Saturday, September 17, 2011

കോടതിക്ക് സത്യം ബോധ്യമായി: വി എസ്

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ കാര്യത്തില്‍ സത്യം പറയുകയും ചെയ്യുകയും ചെയ്യുന്നതാരാണെന്ന് കോടതിക്ക് മനസിലായിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.  ഇതാണ് തനിക്കെതിരേ രാജാവിന്റെ അഭിഭാഷകന്‍ ഉന്നയിച്ച പരാതി തള്ളിയതിലൂടെ കോടതി വ്യക്തമാക്കുന്നത്. രാജഭരണകാലത്ത് രാജാവിനെതിരായി സമരം ചെയ്തവരാണ് തന്റെ പാര്‍ട്ടിക്കാര്‍. മിച്ചഭൂമി ചൂണ്ടിക്കാണിക്കാനാണ് തന്റെ നേതാവ് എ കെ ജിയും പാര്‍ട്ടിക്കാരും മുടവന്‍മുഗള്‍ കൊട്ടാരത്തിന്റെ മതില്‍ ചാടിക്കടന്നത്. ഇപ്പോള്‍ രാജാവെന്ന് കേള്‍ക്കുമ്പോള്‍ മൂത്രമൊഴിക്കുന്നവര്‍ രാജാവിനെതിരായി നടന്ന സമരങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് സുരക്ഷിതമായി കാത്തുസൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടാവണം. മോഷണം ആരു നടത്തിയാലും ശരിയല്ല. 1956 ല്‍ തിരുവിതാംകൂറും മലബാറും ചേര്‍ന്ന് കേരളമുണ്ടാകുകയും 75 ല്‍ രാജാക്കന്മാരുടെ പ്രിവീപഴ്‌സ് ഇന്ദിരാഗാന്ധി നിര്‍ത്തലാക്കുകയും ചെയ്തുവെന്നത് ചരിത്രമാണ്. ഇതോടെ രാജാവും മറ്റുള്ളവരെപ്പോലെ ഒരു പൗരനായി മാറി. പ്രിവീപഴ്‌സ് നിര്‍ത്തലാക്കിയതിനെതിരേ ചില രാജാക്കന്മാര്‍ കോടതിയില്‍ പോയെങ്കിലും സുപ്രിംകോടതിയുടെ ഭരണഘടനാബഞ്ച് ഇതു തള്ളുകയായിരുന്നു. രാജാവിന് ഇതൊക്കെ മനസിലായെങ്കിലും ചില രാജഭക്തന്മാര്‍ക്ക് ഇപ്പോഴും ഇതൊന്നും മനസിലായിട്ടില്ല.

ക്ഷേത്രത്തിലെ നിധി അപഹരിക്കാനുള്ള നീക്കമുണ്ടെന്ന് പറഞ്ഞത് ശ്രീകാര്യക്കാരാണ്. അതിനു തടസം നിന്നതിന് അദ്ദേഹത്തെ പിരിച്ചുവിട്ടു. ഇന്ത്യന്‍ സേനയില്‍ ജോലി ചെയ്തിരുന്ന നരേന്ദ്രനാഥ് പിന്നീട് ക്ഷേത്രത്തിലെ ജീവനക്കാരനായി. സ്വര്‍ണം കടത്തുന്നത് തടഞ്ഞ അദ്ദേഹത്തേയും പിരിച്ചുവിട്ടു. ആരേയും നിയമിക്കാനും പിരിച്ചുവിടാനും രാജാവിന് അധികാരമില്ലെന്നാണ് കോടതിയുടെ വിധി. ചോര്‍ത്തലിനെപ്പറ്റി കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും ആനന്ദബോസ് കമ്മീഷനും വസ്തുതകള്‍ നല്ലതുപോലെ പഠിച്ചശേഷം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


janayugom 170911

1 comment:

  1. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ കാര്യത്തില്‍ സത്യം പറയുകയും ചെയ്യുകയും ചെയ്യുന്നതാരാണെന്ന് കോടതിക്ക് മനസിലായിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇതാണ് തനിക്കെതിരേ രാജാവിന്റെ അഭിഭാഷകന്‍ ഉന്നയിച്ച പരാതി തള്ളിയതിലൂടെ കോടതി വ്യക്തമാക്കുന്നത്. രാജഭരണകാലത്ത് രാജാവിനെതിരായി സമരം ചെയ്തവരാണ് തന്റെ പാര്‍ട്ടിക്കാര്‍. മിച്ചഭൂമി ചൂണ്ടിക്കാണിക്കാനാണ് തന്റെ നേതാവ് എ കെ ജിയും പാര്‍ട്ടിക്കാരും മുടവന്‍മുഗള്‍ കൊട്ടാരത്തിന്റെ മതില്‍ ചാടിക്കടന്നത്. ഇപ്പോള്‍ രാജാവെന്ന് കേള്‍ക്കുമ്പോള്‍ മൂത്രമൊഴിക്കുന്നവര്‍ രാജാവിനെതിരായി നടന്ന സമരങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete