Thursday, October 1, 2020

'രാഹുല്‍ ഗാന്ധിക്കെതിരായ പൊലീസ് നടപടി ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല', അപലപിച്ച് മുഖ്യമന്ത്രി

 തിരുവനന്തപുരം > ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌ത‌ സംഭവം ജനാധിപത്യത്തിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് നടപടി ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. രാഹുല്‍ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്‌തതും പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും അദ്ദേഹം പ്രസ്‌താവനയില്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകവെയാണ് രാഹുല്‍ഗാന്ധിയെ ഉത്തര്‍പ്രദേശില്‍ അവിടത്തെ പോലീസും ഭരണകക്ഷിക്കാരും കയ്യേറ്റം ചെയ്‌തത്. രാഹുല്‍ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാന്‍ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസ്‌താവനയുടെ പൂർണരൂപം:-

'രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്‌ത നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. ഉത്തർപ്രദേശിലെ ഹത്രാസിലേക്ക് ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകവെയാണ് രാഹുൽഗാന്ധിയെ ഉത്തർപ്രദേശിൽ അവിടത്തെ പോലീസും ഭരണകക്ഷി ക്കാരും കയ്യേറ്റം ചെയ്‌തത്.

രാഹുൽ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാൻ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്‌മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. പ്രതിഷേധാർഹവും അപലപനീയവുമാണ് രാഹുൽ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്‌തതും.'

ഡല്‍ഹി- യു.പി അതിര്‍ത്തിയായ ഗ്രേറ്റര്‍ നോയിഡയിലാണ് രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനങ്ങള്‍ തടഞ്ഞത്. ഇതേത്തുടര്‍ന്ന് ഇരുവരും കാറില്‍നിന്നിറങ്ങി കാല്‍നടയായി യാത്ര ആരംഭിക്കുകയായിരുന്നു. പിന്നാലെയായിരുന്നു അറസ്റ്റും കയ്യേറ്റവും ഉള്‍പ്പെടെയുള്ള നടപടികള്‍ അരങ്ങേറിത്.

No comments:

Post a Comment