Sunday, June 26, 2011

പ്ലാച്ചിമട ട്രിബൂണല്‍ അട്ടിമറിക്കാനുള്ള നീക്കം ചെറുക്കും: ഡിവൈഎഫ്ഐ

പ്ലാച്ചിമട ട്രിബ്യൂണല്‍ അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുമെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്ലാച്ചിമടയില്‍ കൊക്ക ക്കോളകമ്പനിയുടെ ജലചൂഷണത്തിന് ഇരകളായവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍വേണ്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ട്രിബ്യൂണല്‍ സ്ഥാപിച്ചത്. യുഡിഎഫ്സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ കൊക്കകോളയ്ക്ക് അനുകൂലമായി ട്രിബ്യൂണലിനെ അട്ടിമറിക്കാന്‍ നീക്കം നടത്തുകയാണ്. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ അധ്യക്ഷനായ കമ്മിറ്റി 216 കോടിരൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കിയിട്ടുണ്ട്. ഇതിനു കാരണക്കാരായ കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍വേണ്ടിയാണ് ട്രിബ്യൂണല്‍ സ്ഥാപിച്ചത്. കേരള നിയമസഭ ഏകകണ്ഠമായി തീരുമാനിച്ച ട്രിബ്യൂണലിനെയാണ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. നിയമസഭ പാസാക്കിയ നിയമം രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ , ഇത് രാഷ്ട്രപതിക്ക് അയക്കാതെ താമസിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ . കോളക്കമ്പനിയെ സഹായിക്കാന്‍ നഗ്നമായ ജനവിരുദ്ധനീക്കമാണ് ഇതിനുപിന്നിലുള്ളത്.

ഒരു ജനതയുടെ ഇച്ഛാശക്തിക്കുമുന്നില്‍ മുട്ടുകുത്തിയ ആഗോളഭീമനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ നേതൃത്വം കൊടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ജയദേവന്‍ , സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

1 comment:

  1. പ്ലാച്ചിമട ട്രിബ്യൂണല്‍ അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുമെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    ReplyDelete