Sunday, June 26, 2011

ആണവസഹകരണം: ഇന്ത്യക്കുള്ള ഇളവ് എന്‍എസ്ജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ആണവനിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പുവയ്ക്കുന്ന രാജ്യങ്ങള്‍ക്കുമാത്രം ആണവസാങ്കേതികവിദ്യയും ആണവോപകരണങ്ങളും കൈമാറിയാല്‍ മതിയെന്ന് ആണവവിതരണ ഗ്രൂപ്പ് (എന്‍എസ്ജി) തീരുമാനിച്ചു. അമേരിക്കയുമായി ആണവസഹകരണ കരാറില്‍ ഒപ്പുവയ്ക്കുന്നതിലൂടെ എന്‍എസ്ജിയുടെ ഇളവ് ലഭിക്കുമെന്നും ആണവോപകരണങ്ങളും സാങ്കേതികവിദ്യയും ഇറക്കുമതിചെയ്യാമെന്നുമുള്ള യുപിഎ സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ ഇതോടെ പൊളിഞ്ഞു.

നാല്‍പ്പത്താറ് രാജ്യങ്ങള്‍ അംഗങ്ങളായ എന്‍എസ്ജിയുടെ ഈ വര്‍ഷത്തെ പ്ലീനറിയോഗമാണ് എന്‍പിടിയില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങളുമായി സഹകരണം വേണ്ടെന്ന കര്‍ശന തീരുമാനം എടുത്തത്. ഇതോടൊപ്പം എന്‍എസ്ജി രാജ്യങ്ങളില്‍നിന്ന് സാങ്കേതികവിദ്യയോ ഉപകരണങ്ങളോ സ്വന്തമാക്കുന്ന രാജ്യങ്ങള്‍ പൂര്‍ണതോതിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിബന്ധനയും എന്‍എസ്ജി മുന്നോട്ടുവച്ചു. സ്വന്തമായുള്ള എല്ലാ ആണവനിലയങ്ങളും അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പൂര്‍ണതോതിലുള്ള സുരക്ഷാ മാനദണ്ഡങ്ങളിലെ പ്രധാനവ്യവസ്ഥ. ചുരുക്കത്തില്‍ പ്രതിരോധ ആവശ്യത്തിനുള്ളതടക്കം ഇന്ത്യയിലെ എല്ലാ ആണവനിലയവും പരിശോധനയ്ക്ക് തുറന്നുകൊടുക്കേണ്ടി വരും.

2008 സെപ്തംബറില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പൂര്‍ണതോതിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കിയിരുന്നു. ഇന്ത്യക്ക് നല്‍കുന്ന ഉപകരണങ്ങളും സാങ്കേതികവിദ്യയും 20 ശതമാനത്തിലധികം യുറേനിയം സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കരുതെന്ന നിബന്ധനയോടെയായിരുന്നു ഇളവ്. ആണവനിര്‍വ്യാപനത്തില്‍ ഇന്ത്യക്കുള്ള പ്രതിജ്ഞാബദ്ധതയും സ്വീകരിച്ച നടപടിയും മുന്‍നിര്‍ത്തിയാണ് ഇളവെന്ന് എന്‍എസ്ജി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ , എന്‍പിടിയില്‍ ഒപ്പിടുകയും പൂര്‍ണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്കുമാത്രം ആണവസാങ്കേതികവിദ്യയെന്ന തീരുമാനത്തോടെ പഴയ നിലപാടില്‍നിന്ന് എന്‍എസ്ജി മാറുകയാണ്.

deshabhimani 260611

1 comment:

  1. ആണവനിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പുവയ്ക്കുന്ന രാജ്യങ്ങള്‍ക്കുമാത്രം ആണവസാങ്കേതികവിദ്യയും ആണവോപകരണങ്ങളും കൈമാറിയാല്‍ മതിയെന്ന് ആണവവിതരണ ഗ്രൂപ്പ് (എന്‍എസ്ജി) തീരുമാനിച്ചു. അമേരിക്കയുമായി ആണവസഹകരണ കരാറില്‍ ഒപ്പുവയ്ക്കുന്നതിലൂടെ എന്‍എസ്ജിയുടെ ഇളവ് ലഭിക്കുമെന്നും ആണവോപകരണങ്ങളും സാങ്കേതികവിദ്യയും ഇറക്കുമതിചെയ്യാമെന്നുമുള്ള യുപിഎ സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ ഇതോടെ പൊളിഞ്ഞു.

    ReplyDelete