Thursday, September 10, 2020

ഭവനപദ്ധതിയെ തകര്‍ക്കാന്‍ രംഗത്തിറങ്ങി; ഒറ്റപെട്ടപ്പോള്‍ അനില്‍ അക്കര സിപിഐ എം നേതാക്കള്‍ക്കെതിരെ കള്ളം പ്രചരിപ്പിക്കുന്നു

  തൃശൂര്‍> ഭവനരഹിതരായ ജനങ്ങള്‍ക്കുവേണ്ടി നിര്‍മ്മിക്കുന്ന വടക്കാഞ്ചേരി ഫ്ളാറ്റിന്റെ പേരില്‍ അനില്‍ അക്കര എം.എല്‍.എ നടത്തുന്നത് വ്യാജ പ്രചരണങ്ങളാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ്.

തന്റെ കൈയില്‍ തെളിവുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. അഴിമതി ആരോപണങ്ങള്‍ വസ്തുതാപരമായിരുന്നെങ്കില്‍ ലോകായുക്തയിലോ കോടതിയിലോ സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അങ്ങിയൊന്നുമില്ലാതെ പബ്ലിസിറ്റിക്ക് വേണ്ടി കുപ്രചരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഇദ്ദേഹം.

ഭവനപദ്ധതിയെ തകര്‍ക്കാന്‍ രംഗത്തിറങ്ങിയ എം.എല്‍.എ ജനങ്ങള്‍ക്ക് മുന്നില്‍ ഒറ്റപെട്ടപ്പോള്‍ സിപിഐ എം നേതാക്കള്‍ക്കെതിരെ കള്ളം പ്രചരിപ്പിക്കുകയാണ്.സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബിജോണ്‍ പ്രസംഗത്തില്‍ പറയാത്ത കാര്യങ്ങളാണ് എം.എല്‍.എ പ്രചരിപ്പിക്കുന്നത്. എം.എല്‍.എ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ മന്ത്രി എ.സി.മൊയ്തീന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

 ഏത് അന്വേഷണത്തെയും അദ്ദേഹം സ്വാഗതം ചെയ്തിരിക്കുകയാണ്. എന്നാല്‍ വസ്തുതയുടെ കണിക പോലുമില്ലാതെ പിന്നെയും ആക്ഷേപങ്ങള്‍ തുടരുകയാണ് അനില്‍ അക്കര . എം.എല്‍.എ പത്ര സമ്മേളനത്തില്‍ ഒരുകെട്ട് കടലാസ്സുകളുമായി വന്ന് ഇതൊക്കെ തെളിവുകളാണെന്ന് പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനയിലൊരിടത്തും തന്റെ ആരോപണങ്ങള്‍ തെളിയിക്കുന്ന ഒന്നുമുണ്ടായിരുന്നില്ല. യു.എ.ഇ വാഗ്ദാനം ചെയ്ത അഞ്ഞൂറ് കോടി നഷ്ടപ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരാണ് എന്നൊക്കെ തട്ടിവിടുന്നത് അപഹാസ്യമെന്നല്ലാതെ എന്തു പറയാനാണ്.

യൂണിടാക്കിനെ നിശ്ചയിച്ചത് ലൈഫ് മിഷനാണെന്ന്,  അതിനദ്ദേഹം പത്ര സമ്മേളനത്തില്‍ ഉദ്ധരിച്ച രേഖയിലാകട്ടെ അങ്ങിനെ ഒരു പദപ്രയോഗം ഉണ്ടായിരുന്നുമില്ല. എന്നിട്ടും താനെന്തോ വലിയ കണ്ടുപിടിത്തം നടത്തിയിരിക്കുന്നുവെന്ന അനില്‍ അക്കരയുടെ നാട്ട്യം നിലവാരമില്ലാത്ത തമാശ മാത്രമാണ്.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബിജോണിനെയും മന്ത്രി എ.സി.മൊയ്തീനെയും ഒറ്റതിരിച്ച് അപകീര്‍ത്തിപ്പെടുത്തുവാനുള്ള അനില്‍ അക്കരയുടെയും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെയും നീക്കം ജനകീയമായി ചെറുക്കും. ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളിലൂടെ ജനകീയ നേതൃനിരയിലേക്ക് ഉയര്‍ന്നുവന്ന ബേബിജോണ്‍, ഏസി.മൊയ്തീന്‍ എന്നിവര്‍ ജനങ്ങള്‍ക്ക് സുപരിചിതരാണ്. ഇവരെ ആക്ഷേപിക്കുന്ന എം.എല്‍.എയുടെ പ്രവര്‍ത്തന ചരിത്രവും ജനങ്ങളുടെ മുന്നിലുണ്ട്.226002 വീടുകളാണ് കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതിനകം ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച് നല്‍കിയത്.

അഭിമാനകരമായ ഈ നേട്ടങ്ങളെ കരിതേച്ച് കാണിക്കാന്‍ യു.ഡി.എഫ് നടത്തുന്ന പരിശ്രമങ്ങള്‍ ജനങ്ങള്‍ നിരാകരിക്കുമെന്ന് ഉറപ്പാണ്. ഭവനരഹിതരായ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനെ പിന്തുണയ്ക്കാനും അനില്‍ അക്കര ഉള്‍പ്പെടെയുള്ളവരുടെ വ്യാജ ആരോപണങ്ങളെ തള്ളിക്കളയണമെന്നും  സിപിഐ എം അഭ്യര്‍ത്ഥിച്ചു.

No comments:

Post a Comment