Thursday, June 30, 2011

മുന്‍ സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം: വി എസ്

കേരളം അഭിമുഖീകരിക്കുന്ന ഒട്ടേറെ ജീവല്‍പ്രധാന പ്രശ്നങ്ങള്‍ മുന്‍ സര്‍ക്കാര്‍ കൈകാര്യംചെയ്തത് മോശമായി ചിത്രീകരിക്കാനാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നിയമസഭയില്‍ നന്ദിപ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി ഒന്നിനുശേഷം എടുത്ത തീരുമാനങ്ങള്‍ റദ്ദാക്കുമെന്ന നിലപാട് ഭരണഘടനാവിരുദ്ധമാണ്. കുറുക്കുവേല കാണിച്ച് അത്തരം തീരുമാനം എടുത്താല്‍ നോക്കിയിരിക്കില്ല. തെരുവുകളില്‍ രക്തപ്പുഴ ഒഴുക്കില്ലെന്നും വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അവകാശമുണ്ടായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രസ്താവിച്ചത്. എന്നാല്‍ , പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കുനേരെ ക്രൂരമായ മര്‍ദനമാണ് അഴിച്ചുവിട്ടിരിക്കുന്നത്. എംഎല്‍എയെവരെ മര്‍ദിച്ച് ആശുപത്രിയിലാക്കി. പൊലീസ് നടപടിയിലുള്ള ശക്തമായ പ്രതിഷേധം രോഷത്തോടെ അറിയിക്കുകയാണ്.

കേരളം ഉണ്ടായ കാലം മുതല്‍ക്കുള്ള കടം മുഴുവന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് നയപ്രഖ്യാപനപ്രസംഗത്തില്‍ ചെയ്തിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് 2500 കോടി രൂപ അനുവദിക്കാന്‍ തയ്യാറായത് മുന്‍സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമാണ്. അതിനുശേഷം പുതിയ തുറമുഖമന്ത്രി അവിടെ ചെന്ന് എല്ലാം ശരിയാക്കിയെന്നാണ് പറഞ്ഞത്. ഇങ്ങനെയൊക്കെ പറയാന്‍ അപാര തൊലിക്കട്ടി വേണം. മൂലമ്പിള്ളി പാക്കേജ് തയ്യാറാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. അത് പൂര്‍ത്തിയാക്കുക മാത്രമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്തത്. എന്നിട്ട് അതെല്ലാം തങ്ങളാണ് ചെയ്തതെന്ന് പ്രചരിപ്പിക്കുകയാണ്. നെല്ലിന്റെ സംഭരണവില അമ്പത് പൈസ കൂട്ടണമെന്ന് പണ്ട് താന്‍ ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ കൃഷിമന്ത്രി പരിഹസിച്ചു. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാര്‍ ഏഴുരൂപയില്‍നിന്ന് പതിനാലുരൂപയാക്കി. പുതിയ സര്‍ക്കാര്‍ ഇതുവര്‍ധിപ്പിക്കാന്‍ തയ്യാറാകണം. ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന് പറഞ്ഞിട്ട് ഇതുവരെയും നടപടി എടുത്തില്ലെന്നും വി എസ് പറഞ്ഞു.

deshabhimani 300611

1 comment:

  1. കേരളം അഭിമുഖീകരിക്കുന്ന ഒട്ടേറെ ജീവല്‍പ്രധാന പ്രശ്നങ്ങള്‍ മുന്‍ സര്‍ക്കാര്‍ കൈകാര്യംചെയ്തത് മോശമായി ചിത്രീകരിക്കാനാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നിയമസഭയില്‍ നന്ദിപ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി ഒന്നിനുശേഷം എടുത്ത തീരുമാനങ്ങള്‍ റദ്ദാക്കുമെന്ന നിലപാട് ഭരണഘടനാവിരുദ്ധമാണ്. കുറുക്കുവേല കാണിച്ച് അത്തരം തീരുമാനം എടുത്താല്‍ നോക്കിയിരിക്കില്ല. തെരുവുകളില്‍ രക്തപ്പുഴ ഒഴുക്കില്ലെന്നും വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അവകാശമുണ്ടായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രസ്താവിച്ചത്. എന്നാല്‍ , പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കുനേരെ ക്രൂരമായ മര്‍ദനമാണ് അഴിച്ചുവിട്ടിരിക്കുന്നത്. എംഎല്‍എയെവരെ മര്‍ദിച്ച് ആശുപത്രിയിലാക്കി. പൊലീസ് നടപടിയിലുള്ള ശക്തമായ പ്രതിഷേധം രോഷത്തോടെ അറിയിക്കുകയാണ്.

    ReplyDelete