തിരുവനന്തപുരം > കോൺഗ്രസ് വനിതാ നേതാവ് മകനെക്കൊണ്ട് വീടിന് കല്ലെറിഞ്ഞ കേസിൽ കൂടുതൽ തെളിവ്. കേസിലെ പ്രതിയായ മകൻ ലിഖിൻ കൃഷ്ണ സംഭവത്തിന് രണ്ടു ദിവസം മുമ്പ് കല്ലറിയുന്നതിനെ കുറിച്ചുള്ള പദ്ധതി മുട്ടത്തറ സ്വദേശിയായ അശ്വിനോട് പറഞ്ഞതായാണ് പൂന്തുറ പൊലീസിന് മൊഴിനൽകിയത്. പുലർച്ചെ സംഭവം നടന്ന സമയത്ത് താൻ അങ്ങോട്ട് പോയില്ലെന്നും അശ്വിൻ മൊഴിനൽകി.
മറ്റൊരു സുഹൃത്തായ ശ്രീക്കുട്ടനും കല്ലേറ് സംബന്ധിച്ച് പ്രതി മുൻകൂർ പറഞ്ഞതായി നേരത്തെ മൊഴിനൽകിയിരുന്നു. പ്രതിയുടെ ഫോൺ കോൾ രേഖകൾ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കളുടെ വിവരം പൊലീസിന് ലഭിച്ചത്. കല്ലറിഞ്ഞത് സിപിഐ എമ്മുകാർ ആണെന്നു വരുത്തിത്തീർത്താൽ കോൺഗ്രസ് നേതാക്കൾ വീട്ടിൽ എത്താനുള്ള പദ്ധതിയും ഇട്ടിരുന്നു.
ഇങ്ങനെ ചെയ്താൽ അമ്മ ലീനയ്ക്ക് മത്സരിക്കാൻ നഗരസഭാ സീറ്റ് ലഭിക്കുമെന്നും പ്രതി സുഹൃത്തുക്കളോട് പറഞ്ഞാതായും മൊഴിയിലുണ്ട്.
സംഭവം ദിവസം ലീനയുടെ അമ്മയെയും മകളെയും മറ്റൊരു വീട്ടിലേക്ക് മാറ്റിയിരുന്നു. ഇവരുടെ മൊഴിയും പൊലീസ് എടുത്തു. അതേസമയം, വീടിന് കല്ലെറിഞ്ഞെന്ന് പരാതി നൽകിയ ലീന ഇതുവരെ പൊലീസിന് മൊഴിനൽകാൻ തയ്യാറായിട്ടില്ല. കേസ് പിൻവലിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് സൂചന.

No comments:
Post a Comment