Wednesday, June 29, 2011

"ഈ ശ്മശാനത്തില്‍ ഞങ്ങളെയും കുഴിച്ചിടൂ"

റാണിഗഞ്ച് (പശ്ചിമബംഗാള്‍):

"ഞങ്ങളെ ഒഴിപ്പിക്കണമെങ്കില്‍ സായുധ സേനയുമായി വന്നോളൂ. വെടിവച്ചുകൊന്ന് ഈ ശ്മശാനത്തില്‍ കുഴിച്ചിട്ടിട്ട് എന്തുവേണമെങ്കിലും ചെയ്യൂ"- കച്ചിബേര ഗ്രാമത്തിലെ സുനില്‍ മുര്‍മു എന്ന കൂലിപ്പണിക്കാരന് രോഷം അടക്കാനായില്ല. ഒപ്പം ഇരുനൂറോളം ആദിവാസികള്‍ .

ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡ് (ഇസിഎല്‍) എന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനത്തിന്റെ ഖനനപദ്ധതി വിപുലീകരണത്തിനായി ഒഴിപ്പിക്കാന്‍ ശ്രമിച്ച 11 ഗ്രാമങ്ങളിലൊന്നാണ് കച്ചിബേര. പന്ത്രണ്ടായിരത്തിലധികം പേരെയാണ് ഒഴിപ്പിക്കുന്നത്. പകരം ഭൂമി പോലും നല്‍കാതെ ഇറക്കിവിടാന്‍ ശ്രമിച്ചതിനെതിരെയാണ് ജൂണ്‍ 21ന് നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചത്. കിടപ്പാടം സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയ ആദിവാസികളെ പൊലീസ് തല്ലിച്ചതച്ചു. എംപിയും എഎല്‍എയും അടക്കം 32 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ കൈ അടിച്ചൊടിച്ചു.

സിംഗൂരിലും നന്ദിഗ്രാമിലും കലാപത്തിന് തിരികൊളുത്തിയ മമത ഇപ്പോള്‍ ആദിവാസികളുടെ ജീവിതസമരത്തിനു നേരെ കണ്ണടയ്ക്കുകയാണ്. പാണ്ഡബേശ്വര്‍ ബ്ലോക്ക് സോന്‍പുര്‍ ബജാരി മേഖലയിലെ ഹന്‍സദിഹ കല്‍ക്കരിഖനി വിപുലപ്പെടുത്താനാണ് 11 ഗ്രാമത്തിലെ 1204.85 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നത്. വന്‍തോതിലുള്ള ഒഴിപ്പിക്കല്‍ ഇതുവരെ ജനങ്ങളുടെ പ്രതിഷേധവും മുന്‍ ഇടതുമുന്നണിസര്‍ക്കാരിന്റെ നിസ്സഹകരണവുംകൊണ്ട് നടക്കാതിരുന്നതാണ്. ബലൂക, കച്ചിബെര, ബസക്ഡംഗ, ബന്ധഘട്ട്, സോനെപുര്‍ , അര്‍ഷോല, ഭത്മുര, ബാജാരി, മധുഡംഗ, നബഗ്രാം, ശങ്കര്‍പുര്‍ എന്നീ ഗ്രാമങ്ങളിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ തലമുറകളായി ഇവിടെ ജീവിക്കുന്നവരാണ്. 1958ലെ കോള്‍ബിയറിങ് ആക്ട് പ്രകാരം ഈ മേഖലയില്‍ ഭൂമിയുടെ നിയന്ത്രണം ഇസിഎല്ലിനാണ്. എന്നാല്‍ , ഒരുവര്‍ഷം അഞ്ചുരൂപ പാട്ടമടച്ച് ജനങ്ങള്‍ ഇവിടെ തലമുറകളായി പാര്‍ക്കുന്നു. ഖനനത്തിനായി ഭൂമി വിട്ടുകൊടുക്കാം. പക്ഷേ, പകരം ഭൂമിയും പശ്ചാത്തലസൗകര്യവും നഷ്ടപരിഹാരവും തൊഴിലും ഉള്‍പ്പെടുന്ന മതിയായ പുനരധിവാസപാക്കേജ് നടപ്പാക്കണമെന്ന് കല്‍ക്കരിത്തൊഴിലാളി യൂണിയനും രാഷ്ട്രീയ പാര്‍ടികളും ആവശ്യപ്പെടുന്നു. എന്നാല്‍ , ഒന്നും നല്‍കാതെ ജനങ്ങളെ ഇറക്കിവിടുമെന്നാണ് ഇസിഎല്ലിന്റെ നിലപാട്.

പതിനൊന്നു ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ , കുളങ്ങള്‍ , ശുദ്ധജലപദ്ധതികളുടെ ജലസംഭരണികള്‍ , കൃഷിയിടങ്ങള്‍ , പുല്‍മേടുകള്‍ ഒക്കെ ഇല്ലാതാക്കിയായിരിക്കും ഖനന വിപുലീകരണം. ബലൂകഗ്രാമത്തില്‍ എത്തിയപ്പോള്‍ സമരത്തില്‍ പങ്കെടുത്തതിന് പൊലീസിന്റെ അടിയേറ്റ് കൈയൊടിഞ്ഞ തപസ് മണ്ഡലിനെ കണ്ടു. കൂലിപ്പണിക്കാരനായ ലാലു ബൗരി ഇരുണ്ട ഭാവിയിലേക്ക് നോക്കി എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നു. വീട്ടമ്മയായ പുഷ്പാവതി മുന്നിലേക്കുവന്നു.

"കല്‍ക്കരിക്കായി കുഴിച്ചുകുഴിച്ച് ഭൂമിക്കടിയില്‍ ഇപ്പോള്‍ വെള്ളമില്ല. വേനലില്‍ അഞ്ചു കിലോമീറ്റര്‍ നടന്നുപോയാണ് വെള്ളം കൊണ്ടുവരുന്നത്"- അവര്‍ രോഷംകൊണ്ടു. മധുഡംഗ
ആദിവാസികോളനിയിലെ എഴുപതുകാരനായ ലമ്പു ടുഡു ഒരു കാര്യം ഉറപ്പിച്ചുപറയുന്നു: "വെറുതെയങ്ങ് ഒഴിഞ്ഞുകൊടുക്കില്ല. പകരം ഭൂമിയും സൗകര്യങ്ങളും ജോലിയും തരട്ടെ".
പാണ്ഡബെശ്വര്‍ എംഎല്‍എ ആയ ഗൗരംഗ ചാറ്റര്‍ജിയും പഞ്ചായത്ത് അംഗമായ കാജല്‍ മുര്‍മുവും ജനങ്ങളുടെ മുന്നിലുണ്ട്. സമരത്തില്‍ പങ്കെടുത്ത് ഗൗരംഗ ചാറ്റര്‍ജിക്ക് പരിക്കേറ്റിരുന്നു. ജനകീയസമരം തുടരുമെന്നും നിയമപരമായ വഴിതേടുമെന്നും ബന്‍സഗോപാല്‍ ചൗധരിയും കല്‍ക്കരിത്തൊഴിലാളി യൂണിയന്‍ നേതാവ് വിവേക് ചൗധരിയും പറഞ്ഞു.
(വി ജയിന്‍)

deshabhimani 280611

1 comment:

  1. "ഞങ്ങളെ ഒഴിപ്പിക്കണമെങ്കില്‍ സായുധ സേനയുമായി വന്നോളൂ. വെടിവച്ചുകൊന്ന് ഈ ശ്മശാനത്തില്‍ കുഴിച്ചിട്ടിട്ട് എന്തുവേണമെങ്കിലും ചെയ്യൂ"- കച്ചിബേര ഗ്രാമത്തിലെ സുനില്‍ മുര്‍മു എന്ന കൂലിപ്പണിക്കാരന് രോഷം അടക്കാനായില്ല. ഒപ്പം ഇരുനൂറോളം ആദിവാസികള്‍ .

    ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡ് (ഇസിഎല്‍) എന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനത്തിന്റെ ഖനനപദ്ധതി വിപുലീകരണത്തിനായി ഒഴിപ്പിക്കാന്‍ ശ്രമിച്ച 11 ഗ്രാമങ്ങളിലൊന്നാണ് കച്ചിബേര. പന്ത്രണ്ടായിരത്തിലധികം പേരെയാണ് ഒഴിപ്പിക്കുന്നത്. പകരം ഭൂമി പോലും നല്‍കാതെ ഇറക്കിവിടാന്‍ ശ്രമിച്ചതിനെതിരെയാണ് ജൂണ്‍ 21ന് നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചത്. കിടപ്പാടം സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയ ആദിവാസികളെ പൊലീസ് തല്ലിച്ചതച്ചു. എംപിയും എഎല്‍എയും അടക്കം 32 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ കൈ അടിച്ചൊടിച്ചു.

    ReplyDelete