Saturday, October 2, 2010

പുസ്തകദഹനം, ഗുരുഹത്യ - നില്‍ക്കക്കള്ളിയില്ലാതെ ലീഗ്

മലപ്പുറം: ആദ്യം പുസ്തകദഹനം, പിന്നാലെ ഗുരുഹത്യ. സാംസ്കാരികകേരളം ലജ്ജിച്ച ദിനങ്ങള്‍. ഈ പേക്കൂത്തുകള്‍ക്ക് പിന്നിലാകട്ടെ രാഷ്ട്രീയ ദുര്‍മോഹങ്ങള്‍ മൂത്ത മുസ്ളിംലീഗും. മതത്തെ സംരക്ഷിക്കാനെന്ന് പറഞ്ഞാണ് സമുദായത്തെ മുഴുവന്‍ മാനം കെടുത്തി ലീഗ് മലപ്പുറത്ത് അഴിഞ്ഞാടിയത്. വാലില്ലാപ്പുഴ എല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജയിംസ് അഗസ്റ്റിനെ ക്ലസ്റ്റര്‍ മീറ്റിങ് വിരുദ്ധസമരത്തിന്റെ മറവില്‍ ചവിട്ടിക്കൊല്ലുകയായിരുന്നു. ഖുര്‍ആന്‍ സൂക്തങ്ങള്‍വരെ ഉള്ള പാഠപുസ്തകങ്ങളുടെ ശേഖരം ചുട്ടുകരിച്ചാണ് ലീഗുകാര്‍ അക്ഷരവിരോധം തീര്‍ത്തത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുപ്രചാരണം മുറുകുമ്പോള്‍ പുസ്തകദഹനവും ഗുരുഹത്യയും ലീഗിനെ തിരിഞ്ഞുകൊത്തുകയാണ്. പാഠപുസ്തകത്തില്‍ മതനിന്ദ ആരോപിച്ചായിരുന്നു ലീഗ് സമുദായത്തിന്റെ സംരക്ഷകവേഷമണിഞ്ഞ് പ്രതിഷേധിച്ചത്. തങ്ങളുടെ പക്ഷത്തുള്ള മുസ്ളിം പണ്ഡിതന്മാര്‍മുതല്‍ മദ്രസവിദ്യാര്‍ഥികളെവരെ തെരുവിലിറക്കി സമരാഭാസം നടത്തിയവര്‍ക്ക് പക്ഷേ, അത് ഏറെ നാള്‍ തുടരാനായില്ല. മദ്രസപഠന സമയമാറ്റം എന്ന ഇല്ലാത്ത പുലിക്കഥ പറഞ്ഞാണ് ആദ്യം സമുദായത്തെ ഇളക്കിയത്. എന്നാല്‍, ലീഗിന്റെ ഗൂഢോദ്ദേശ്യം മനസ്സിലാക്കിയവര്‍ ഒന്നൊന്നായി സമരത്തില്‍നിന്ന് പിന്‍മാറി. 'മതമില്ലാത്ത ജീവനി'ലായി പിന്നെ പിടിത്തം. അതിന്റെ പേരില്‍ മലപ്പുറം ഡിഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയവരാണ് പുസ്തകം കത്തിച്ചത്. കുപ്രസിദ്ധമായ പാഠപുസ്തക ദഹനം നടന്നത് 2008 ജൂണ്‍ 24 നാണ്. 14,000 പുസ്തകമാണ് കത്തിച്ചത്. ഏറെയും രണ്ട്, നാല്, ആറ് ക്ളാസുകളിലെ അറബി പാഠപുസ്തകങ്ങള്‍. ഖുര്‍ആന്‍ സുക്തവും നബിവചനവും ധാരാളമുള്ളവ. രണ്ടാംക്ളാസ് പാഠപുസ്തകത്തിലെ ഒരു അധ്യായം 'ഫാത്തിഹ സൂറത്ത്' ആണ്. 'ഇഖ്ലാഹ്' എന്ന മറ്റൊരധ്യായവും ഈ പാഠപുസ്തകത്തിലുണ്ട്. നാലാംക്ളാസ് അറബി പാഠപുസ്തകത്തില്‍ അനാഥര്‍ക്ക് അഭയം നല്‍കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കിയുള്ള 'ഇഹ' എന്ന ഖുര്‍ആന്‍ സൂക്തവുമുണ്ട്. നിരവധി നബിവചനങ്ങളും ഇതിലുണ്ട്. ആറാം ക്ളാസ് അറബി പാഠപുസ്തകത്തില്‍ യമന്‍ രാജാവും സൈന്യവും കഅബ ആക്രമിക്കാന്‍ വന്ന കഥയാണ് പറയുന്നത്.

എന്നാല്‍, മലപ്പുറത്തെ യൂത്ത് ലീഗുകാരും എംഎസ്എഫുകാരും യമന്‍ രാജാവിനെപ്പോലെ അക്ഷരത്തിന്റെ വിശുദ്ധി നടുറോഡില്‍ ചാമ്പലാക്കി. ഈ മാപ്പില്ലാക്കുറ്റത്തെ തള്ളിപ്പറയുന്നതിന് പകരം ന്യായീകരിക്കുകയായിരുന്നു ലീഗ് നേതൃത്വം. അതില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണ് തൊട്ടുപിന്നാലെ അധ്യാപകനെ ചവിട്ടിക്കൊന്ന് ലീഗ് പ്രവര്‍ത്തകര്‍ വീര്യം തെളിയിച്ചത്. വാലില്ലാപ്പുഴ എഎംഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജയിംസ് അഗസ്റ്റ്യനെനെ 2008 ജൂലൈ 19 നായിരുന്നു ലീഗുകാര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. കിഴിശ്ശേരി ജിഎല്‍പി സ്കൂളില്‍ ക്ളസ്റര്‍ യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം. യോഗത്തില്‍ പങ്കെടുക്കാന്‍ സ്കൂളിലേക്ക് കയറുന്നതിനിടെ ഇരച്ചെത്തിയ മുസ്ളിംലീഗുകാര്‍ ജയിംസ് അഗസ്റ്യനെ ഇടിച്ചും തൊഴിച്ചും കൊല്ലുകയായിരുന്നു. കോണ്‍ഗ്രസ് അനുഭാവിയായിരുന്ന അദ്ദേഹം എല്ലാവര്‍ക്കും പ്രിയപ്പെട്ട അധ്യാപകനായിരുന്നു. മലപ്പുറം ജില്ലയില്‍തന്നെ ആ നാളുകളില്‍ മറ്റു പലേടത്തും ക്ലസ്റ്റര്‍ മീറ്റിങ്ങില്‍ പങ്കെടുത്ത അധ്യാപകരെ ലീഗുകാര്‍ കടന്നാക്രമിച്ചിരുന്നു.
(റഷീദ് ആനപ്പുറം)

ദേശാഭിമാനി 02102010

1 comment:

  1. ആദ്യം പുസ്തകദഹനം, പിന്നാലെ ഗുരുഹത്യ. സാംസ്കാരികകേരളം ലജ്ജിച്ച ദിനങ്ങള്‍. ഈ പേക്കൂത്തുകള്‍ക്ക് പിന്നിലാകട്ടെ രാഷ്ട്രീയ ദുര്‍മോഹങ്ങള്‍ മൂത്ത മുസ്ളിംലീഗും. മതത്തെ സംരക്ഷിക്കാനെന്ന് പറഞ്ഞാണ് സമുദായത്തെ മുഴുവന്‍ മാനം കെടുത്തി ലീഗ് മലപ്പുറത്ത് അഴിഞ്ഞാടിയത്. വാലില്ലാപ്പുഴ എല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജയിംസ് അഗസ്റ്റിനെ ക്ലസ്റ്റര്‍ മീറ്റിങ് വിരുദ്ധസമരത്തിന്റെ മറവില്‍ ചവിട്ടിക്കൊല്ലുകയായിരുന്നു. ഖുര്‍ആന്‍ സൂക്തങ്ങള്‍വരെ ഉള്ള പാഠപുസ്തകങ്ങളുടെ ശേഖരം ചുട്ടുകരിച്ചാണ് ലീഗുകാര്‍ അക്ഷരവിരോധം തീര്‍ത്തത്.

    ReplyDelete