുതര പരിക്ക്

നാടെങ്ങും പ്രതിഷേധമിരമ്പി

സോളാര്‍ തട്ടിപ്പിലെ ജനരോഷം നേരിടാന്‍ പൊലീസിനെ കയറൂരിവിടുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാടെങ്ങും പ്രതിഷേധം ശക്തം. എല്‍ഡിഎഫ് വര്‍ക്കല മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ആറ്റിങ്ങല്‍ ടൗണ്‍ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കിളിമാനൂരില്‍ എല്‍ഡിഎഫ് പ്രതിഷേധപ്രകടനം നടത്തി. കൊടുവഴന്നൂരിലെ പ്രതിഷേധയോഗം നടന്നു. ചിറയിന്‍കീഴ് പഞ്ചായത്തിലെ പ്രകടനം ബസ്സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച് ശാര്‍ക്കരയില്‍ അവസാനിച്ചു. അഴൂര്‍, കടയ്ക്കാവൂര്‍, കിഴുവിലം എന്നിവിടങ്ങളി പ്രകടനം നടന്നു. നെടുമങ്ങാട് ഏരിയയിലെ ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടന്നു. പഴകുറ്റി, പൂവത്തൂര്‍, ആനാട്, മൂഴി, വെമ്പായം എന്നിവിടങ്ങളില്‍ പ്രകടനം നടന്നു. വിളപ്പില്‍ ഏരിയയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനം നടന്നു. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നിവിടങ്ങളില്‍ പ്രകടനം നടത്തി. ഡിവൈഎഫ്ഐ മലയിന്‍കീഴ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. മലയിന്‍കീഴ് ജങ്ഷനില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

വെള്ളനാട്ട് ടൗണ്‍ചുറ്റി സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു. വെള്ളനാട് ജങ്ഷനില്‍ യോഗം ചേര്‍ന്നു. അരുവിക്കരയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. വെള്ളനാട്ട് സിപിഐയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു. കാട്ടാക്കട കെഎസ്ആര്‍ടിസി ബസ്സ്റ്റേഷന്‍ പരിസരത്തു ചേര്‍ന്ന പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കാട്ടാക്കട ശശി ഉദ്ഘാടനംചെയ്തു. നെയ്യാറ്റിന്‍കര, അതിയന്നൂര്‍, പെരുമ്പഴുതൂര്‍, പെരുങ്കടവിള, തിരുപുറം, ആറാലുംമൂട് തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വൈകിട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിലും പ്രകടനം നടന്നു. പാറശാല ഏരിയയില്‍ എല്‍ഡിഎഫ് പ്രകടനം നടത്തി. കുളത്തൂര്‍, പരശുവയ്ക്കല്‍, കാരോട്, മഞ്ചവിളാകം, ധനുവച്ചപുരം എന്നിവടങ്ങളില്‍ പ്രകടനം നടന്നു. നേമം ഏരിയയില്‍ ബാലരാമപുരം, പാപ്പനംകോട്, നേമം, കല്ലിയൂര്‍, വെള്ളായണി, നരുവാമൂട്, പള്ളിച്ചല്‍ എന്നീ ലോക്കല്‍ കമ്മിറ്റികളിലും പ്രതിഷേധപ്രകടനം നടത്തി. കോവളം ഏരിയയിലെ വെങ്ങാനൂര്‍, ആഴാകുളം, തിരുവല്ലം, പാച്ചല്ലൂര്‍, വിഴിഞ്ഞം, പുന്നക്കുളം, പയറ്റുവിള, കുരുങ്കുളം, പുതിയതുറ, കാഞ്ഞിരംകുളം, പൂവാര്‍ എന്നീ കേന്ദ്രങ്ങളിലാണ് പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചത്. വെള്ളറട, കുന്നത്തുകാല്‍, ആര്യന്‍കോട്, ഒറ്റശേഖരമംഗലം, അമ്പൂരി തുടങ്ങിയ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് പ്രകടനം നടത്തി.

നേതാക്കളുള്‍പ്പെടെ 16 പേര്‍ക്ക് ഗുരുതര പരിക്ക്

നേതാക്കളുള്‍പ്പെടെ 16 പേര്‍ക്ക് ഗുരുതര പരിക്ക് തിരു: രാപകലില്ലാതെ തുടര്‍ന്ന പൊലീസ് ഭീകരതയില്‍ തലസ്ഥാന നഗരം യുദ്ധക്കളമായപ്പോള്‍ നേതാക്കള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ആര്‍ എസ് ബാലമുരളിയെ യൂണിവേഴ്സിറ്റി കോളേജിനു മുന്നില്‍വച്ച് വളഞ്ഞിട്ട് തല്ലുന്നത് പകര്‍ത്താന്‍ ശ്രമിച്ച ഇന്ത്യാവിഷന്റെ ക്യാമറ പൊലീസ് ലാത്തികൊണ്ട് അടിച്ചുതകര്‍ത്തു. ചൊവ്വാഴ്ച രാവിലെ മുതല്‍ കണ്ണില്‍കണ്ടവരെയെല്ലാം തല്ലിച്ചതച്ചും അടിച്ചോടിച്ചും ഗ്രനേഡും കണ്ണീര്‍വാതകവും ഉപയോഗിച്ചും പൊലീസ് നഗരത്തില്‍ അഴിഞ്ഞാടുകയായിരുന്നു. എല്‍ഡിഎഫ് നേതാക്കളുള്‍പ്പെടെ ജനറല്‍ ആശുപത്രിയില്‍ എട്ടുപേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൂന്നുപേരെയും പ്രവേശിപ്പിച്ചു.

സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ വി സുരേന്ദ്രന്‍പിള്ള, സിപിഐ ജില്ലാസെക്രട്ടറി വെഞ്ഞാറമൂട് ശശി, സിപിഐ എം വഞ്ചിയൂര്‍ ഏരിയ സെക്രട്ടറി പട്ടം പി വാമദേവന്‍നായര്‍, എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ആര്‍ എസ് ബാലമുരളി, സിപിഐ എം കരകുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി സുനില്‍കുമാര്‍, കുളത്തൂര്‍ അരശുംമൂട് ബ്രാഞ്ചംഗം സുരേഷ് എന്നിവരെയാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ശ്രീരാജ്, അല്‍ അമീന്‍, ഷിജു എന്നിവരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസ് അതിക്രമം തുടങ്ങിയപ്പോള്‍ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥികളും അധ്യാപകരും പ്രാണനുംകൊണ്ട് ക്ലാസ് മുറികളില്‍നിന്ന് ഇറങ്ങിയോടി. എല്‍ഡിഎഫ് നേതാക്കള്‍ പകല്‍ ഒന്നരയോടെ കോളേജിലെത്തിയപ്പോള്‍ പൊലീസ് കോളേജിനുനേര്‍ക്കുള്ള ആക്രമണം അവസാനിപ്പിച്ചു. ഉച്ചയ്ക്കുശേഷം നഗരത്തിലെമ്പാടും പൊലീസ് വിദ്യാര്‍ഥികളെ വേട്ടയാടി. കാരണമൊന്നുമില്ലാതെ ബസുകളില്‍നിന്നും ഹോസ്റ്റലുകളില്‍നിന്നുമൊക്കെ വിദ്യാര്‍ഥികളെ പിടിച്ചിറക്കിക്കൊണ്ടുപോയി അറസ്റ്റു ചെയ്തു. സിറ്റി പൊലീസ് കമീഷണര്‍ പി വിജയന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് അതിക്രമം. കസ്റ്റഡിയിലെടുത്തവരെ തല്ലി അവശരാക്കിയശേഷം എആര്‍ ക്യാമ്പില്‍ കൊണ്ടുപോയും ക്രൂരമായി മര്‍ദിച്ചു.

കഴക്കൂട്ടത്ത് എല്‍ഡിഎഫ് പ്രകടനത്തെ ആക്രമിച്ചു

കഴക്കൂട്ടം: തലസ്ഥാനത്തെ പൊലീസ് അക്രമത്തിലും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കഴക്കൂട്ടത്ത് നടത്തിയ പ്രകടനത്തിനുനേരെ യൂത്ത് കോണ്‍ഗ്രസുകാരും ഗുണ്ടകളും ആക്രമണം നടത്തി. സിഐടിയു കഴക്കൂട്ടം ലോക്കല്‍ സെക്രട്ടറി ഷാനവാസിനുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക്. കാല്‍നടക്കാരെപ്പോലും വെറുതെ വിടാത്ത ഗുണ്ടകള്‍ പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങളും അടിച്ചുതകര്‍ത്തു. കഴക്കൂട്ടം സ്റ്റേഷനിലെ പൊലീസുകാര്‍ നിസ്സഹായരായി നോക്കിനില്‍ക്കുകയായിരുന്നു ഈ സമയം മുഴുവന്‍.

ചൊവ്വാഴ്ച വൈകിട്ട് 6.30ന് കഴക്കൂട്ടം നിര്‍മല കല്യാണമണ്ഡപത്തിനുമുന്നില്‍നിന്ന് ആരംഭിച്ച എല്‍ഡിഎഫ് പ്രകടനം മിഷന്‍ ആശുപത്രിവരെ പോയി തിരികെയെത്തി ബൈപാസ് ജങ്ഷനിലെ ഐലന്‍ഡില്‍ സമാപിക്കുമ്പോഴായിരുന്നു എം എ വാഹിദ് എംഎല്‍എയുടെ ഓഫീസില്‍നിന്ന് ആക്രമണം തുടങ്ങിയത്. ആക്രമണലക്ഷ്യംവച്ച് കമ്പും കല്ലും സോഡാക്കുപ്പിയും മറ്റും തുടങ്ങി ഉച്ചയോടെ ഈ ഓഫീസില്‍ ശേഖരിച്ചുകൂട്ടിയിരുന്നതായി നാട്ടുകാരും വ്യാപാരികളും പറഞ്ഞു. ആക്രമണം നടത്തിയിട്ടും ചിതറിയോടാതെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് നിലയുറപ്പിച്ചപ്പോള്‍ വിരണ്ട കോണ്‍ഗ്രസ് അക്രമിസംഘം എറിയാന്‍ മറ്റൊന്നും കിട്ടാത്തതിനാല്‍ സമീപത്തെ ചായക്കടയില്‍ കയറി ചായഗ്ലാസുകളും പാത്രങ്ങളും എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ നേര്‍ക്കെറിഞ്ഞു. സംഭവം അറിഞ്ഞ് കൂടുതല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും സംഭവസ്ഥലത്തെത്തിയതിനാല്‍ രംഗം ശാന്തമാകുകയായിരുന്നു.

ഡിവൈഎഫ്ഐ പ്രതിഷേധം: സ്പീക്കറും മന്ത്രിയും എത്തിയില്ല

കാട്ടാക്കട: ഡിവൈഎഫ്ഐ പ്രതിഷേധം ഭയന്ന് മന്ത്രിയും സ്പീക്കറും ഉദ്ഘാടനച്ചടങ്ങില്‍ എത്തിയില്ല. പൂവച്ചല്‍ പഞ്ചായത്തിലെ കട്ടയ്ക്കോട്ട് പുതുതായി ആരംഭിക്കുന്ന മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് നാലിന് മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കാനാണ് തീരുമാനിച്ചത്. സ്ഥലം എംഎല്‍എകൂടിയായ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ആയിരുന്നു അധ്യക്ഷന്‍. എന്നാല്‍, സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് ഭയന്ന് മന്ത്രിയും സ്പീക്കറും എത്തില്ലെന്ന് അവസാനനിമിഷം അറിയിച്ചു. മന്ത്രിയെ തടയാന്‍ കാത്തുനിന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്താന്‍ ശ്രമിച്ചു. പ്രകടനം കാട്ടാക്കട സിഐ ശ്രീകുമാര്‍, എസ്ഐ യഹിയ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബലംപ്രയോഗിച്ച് തടയാന്‍ ശ്രമിച്ചു. ഇത് സംഘര്‍ഷത്തിനിടയാക്കി. ഏറെനേരത്തെ ബലപ്രയോഗത്തിനുശേഷം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് വലയം ഭേദിച്ച് പ്രകടനം നടത്തി.

12 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ജയിലില്‍

തിരു: സൗരോര്‍ജ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച നടന്ന സമരത്തില്‍ പങ്കെടുത്ത 12 ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. ഡിവൈഎഫ്ഐ കരകുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ് ആര്‍ രതീഷ്, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ പ്രശാന്ത്, സുജിത്, ഷരണ്‍, നിഖില്‍, പ്രവര്‍ത്തകരായ രതീഷ്, സജിന്‍, രാജേഷ്, ബിജു, രാജേഷ്, രതീഷ്, രതീഷ്കുമാര്‍, എന്നിവരെയാണ് പൊലീസ് കള്ളക്കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്യിച്ചത്. ഭീകരമായ മര്‍ദനമുറകള്‍ക്കുവിധേയമാക്കിയ ശേഷമാണ് പൊലീസ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. നിരവധി വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍നിന്നും ബസില്‍നിന്നും പിടിച്ചിറക്കി കൊണ്ടുപോയി കള്ളക്കേസ് എടുത്തു.

deshabhimani

No comments:

Post a Comment