Saturday, June 11, 2011

മകളുടെ എംബിബിഎസ് സീറ്റ് വി വി രമേശന്‍ വേണ്ടെന്നുവച്ചു

കാസര്‍കോട്: പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് എന്‍ആര്‍ഐ ക്വാട്ടയില്‍ മകള്‍ക്ക് ലഭിച്ച പ്രവേശനം വേണ്ടെന്നുവച്ചതായി ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ വി വി രമേശന്‍ അറിയിച്ചു. 20 വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യാസഹോദരന്‍ അനില്‍കുമാറിന്റെ സ്പോണ്‍സര്‍ഷിപ്പിലാണ് നിയമവിധേയമായി പ്രവേശനം നേടിയത്. അഞ്ചുലക്ഷം രൂപയുടെ ചെക്ക് മാത്രമാണ് നല്‍കിയതെന്നും രമേശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍ആര്‍ഐ സീറ്റിന് അഞ്ചു വര്‍ഷത്തേക്കുള്ള ഫീസാണ് 50 ലക്ഷം രൂപ. ഭാര്യാസഹോദരന്റെ സഹായത്തോടെയും ഭാര്യയുടെ വരുമാനം ഉപയോഗിച്ചും ബാങ്ക് വായ്പ വഴിയും ഈ തുക സമാഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് പ്രവേശനം നേടിയത്. എന്റെയും കുടുംബത്തിന്റെയും വരുമാനസ്രോതസ് സുതാര്യമാണ്. ഒന്നും ഒളിച്ചുവയ്ക്കാനില്ല. 20 വര്‍ഷമായി കാഞ്ഞങ്ങാട്ട് ബിസിനസുണ്ട്. ഭാര്യ ഖാദിബോര്‍ഡില്‍ ഓഡിറ്ററാണ്. ഇതിലൂടെ ഭേദപ്പെട്ട വരുമാനം ലഭിക്കുന്നു. കൃത്യമായി ആദായനികുതിയും അടയ്ക്കുന്നുണ്ട്. ഈ വസ്തുതകളെല്ലാം മറച്ചുവച്ചാണ് അവിഹിതമായി പണം സ്വരൂപിച്ചുവെന്നനിലയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചത്.

ദീര്‍ഘകാലമായി പുരോഗമന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നയാള്‍ എന്നനിലയില്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയവും ധാര്‍മികവുമായ ജാഗ്രത പുലര്‍ത്തുന്നതില്‍ വീഴ്ച സംഭവിച്ചു. ഈ തിരിച്ചറിവിലാണ് മകളെ ഇത്രയും വലിയ ഫീസ് നല്‍കി പഠിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. രക്ഷിതാവ് എന്ന നിലയിലുള്ള ആഗ്രഹങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും കീഴ്പ്പെട്ടുപോയത് പോരായ്മയാണ്. സംഭവിച്ച പിഴവ് ജനങ്ങളോട് തുറന്നു സമ്മതിക്കുന്നതിന് മടിയില്ല. ഞാന്‍ കാരണം പ്രസ്ഥാനത്തിന് ഒരു പോറലും ഉണ്ടാകരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. പ്രസ്ഥാനത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ വിഷമത്തില്‍ ക്ഷമചോദിക്കുന്നു. എന്റെയോ കുടുംബത്തിന്റെയോ താല്‍പര്യത്തേക്കാള്‍ പ്രസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കാണ് വില കല്‍പിക്കുന്നത്. മകളുടെ പ്രവേശനത്തെ മറയാക്കി സിപിഐ എമ്മിനെയും യുവജന പ്രസ്ഥാനത്തെയും കടന്നാക്രമിക്കാനാണ് ചിലരുടെ ശ്രമമെന്നും രമേശന്‍ പറഞ്ഞു.

deshabhimani 110611

1 comment:

  1. പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് എന്‍ആര്‍ഐ ക്വാട്ടയില്‍ മകള്‍ക്ക് ലഭിച്ച പ്രവേശനം വേണ്ടെന്നുവച്ചതായി ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ വി വി രമേശന്‍ അറിയിച്ചു. 20 വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യാസഹോദരന്‍ അനില്‍കുമാറിന്റെ സ്പോണ്‍സര്‍ഷിപ്പിലാണ് നിയമവിധേയമായി പ്രവേശനം നേടിയത്. അഞ്ചുലക്ഷം രൂപയുടെ ചെക്ക് മാത്രമാണ് നല്‍കിയതെന്നും രമേശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍ആര്‍ഐ സീറ്റിന് അഞ്ചു വര്‍ഷത്തേക്കുള്ള ഫീസാണ് 50 ലക്ഷം രൂപ. ഭാര്യാസഹോദരന്റെ സഹായത്തോടെയും ഭാര്യയുടെ വരുമാനം ഉപയോഗിച്ചും ബാങ്ക് വായ്പ വഴിയും ഈ തുക സമാഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് പ്രവേശനം നേടിയത്. എന്റെയും കുടുംബത്തിന്റെയും വരുമാനസ്രോതസ് സുതാര്യമാണ്. ഒന്നും ഒളിച്ചുവയ്ക്കാനില്ല. 20 വര്‍ഷമായി കാഞ്ഞങ്ങാട്ട് ബിസിനസുണ്ട്. ഭാര്യ ഖാദിബോര്‍ഡില്‍ ഓഡിറ്ററാണ്. ഇതിലൂടെ ഭേദപ്പെട്ട വരുമാനം ലഭിക്കുന്നു. കൃത്യമായി ആദായനികുതിയും അടയ്ക്കുന്നുണ്ട്. ഈ വസ്തുതകളെല്ലാം മറച്ചുവച്ചാണ് അവിഹിതമായി പണം സ്വരൂപിച്ചുവെന്നനിലയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചത്.

    ReplyDelete