Wednesday, October 13, 2010

അഴിമതിയുടെ അഴുക്കുചാല്‍

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി ഏത് എന്ന ചോദ്യത്തിന് സംശയമില്ലാതെ പറയാവുന്ന ഉത്തരം ടെലികോം കുംഭകോണം എന്നുതന്നെയാണ്. വിദഗ്ധരുടെ ഉപദേശം അവഗണിച്ച് ടെലികോം സ്പെക്ട്രം ലൈസന്‍സ് വിതരണംചെയ്തതിലൂടെ രാജ്യത്തിന് 1.40 ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തിയെന്ന കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ രേഖകളിലുണ്ട്. തുക അതിലും കവിയുമെന്ന് വിവിധ അന്വേഷണങ്ങളിലൂടെ വെളിപ്പെട്ടിരിക്കുന്നു. വിദഗ്ധോപദേശം അവഗണിച്ചും കാലഹരണപ്പെട്ട വ്യവസ്ഥകള്‍ പിന്തുടര്‍ന്നുമാണ് ലൈസന്‍സുകള്‍ വിതരണം ചെയ്തതെന്ന് സിഎജി കണക്കുകള്‍ നിരത്തി സ്ഥാപിച്ചിട്ടുണ്ട്. 2008ലെ ടെലികോം ലൈസന്‍സ് വിതരണത്തിന് ഏഴുവര്‍ഷം മുമ്പുള്ള മാനദണ്ഡങ്ങളാണ് അടിസ്ഥാനമാക്കിയതെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് സിഎജിയുടേത്. ടെലികോം മന്ത്രി എ രാജയെ രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് അഴിമതിയുടെ വഴികള്‍ അക്കമിട്ട് നിരത്തുന്നുമുണ്ട്.

കോര്‍പറേറ്റ് ഇടനിലക്കാരി നീരാ റാദിയ മന്ത്രി രാജയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ടേപ്പടക്കം കണ്ടെത്തിയിട്ടും ഈ കേസില്‍ അനങ്ങാപ്പാറ നയമാണ് സിബിഐ പിന്തുടരുന്നത്. ടെലികോം അഴിമതിക്കേസുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച യുപിഎ സര്‍ക്കാരിന്റെ നടപടിക്കെതിരെ കഴിഞ്ഞ ദിവസം സുപ്രീംകോടതിതന്നെ ഇടപെടേണ്ടിവന്നു. വിദഗ്ധോപദേശങ്ങള്‍ അവഗണിച്ചും മാനദണ്ഡങ്ങള്‍ ലംഘിച്ചുമാണ് ലൈസന്‍സ് നല്‍കിയതെന്ന സിഎജിയുടെ കണ്ടെത്തല്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ച ജസ്റിസ് ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങുന്ന ബെഞ്ച് കേന്ദ്ര ഗവമെന്റിനോട് ആവശ്യപ്പെട്ടത്. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ കോടതി കൂട്ടാക്കിയില്ല.

2008ലാണ് രണ്ടാംതലമുറ സ്പെക്ട്രം നല്‍കുന്നതില്‍ വന്‍ക്രമക്കേട് നടന്നത്. 2001ലെ വിലനിലവാരമനുസരിച്ചാണ് 2008ല്‍ സ്പെക്ട്രം അനുവദിച്ചത്. ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ ചട്ടങ്ങള്‍ ലംഘിച്ചും നടപടിക്രമങ്ങളൊന്നും പാലിക്കാതെയും ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ സ്പെക്ട്രം അനുവദിക്കുകയായിരുന്നു. ടെലികോം രംഗത്ത് പ്രവര്‍ത്തന പരിചയമില്ലാത്തതും തട്ടിക്കൂട്ടിയതുമായ ഒന്‍പത് കമ്പനിക്കും സ്പെക്ട്രം അനുവദിച്ചു. 2001 ലേതിനേക്കാള്‍ പതിന്മടങ്ങ് വികാസമാണ് മൊബൈല്‍ ഫോണ്‍ മേഖലയ്ക്കുണ്ടായത്. മത്സരവും ശക്തിപ്പെട്ടു. എന്നിട്ടും കുറഞ്ഞ വിലയ്ക്ക് സ്പെക്ട്രം നല്‍കിയത് സ്വന്തക്കാരുടെ കമ്പനികള്‍ക്ക് സ്പെക്ട്രം ലഭിക്കാന്‍ വേണ്ടിയായിരുന്നു. സ്വാന്‍, യൂണിടെക് എന്നീ കടലാസുകമ്പനികള്‍ അത് നാലിരട്ടിയിലധികം വിലയ്ക്ക് മറിച്ചുവില്‍ക്കുകയുംചെയ്തു.

2 ജി സ്പെക്ട്രം അഴിമതിയില്‍ 60,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് സിപിഐ എം ആണ്. സ്പെക്ട്രം ലേലം തടയണമെന്ന് പാര്‍ടി അന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുകയുംചെയ്തു. ബിഎസ്എന്‍എല്ലിലെ ഉന്നത ഉദ്യോഗസ്ഥരും ലേലം തടയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, പ്രധാനമന്ത്രി ലേലനടപടികള്‍ തുടരാന്‍ അനുവദിച്ചു. രണ്ടാംതലമുറ സ്പെക്ട്രം അനുവദിക്കുന്നതില്‍ വന്‍ അഴിമതി നടത്തിയ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി എ രാജയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം പാര്‍ലമെന്റിലും ശക്തമായി ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ രാജയെ മന്ത്രിസഭയില്‍നിന്ന് പുറത്തു നിര്‍ത്തണമെന്നും അഴിമതി ആരോപണങ്ങളെക്കുറിച്ച് വിശദീകരണത്തിന് പ്രധാനമന്ത്രി തയ്യാറാകണമെന്നുമുള്ള ആവശ്യങ്ങളോട് യുപിഎ സര്‍ക്കാര്‍ മുഖംതിരിക്കുകയാണുണ്ടായത്.

ഒടുവില്‍ മൂന്നാം തലമുറ സ്പെക്ട്രം ലേലത്തിന്റെ ഫലം 2 ജി സ്പെക്ട്രം വില്‍പ്പനയില്‍ മന്ത്രി രാജ നടത്തിയ വന്‍ അഴിമതി സംശയാതീതമായി തെളിയിച്ചു. രണ്ടായിരത്തോളം കോടി രൂപയ്ക്കാണ് 2 ജി സ്പെക്ട്രം വിറ്റത്. 3 ജി ലേലത്തില്‍ എഴുപതിനായിരത്തോളം കോടി രൂപ ലഭിച്ചു. പൊതുഖജനാവിന് വന്ന നഷ്ടം സിഎജി കണക്കാക്കിയതിനേക്കാള്‍ എത്രയോ അധികമാണ് എന്നും തെളിഞ്ഞു.

അഴിമതി മൂടിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളെയും സമര്‍ഥമായി ഉപയോഗിക്കുകയാണ്. ഒരുകൊല്ലംമുമ്പ് എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ ഇന്നുവരെ ഒരാളെയെങ്കിലും ചോദ്യംചെയ്യാനോ അറസ്റ്റ് ചെയ്യാനോ സിബിഐ തയ്യാറായിട്ടില്ല. ഇനിയും ആറുമാസം വേണമെന്നാണ് കോടതിയില്‍ സിബിഐ ആവശ്യപ്പെട്ടത്. അന്വേഷണത്തിലെ പാളിച്ചയെയും അനാസ്ഥയെയുംകുറിച്ച് സുപ്രീം കോടതിയില്‍ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷ ശക്തമായ വിമര്‍ശമാണുയര്‍ത്തിയത്. സൊളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന് യുക്തിസഹമായ മറുപടികളുണ്ടായില്ല.

രാജ്യത്തെ കൊള്ളയടിച്ച കേസാണിത്. അഴിമതി നടത്തിയെന്ന് പകല്‍പോലെ വ്യക്തമായിട്ടും ടെലികോം മന്ത്രി രാജ സസുഖം മന്ത്രിസഭയില്‍ തുടരുന്നു. ഡിഎംകെ പ്രതിനിധിയായ ആ മന്ത്രിക്ക് എന്തുകൊണ്ട് ഇങ്ങനെ സംരക്ഷണം ലഭിക്കുന്നു? തീര്‍ച്ചയായും ഡിഎംകെ എന്ന പ്രാദേശിക പാര്‍ടിമാത്രം ഉത്തരവാദിയായ അഴിമതിയല്ല ഇത്. കോണ്‍ഗ്രസിനാണ് അതിന്റെ നേതൃത്വം. നരസിംഹറാവുവിന്റെ കാലത്ത് ടെലികോം മന്ത്രിയായിരുന്ന സുഖ്റാമിന്റെ വീട്ടില്‍ നോട്ടുകെട്ടുകള്‍ ചാക്കുകളില്‍ അടുക്കിയതാണ് പിന്നീട് കണ്ടെത്തിയതെങ്കില്‍, രാജയിലൂടെ നടത്തിയ അഴിമതിയില്‍ കുന്നുകൂട്ടിയ പണം ചാക്കുകളിലൊതുങ്ങുന്നതല്ല. അതിന്റെ പങ്ക് ആര്‍ക്കൊക്കെ, എത്രയൊക്കെ കിട്ടി എന്ന് വെളിപ്പെടുത്തേണ്ടത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ്.

സ്വന്തം സഹപ്രവര്‍ത്തകന്‍ നടത്തിയ ഈ ഹിമാലയന്‍ അഴിമതിയെക്കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിക്കും ഉത്തരവാദിത്തമുണ്ട്. ലോട്ടറി വിവാദത്തെക്കുറിച്ചും കേരളത്തിലെ ധനമന്ത്രിയെക്കുറിച്ചും ആധികാരികമെന്ന ഭാവേന അഭിപ്രായപ്രകടനം നടത്തുന്ന വയലാര്‍ രവി ആദ്യം രാജയെക്കുറിച്ചും ടെലികോം കുംഭകോണത്തെക്കുറിച്ചും പറയട്ടെ. രാജയെ പുറത്താക്കുമോ, ഇതുവരെ പുറത്താക്കാത്തതെന്ത് എന്ന് വ്യക്തമാക്കട്ടെ. സുപ്രീം കോടതിക്കുതന്നെ ഇടപെടേണ്ടിവന്ന ഈ കൂറ്റന്‍ അഴിമതി കോണ്‍ഗ്രസ് കിടക്കുന്ന അഴിമതിയുടെ അഴുക്കുചാലില്‍നിന്നുള്ള അസഹ്യമായ ദുര്‍ഗന്ധമാണ് വമിപ്പിക്കുന്നത്. അതിലേക്ക് ഒന്ന് കണ്ണെറിയാനെങ്കിലും ഇന്നാട്ടിലെ മാന്യമാധ്യമങ്ങളും തയ്യാറാകണം.

ദേശാഭിമാനി മുഖപ്രസംഗം 131010

1 comment:

  1. രാജ്യത്തെ കൊള്ളയടിച്ച കേസാണിത്. അഴിമതി നടത്തിയെന്ന് പകല്‍പോലെ വ്യക്തമായിട്ടും ടെലികോം മന്ത്രി രാജ സസുഖം മന്ത്രിസഭയില്‍ തുടരുന്നു. ഡിഎംകെ പ്രതിനിധിയായ ആ മന്ത്രിക്ക് എന്തുകൊണ്ട് ഇങ്ങനെ സംരക്ഷണം ലഭിക്കുന്നു? തീര്‍ച്ചയായും ഡിഎംകെ എന്ന പ്രാദേശിക പാര്‍ടിമാത്രം ഉത്തരവാദിയായ അഴിമതിയല്ല ഇത്. കോണ്‍ഗ്രസിനാണ് അതിന്റെ നേതൃത്വം. നരസിംഹറാവുവിന്റെ കാലത്ത് ടെലികോം മന്ത്രിയായിരുന്ന സുഖ്റാമിന്റെ വീട്ടില്‍ നോട്ടുകെട്ടുകള്‍ ചാക്കുകളില്‍ അടുക്കിയതാണ് പിന്നീട് കണ്ടെത്തിയതെങ്കില്‍, രാജയിലൂടെ നടത്തിയ അഴിമതിയില്‍ കുന്നുകൂട്ടിയ പണം ചാക്കുകളിലൊതുങ്ങുന്നതല്ല. അതിന്റെ പങ്ക് ആര്‍ക്കൊക്കെ, എത്രയൊക്കെ കിട്ടി എന്ന് വെളിപ്പെടുത്തേണ്ടത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ്.

    സ്വന്തം സഹപ്രവര്‍ത്തകന്‍ നടത്തിയ ഈ ഹിമാലയന്‍ അഴിമതിയെക്കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിക്കും ഉത്തരവാദിത്തമുണ്ട്. ലോട്ടറി വിവാദത്തെക്കുറിച്ചും കേരളത്തിലെ ധനമന്ത്രിയെക്കുറിച്ചും ആധികാരികമെന്ന ഭാവേന അഭിപ്രായപ്രകടനം നടത്തുന്ന വയലാര്‍ രവി ആദ്യം രാജയെക്കുറിച്ചും ടെലികോം കുംഭകോണത്തെക്കുറിച്ചും പറയട്ടെ. രാജയെ പുറത്താക്കുമോ, ഇതുവരെ പുറത്താക്കാത്തതെന്ത് എന്ന് വ്യക്തമാക്കട്ടെ. സുപ്രീം കോടതിക്കുതന്നെ ഇടപെടേണ്ടിവന്ന ഈ കൂറ്റന്‍ അഴിമതി കോണ്‍ഗ്രസ് കിടക്കുന്ന അഴിമതിയുടെ അഴുക്കുചാലില്‍നിന്നുള്ള അസഹ്യമായ ദുര്‍ഗന്ധമാണ് വമിപ്പിക്കുന്നത്. അതിലേക്ക് ഒന്ന് കണ്ണെറിയാനെങ്കിലും ഇന്നാട്ടിലെ മാന്യമാധ്യമങ്ങളും തയ്യാറാകണം

    ReplyDelete