Wednesday, June 29, 2011

നരനായാട്ട്

കൊച്ചി: പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് നടത്തിയ നരനായാട്ടില്‍ നഗരം സ്തംഭിച്ചു. ഭീകരവാദികളെ നേരിടാനുള്ള കവച് വാഹനം ഉപയോഗിച്ചാണ് നിരായുധരായ വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത്. കണയന്നൂര്‍ താലൂക്ക് ഓഫീസ്മുതല്‍ മഹാരാജാസ് കോളേജ്വരെയുള്ള റോഡില്‍ വിദ്യാര്‍ഥികളുടെ പുസ്തകങ്ങളും പൊതിച്ചോറുകളും ചിതറി. ജലപീരങ്കിക്കും കണ്ണീര്‍വാതകത്തിനും പുറമെ റബര്‍ബുള്ളറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചു. ലാത്തിയും ബൂട്ടും ഉപയോഗിച്ച് രാജ്യശത്രുവിനോടെന്നപോലെയാണ് പൊലീസ് വിദ്യാര്‍ഥികളെ നേരിട്ടത്. ലാത്തിയടിയില്‍ മുറിവേറ്റ വിദ്യാര്‍ഥികളുടെ രക്തം ജലപീരങ്കിയില്‍നിന്നുളള വെള്ളത്തില്‍ റോഡില്‍ പരന്നൊഴുകി. പൊതുസ്ഥാപനങ്ങള്‍ക്കുനേരെ കല്ലേറോ, വാഹനങ്ങള്‍ക്ക് കേടുപാടോ ഉണ്ടായിട്ടില്ല. ക്രൂരമായി മര്‍ദനമേറ്റിട്ടും പൊലീസിനേക്കാള്‍ തികഞ്ഞ സംയമനമാണ് വിദ്യാര്‍ഥികള്‍ കാട്ടിയത്. എന്നിട്ടും കലി തീരാതിരുന്ന പൊലീസ് 10 വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. വിദ്യാര്‍ഥികളെ മര്‍ദിച്ചാണ് പൊലീസ് വാനില്‍ കയറ്റിയത്. സംഘടിതമായി എസ്എഫ്ഐ പ്രവര്‍ത്തകരെ അടിച്ചമര്‍ത്തണമെന്ന പദ്ധതിയുമായി എത്തിയ പൊലീസുകാര്‍ അതു നടപ്പാക്കുകയായിരുന്നു.

അറസ്റ്റിലായ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആന്റണി ജോണ്‍ , ജില്ലാ ജോയിന്റ് സെക്രട്ടറി പി ടി മനോജ്, ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് സുബിന്‍ , പള്ളുരുത്തി ഏരിയാ സെക്രട്ടറി കെ സി അരുണ്‍കുമാര്‍ , കെ എസ് ധനീഷ്കുമാര്‍ , അഭിലാഷ് ജോസ്, ഒ വി സുബിന്‍ , ടി എം മനീഷ്, രാഹുല്‍കുമാരന്‍ , അമര്‍ജിത്ത് സാബു എന്നിവരെ റിമാന്‍ഡ്ചെയ്തു. പൊതുയാത്രക്കാര്‍ക്ക് തടസ്സമുണ്ടാക്കി, അന്യായമായി സംഘംചേര്‍ന്നു, പൊലീസുകാരുടെ ജോലിയ്ക്ക് തടസ്സമുണ്ടാക്കി തുടങ്ങി വകുപ്പുകള്‍ ചുമത്തിയാണ് എസ്എഫ്ഐ നേതാക്കളെ ജയിലിലടച്ചത്. വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ നരനായാട്ടില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ജില്ലയില്‍ പഠിപ്പുമുടക്കാന്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു. ഏരിയാകേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനവും നടത്തും.

പെണ്‍കുട്ടികളെ തള്ളിയിട്ടടിച്ചു റാങ്ക് ജേതാവിനെയും പൊലീസ് തല്ലിച്ചതച്ചു

കൊച്ചി: എറണാകുളത്ത് എസ്എഫ്ഐ മാര്‍ച്ചിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ റാങ്ക് ജേതാവിനെയും തല്ലിച്ചതച്ചു. മാര്‍ച്ചില്‍ പങ്കെുത്ത മറ്റു പെണ്‍കുട്ടികളെയും പൊലീസ് വെറുതെവിട്ടില്ല. എംജി സര്‍വകലാശാല ബിഎ ഇക്കണോമിക്സിന് അഞ്ചാംറാങ്ക് നേടിയ എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അശ്വതി റബേക്കയ്ക്കാണ് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. ആലുവ യുസി കോളേജ് വിദ്യാര്‍ഥിനിയായിരുന്ന അശ്വതിയുടെ നെഞ്ചില്‍ ഷീല്‍ഡ്കൊണ്ട് ആഞ്ഞിടിച്ച പൊലീസുകാര്‍ കാല്‍പ്പാദങ്ങളില്‍ ലാത്തികൊണ്ടടിച്ചു. പാദങ്ങള്‍ പൊട്ടി പരിക്കേറ്റ അശ്വതിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പ്രിന്‍സി കുര്യാക്കോസ്, ജില്ലാകമ്മിറ്റി അംഗം സൗമ്യ എന്നിവര്‍ക്കും മര്‍ദനമേറ്റു.. സൗമ്യയുടെ വയറ്റില്‍ ലാത്തികൊണ്ടു കുത്തിയ പൊലീസുകാര്‍ പ്രിന്‍സിയെ നിലത്തേക്കു തള്ളിയിട്ടു. മുഖമടിച്ചുവീണ പ്രിന്‍സിയുടെ തലയ്ക്കാണ് പരിക്കേറ്റത്.

അടിച്ചൊതുക്കുന്നത് വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കുവേണ്ടി: ഗോപി കോട്ടമുറിക്കല്‍

കൊച്ചി: സമാധാനപരമായി സമരംചെയ്ത വിദ്യാര്‍ഥികളെ പൊലീസ് കൈകാര്യംചെയ്ത രീതി, കേരളസമൂഹം ഇതിനകം ഏറ്റെടുത്തുകഴിഞ്ഞ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രക്ഷോഭത്തിന്റെ ശക്തിയും പെരുക്കവും വര്‍ധിപ്പിക്കാന്‍മാത്രമേ ഇടയാക്കൂവെന്ന് സിപിഐ എം ജില്ലാസെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. എസ്എഫ്ഐയുടെ ഒരു മാര്‍ച്ച് വരാന്‍ കാത്തുനിന്നപോലെയാണ് കൊച്ചി സിറ്റിയിലെ പൊലീസ് വിദ്യാര്‍ഥികളെ കൈകാര്യം ചെയ്തത്. ഒഴിവാക്കാന്‍ കഴിയുമായിരുന്ന ഒന്നാണ് നഗരത്തില്‍ സംഭവിച്ചത്.

സാധാരണ വിദ്യാര്‍ഥിസമരങ്ങളില്‍ ഒറ്റതിരഞ്ഞ ഉന്തും തള്ളും സാധാരണമാണ്. സംയമനത്തോടെയും തന്മയത്വത്തോടെയും കൈകാര്യംചെയ്ത് സംഘര്‍ഷം ഒഴിവാക്കുകയാണ് പൊലീസ്നേതൃത്വം ചെയ്യേണ്ടിയിരുന്നത്. പക്ഷെ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കുവേണ്ടി വിദ്യാര്‍ഥിസമരത്തെ തല്ലിയൊതുക്കുക എന്ന പൊതുനയമാണ് പൊലീസ് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വിദ്യാര്‍ഥിപ്രക്ഷോഭത്തെ പൊലീസ് നേരിടുന്നത് ഒരേ രീതിയിലാണ്. എറണാകുളത്താകട്ടെ ലാത്തിവീശുന്നതിനു പകരം വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന് ഒറ്റതിരിച്ചുകൊണ്ടുപോയി ചവിട്ടിക്കൂട്ടുകയായിരുന്നു. മതിലിനോടു ചേര്‍ത്തുവച്ച് ഒരു വിദ്യാര്‍ഥിയെ പൊലീസ് തല്ലിച്ചതയ്ക്കുന്ന കാഴ്ച കേരളത്തിലാദ്യമാണ്. സമരമുഖത്തെ പെണ്‍കുട്ടികളെ ആക്രമിക്കാതിരിക്കുകയെന്ന സാമാന്യമര്യാദപോലും പൊലീസ് കാട്ടിയില്ല. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ പൊലീസുകാരെ അവിടെ വിന്യസിച്ചിരുന്നു. വിഭ്യാഭ്യാസ കച്ചവടക്കാര്‍ക്കുവേണ്ടി യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് ഈ ആക്രമണമെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

സര്‍ സിപിയെപ്പോലുള്ള മര്‍ദകവീരന്മാരെ കെട്ടുകെട്ടിച്ച സമരകേരളത്തിന് യുഡിഎഫ് സര്‍ക്കാര്‍ ഹുങ്ക് ഒരു വിഷയമല്ലെന്ന് ഭരണനേതൃത്വം മനസ്സിലാക്കണം. സമരംചെയ്യുന്നവരെ മര്‍ദിച്ചൊതുക്കുക എന്ന നയം വിട്ട് അനുദിനം ജനപിന്തുണ വര്‍ധിക്കുന്ന സമരത്തിന് ആധാരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണം. മനുഷ്യത്വരഹിത മര്‍ദനത്തിന് നേതൃത്വംനല്‍കിയ പൊലീസ് ഓഫീസര്‍മാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അധികാരികള്‍ തയ്യാറാകണമെന്നും ഗോപി കോട്ടമുറിക്കല്‍ ആവശ്യപ്പെട്ടു.

എംഎസ്എം കോളേജിലും പൊലീസ് നരനായാട്ട്

ആലപ്പുഴ: പൊലീസ് നരനായാട്ടിനെതിരെ എസ്എഫ്ഐ ആഹ്വാനംചെയ്ത പഠിപ്പുമുടക്കില്‍ ജില്ലയിലെ വിദ്യാര്‍ഥിസമൂഹം ഒന്നാകെ. കായംകുളം എംഎസ്എം കോളേജ് ക്യാമ്പസില്‍ പ്രതിഷേധപ്രകടനം നടത്തിയ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ തിങ്കളാഴ്ച കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ഭീകരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് നടന്ന പഠിപ്പുമുടക്കില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം ജില്ലയിലെ ഒരു വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. പഠിപ്പുമുടക്കിയ വിദ്യാര്‍ഥികള്‍ ക്യാമ്പസുകളില്‍ പ്രകടനം നടത്തി.

എംഎസ്എം കോളേജില്‍ നടന്ന പ്രകടനത്തിനുനേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് കായംകുളം എസ്ഐ നസീമിന്റെ നേതൃത്വത്തില്‍ ക്യാമ്പസില്‍ കടന്ന് ആക്രമിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനമായി നീങ്ങിയപ്പോള്‍ ഒരുസംഘം കെഎസ്യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇതറിഞ്ഞ് കോളേജ് കവാടത്തില്‍ തമ്പടിച്ചിരുന്ന പൊലീസ് സംഘം ക്യാമ്പസില്‍ അതിക്രമിച്ച് കടന്നാണ് വിദ്യാര്‍ഥികളെ തല്ലിച്ചതച്ചത്. പൊലീസിനൊപ്പം എത്തിയ ഹോംഗാര്‍ഡുകളും വിദ്യാര്‍ഥികളെ മര്‍ദിച്ചു. അരമണിക്കൂറോളം ക്യാമ്പസില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ലാത്തിച്ചാര്‍ജില്‍ പെണ്‍കുട്ടികളടക്കം നാലുഭാഗത്തേക്കും ചിതറിയോടി. ഇതിനിടയില്‍ പുറത്തേക്ക് ഓടിയ എസ്എഫ്ഐ പ്രവര്‍ത്തകരെ വളഞ്ഞിട്ട് അടിച്ചു. സംഭവമറിഞ്ഞെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെയും ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു.

പൊലീസ് മര്‍ദനമേറ്റ എസ്എഫ്ഐ എംഎസ്എം കോളേജ് യൂണിറ്റ് സെക്രട്ടറി സുജിത്ത്, ഏരിയ കമ്മിറ്റിയംഗം സജിത്ത്, സാജിത്, അന്‍ഷാദ്, ഫൈസല്‍ , ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റിയംഗങ്ങളായ അനിഗര്‍ , അജയകുമാര്‍ , സെമീര്‍ , ബിനു, മനോജ് എന്നിവരെ കായംകുളം താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാത്തിയടിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൈയ്ക്ക് പൊട്ടലുണ്ട്. ആലപ്പുഴയിലും കായംകുളത്തും നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. എംഎസ്എം കോളേജ് ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുനിസിപ്പല്‍ ജങ്ഷനില്‍ നടന്ന യോഗം സിപിഐ എം ഏരിയ സെക്രട്ടറി എം എ അലിയാര്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ നേതാക്കളായ ബി അബിന്‍ഷാ, ബി ജയചന്ദ്രന്‍ , എസ് കേശുനാഥ് എന്നിവര്‍ സംസാരിച്ചു.

എസ്എഫ്ഐ അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. കച്ചേരിമുക്കില്‍ നടന്ന സമ്മേളനം ഡിവൈഎഫ്ഐ ഏരിയ പ്രസിഡന്റ് പി അരുണ്‍കുമാര്‍ ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ ഏരിയ വൈസ് പ്രസിഡന്റ് പാര്‍വതി അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റംഗം രഞ്ജിത്, ലിജോ, മാതു, പ്രസീത എന്നിവര്‍ സംസാരിച്ചു. പുന്നപ്ര സഹകരണ എന്‍ജിനിയറിങ് കോളേജ് പരിസരത്ത് നടന്ന പ്രകടനം എസ്എഫ്ഐ ഏരിയ സെക്രട്ടറി അഖില്‍രാജ് ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ പുന്നപ്ര വടക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളര്‍കോടു മുതല്‍ പറവൂര്‍ ജങ്ഷന്‍വരെ പ്രതിഷേധപ്രകടനം നടത്തി. സെക്രട്ടറി സ്വരരാജ്, കെ യു മധു എന്നിവര്‍ സംസാരിച്ചു. കളവങ്കോടം ഐടിഐയില്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി പ്രകടനം നടത്തി. നിധീഷ്, അര്‍ജുന്‍രാജ്, ശ്രീജിത്ത്, അരുണ്‍ദാസ് എന്നിവര്‍ സംസാരിച്ചു. തുറവൂര്‍ സംസ്കൃത കോളേജില്‍ പ്രതിഷേധപ്രകടനം നടന്നു. അജിത്, ശരത്, ബെയ്സില്‍ എന്നിവര്‍ സംസാരിച്ചു. ചാരുംമൂട് ഏരിയയിലെ മുഴുവന്‍ സ്കൂളുകളിലും പഠിപ്പുമുടക്കി. ചെങ്ങന്നൂരില്‍ എസ്എഫ്ഐ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടന്നു. ജെ അജയന്‍ ഉദ്ഘാടനംചെയ്തു. റസല്‍ യൂസഫ്, രജീഷ് ആര്‍ പിള്ള, ഷിനോ പി ജോണ്‍ , ശരത് എന്നിവര്‍ സംസാരിച്ചു.

deshabhimani 290611

2 comments:

  1. പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് നടത്തിയ നരനായാട്ടില്‍ നഗരം സ്തംഭിച്ചു. ഭീകരവാദികളെ നേരിടാനുള്ള കവച് വാഹനം ഉപയോഗിച്ചാണ് നിരായുധരായ വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത്. കണയന്നൂര്‍ താലൂക്ക് ഓഫീസ്മുതല്‍ മഹാരാജാസ് കോളേജ്വരെയുള്ള റോഡില്‍ വിദ്യാര്‍ഥികളുടെ പുസ്തകങ്ങളും പൊതിച്ചോറുകളും ചിതറി. ജലപീരങ്കിക്കും കണ്ണീര്‍വാതകത്തിനും പുറമെ റബര്‍ബുള്ളറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചു. ലാത്തിയും ബൂട്ടും ഉപയോഗിച്ച് രാജ്യശത്രുവിനോടെന്നപോലെയാണ് പൊലീസ് വിദ്യാര്‍ഥികളെ നേരിട്ടത്.

    ReplyDelete
  2. I would say SHOOT AT SIGHT... no mercy for demolishing public property or stopping/disturbing any public's normal daily work.

    putting poor kids in front of a strike and enjoying the leaders

    VV Rameshan
    VS Achu
    Pinarayi

    list goes on.. everyone send their kids to management quota... I was in the front line, of private poly strike for 60 days in 1985 period.. now I regret for those days...why did I do that?

    ReplyDelete