Saturday, June 25, 2011

ഒന്നാംക്ലാസുകാരിയുടെ കഴുത്തില്‍വടിവാള്‍ വച്ച് ആര്‍എസ്എസ് ഭീഷണി

മുഹമ്മ: ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട ആര്‍എസ്എസുകാര്‍ വീട് ആക്രമിച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കഴുത്തില്‍ വടിവാള്‍ വച്ച് ഭീഷണിപ്പെടുത്തി. നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ അക്രമിസംഘം ഓടിരക്ഷപെട്ടു.

മുഹമ്മ കല്ലാപ്പുറം പ്രദേശത്താണ് മാരകായുധങ്ങളുമായി മുപ്പതോളം വരുന്ന ആര്‍എസ്എസ് സംഘം വീടാക്രമിച്ചത്. അരവിന്ദ് വെളിയില്‍ വസുമതിയുടെ കുടുംബവും ഇവരുടെ ബന്ധുവായ പുഷ്ക്കരനും തമ്മിലുള്ള പ്രശ്നങ്ങളിലാണ് ആര്‍എസ്എസുകാര്‍ പുഷ്കരനുവേണ്ടി ആക്രമണം നടത്തിയത്. വസുമതിയുടെ മകന്‍ മനോഹരന്റെ വീടിന്റെ ജനാലച്ചില്ലുകള്‍ ബുധനാഴ്ച രാത്രി അടിച്ചുതകര്‍ത്തു. വീടിനുള്ളില്‍ കയറി മനോഹരന്റെ മകള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ ഹരിതയുടെ കഴുത്തില്‍ വടിവാള്‍വച്ച് ഭീഷണി മുഴക്കി. മനോഹരന്റെ സഹോദരന്‍ പ്രസന്നന്‍ , വസുമതി എന്നിവരുടെ വീടുകളിലും ആര്‍എസ്എസ് സംഘമെത്തി ഭീഷണിപ്പെടുത്തി. വസുമതിയുടെ വീട്ടില്‍ക്കയറി മകന്‍ അനില്‍കുമാറിന്റെ മകള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായ നന്ദനയുടെ കഴുത്തില്‍ വടിവാള്‍ വച്ച് ഭീഷണി മുഴക്കി.

ആര്‍എസ്എസ് സംഘം കൊലവിളി നടത്തുന്നതറിഞ്ഞ് പ്രദേശത്തെ സിപിഐ എം നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ അക്രമികള്‍ ഓടി രക്ഷപെട്ടു. മുഹമ്മ പൊലീസെത്തി സ്ഥലത്ത് പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തി. പുത്തനങ്ങാടി, തടുത്തുവെളി എന്നിവിടങ്ങളില്‍ നിന്നാണ് ആര്‍എസ്എസ് സംഘം എത്തിയത്. പുഷ്കരന്‍ , വിഷ്ണു, ബിജു, ഷാബു, ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് മനോഹരന്‍ മുഹമ്മ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വടക്കുമ്പാട് സ്കൂളില്‍ ആര്‍എസ്എസ് അക്രമം അധ്യാപകര്‍ക്കും ജീവനക്കാരനും പരിക്ക്

പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആര്‍എസ്എസ് അക്രമം. അധ്യാപികയടക്കം മൂന്ന് അധ്യാപകരെയും ക്ലാര്‍ക്കിനെയും ക്രൂരമായി തല്ലിച്ചതച്ചു. സ്കൂളിന്റെ ജനലുകളും പൂച്ചട്ടികളുമടക്കം കണ്ണില്‍കണ്ടതെല്ലാം തല്ലിത്തകര്‍ത്തു. അധ്യാപകരായ വി ടി രതി (44), എന്‍ എം രാഘവന്‍ (51), കാക്കോട്ടയില്‍ ഗോപി (50), ക്ലാര്‍ക്ക് വി എം ദാസന്‍ (51) എന്നിവരെ സാരമായ പരിക്കുകളോടെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദാസന്റെ മുന്‍വശത്തെ മൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടു.

വ്യാഴാഴ്ച പകല്‍ പതിനൊന്നരയോടെയാണ് സംഭവം. കോഴിക്കോട്ടുണ്ടായ ലാത്തിച്ചാര്‍ജിന്റെ പേരില്‍ വിരലിലെണ്ണാവുന്ന എബിവിപിക്കാര്‍ സ്കൂളില്‍ പഠിപ്പുമുടക്കി സ്കൂള്‍ വിടുവിക്കാന്‍ ശ്രമിച്ചിരുന്നു. സംസ്ഥാനതലത്തില്‍ ആഹ്വാനംചെയ്യുന്ന സമരത്തിന് മാത്രമേ സ്കൂളില്‍ അധ്യയനം മുടക്കാന്‍ പാടുള്ളൂവെന്ന് കഴിഞ്ഞദിവസം സ്കൂളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗവും പിടിഎ കമ്മിറ്റിയും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ വിടാന്‍ പറ്റില്ലെന്നറിയിച്ചതോടെ സമരക്കാര്‍ പിന്‍വാങ്ങി. ഏറെ കഴിയുംമുമ്പേ ഓട്ടോയിലും ബൈക്കുകളിലുമായി എത്തിയ മുപ്പതോളം ആര്‍എസ്എസ് എബിവിപി പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി സ്കൂളില്‍ ഇരച്ചുകയറി അക്രമം നടത്തുകയായിരുന്നു. രാവിലെ സ്കൂളിന് മുന്‍വശമുണ്ടായിരുന്ന പൊലീസ് മടങ്ങിയ ഉടനെയാണ് അക്രമം.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അക്രമിസംഘത്തില്‍പ്പെട്ട ആറുപേരെ അറസ്റ്റുചെയ്തു. പടിഞ്ഞാറെകണ്ടി വിഷ്ണുലാല്‍ (19)എരവട്ടൂര്‍ , വടക്കെ രയരോത്ത് അരുണ്‍രാജ് (19), ചെറുവണ്ണൂര്‍ കുട്ടോത്ത്, നെല്ലുള്ളകണ്ടി രഞ്ജിത്ത് (17) നൊച്ചാട്, മലയില്‍ ശിബിന്‍കൃഷ്ണ (16) ചെറുവണ്ണൂര്‍ , വണ്ണത്തറോല്‍ സിജില്‍ (19), വിപിന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ സിജില്‍ , വിഷ്ണുലാല്‍ , അരുണ്‍രാജ്, ദിപിന്‍ എന്നിവരെ പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. രഞ്ജിത്ത്, ശിബിന്‍കൃഷ്ണ എന്നിവരെ കോഴിക്കോട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി

മതപരിവര്‍ത്തനം ആരോപിച്ച് ആര്‍എസ്എസുകാര്‍ പാസ്റ്ററെ ആക്രമിച്ചു

കരുനാഗപ്പള്ളി: മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പാസ്റ്ററെ ക്രൂരമായി ആക്രമിച്ചു. ബൈക്കിലെത്തിയ അക്രമിസംഘം കമ്പിവടി ഉപയോഗിച്ച് പാസ്റ്ററുടെ ഇടതുകൈ അടിച്ചൊടിച്ചു. ആര്‍എസ്എസ് നേതാക്കള്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് ആക്രമണം. മരുതൂര്‍കുളങ്ങര പള്ളിയില്‍ സുവിശേഷ പ്രാര്‍ഥന നടത്തുന്ന പാസ്റ്റര്‍ ആന്റണിക്കാണ് മര്‍ദനമേറ്റത്. ആക്രമണസംഘത്തിലെ പ്രധാനി ആദിനാട് തെക്ക് വിഷ്ണുഭവനില്‍ വിഷ്ണു (22)വിനെ പൊലീസ് അറസ്റ്റ്ചെയ്തു. കോടതിയില്‍ ഹാജരാക്കിയ വിഷ്ണുവിനെ റിമാന്‍ഡ്ചെയ്തു. വിഷ്ണുവിന്റെ സഹായി രാഹുലും (17) പിടിയിലായതായി അറിയുന്നു. രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്. നാലുപേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു.

പത്തൊമ്പതിനു രാവിലെ ഏഴിന് ആലുംകടവ് മൂന്നാംമൂട് ജങ്ഷനില്‍നിന്ന് സൈക്കിളില്‍ മത്സ്യവും വാങ്ങി വീട്ടിലേക്ക് വരുന്ന വഴി മരുതൂര്‍കുളങ്ങര തെക്ക് കണിയാംപറമ്പില്‍ ജങ്ഷനിലാണ് സംഭവം. മൂന്നാംമൂട് ജങ്ഷന്‍ മുതല്‍ പാസ്റ്ററെ പിന്തുടര്‍ന്നുവന്ന സംഘം തടഞ്ഞുനിര്‍ത്തിയശേഷം അടിച്ചുതാഴെയിട്ട് കൈ അടിച്ചൊടിക്കുകയായിരുന്നു. പാസ്റ്റര്‍ ആന്റണി 14 വര്‍ഷമായി മരുതൂര്‍കുളങ്ങര തെക്ക് വാടകവീട്ടില്‍ താമസിച്ച് പള്ളിയിലെ സുവിശേഷ പ്രാര്‍ഥനയില്‍ പങ്കെടുത്തുവരികയാണ്.

deshabhimani 240611 & 250611

2 comments:

  1. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട ആര്‍എസ്എസുകാര്‍ വീട് ആക്രമിച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കഴുത്തില്‍ വടിവാള്‍ വച്ച് ഭീഷണിപ്പെടുത്തി. നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ അക്രമിസംഘം ഓടിരക്ഷപെട്ടു.

    ReplyDelete
  2. പേരാമ്പ്ര: പേരാമ്പ്രയില്‍ ആര്‍എസ്എസ് അക്രമത്തില്‍ നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിനടുത്ത നീതി മെഡിക്കല്‍ സ്റ്റോറിലേക്ക് കല്ലേറു നടത്തി. മുതുവണ്ണാച്ച സ്വദേശികളായ മീറങ്ങാട്ട് ലിഞ്ചുലാല്‍ (20), കുഴിച്ചാലില്‍ പ്രദീഷ് (24), തെക്കയില്‍ ഷിബു (25), കൂത്താളിയിലെ കരിമ്പിലമൂലയില്‍ രതീഷ് (20) എന്നിവരെ ബസ്സ്റ്റാന്‍ഡ് പരിസരത്തുവച്ച് ആര്‍എസ്എസുകാര്‍ ആക്രമിക്കുകയായരിന്നു. പരിക്കുപറ്റിയവരെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. അക്രമികളുടെ കല്ലേറിലാണ് നീതി മെഡിക്കല്‍ ഷോപ്പിന്റെ ചില്ലുകള്‍ തകര്‍ന്നത്. പൊലീസെത്തിയതോടെ അക്രമികള്‍ പിന്‍വാങ്ങി. പ്രശാന്ത് കൈപ്രം, ചേണിയക്കുന്നുമ്മല്‍ ശ്യാം എന്ന ഉണ്ണി, കുട്ടു, കൈപ്രം കാക്കക്കുനി ജോഷി എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം ആര്‍എ്സഎസുകാരാണ് അക്രമം നടത്തിയത്. മെഡിക്കല്‍ഷോപ്പധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

    ReplyDelete