Saturday, November 26, 2011

ലോകസിനിമാ വിഭാഗത്തില്‍ 74 ചിത്രം

അന്തഃസംഘര്‍ഷങ്ങളുടെ തീവ്രമായ കാഴ്ചാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന പ്രമുഖരുടെ ചിത്രങ്ങളാണ് ഡിസംബര്‍ ഒമ്പതിന്് തലസ്ഥാനത്ത് ആരംഭിക്കുന്ന 16-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ ലോകസിനിമാ വിഭാഗത്തില്‍ . 31 രാജ്യത്തു നിന്നായി 74 ചിത്രം ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 14 വനിതാ സംവിധായകര്‍ മേളയുടെ മുഖ്യ ആകര്‍ഷണമാകും. വിം വെന്‍ഡേഴ്സ്, അലക്സാര്‍ സുഖറോവ്, ആന്ദ്രേ യാഗിന്‍സ്റ്റേവ്, വുഡി അലന്‍ , മസാഹിറോ കോബയാഷി, ബാര്‍ബറ സാസ്, ജൂലിയ മുറാത്ത്, കാതറിന്‍ ബ്രെയിലാത് തുടങ്ങിയ പ്രമുഖരുടെ സിനിമകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിം വെന്‍ഡേഴ്സിന്റെ പിന, പിനബോഷ് എന്ന ഡാന്‍സ് തിയറ്റര്‍ കലാകാരിയുടെ കഥ പറയുന്നു. സ്വന്തം ചിത്രം കാണുംമുമ്പ് അന്തരിച്ച ഈ കലാകാരിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ ചിത്രം അപൂര്‍വകാഴ്ചാനുഭവമാകും.

വെനീസ് ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം നേടിയ അലക്സാര്‍ സുഖറോവിന്റെ ഫൗസ്റ്റ്, റഷ്യന്‍ സംവിധായകന്‍ ആന്ദ്രേ യാഗിന്‍സ്റ്റേവിന്റെ ഏലേന, പ്രമുഖ അമേരിക്കന്‍ സംവിധായകനും നടനുമായ വുഡി അലന്റെ മിഡ്നൈറ്റ് ഇന്‍ പാരീസ് എന്നീ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജപ്പാനിലെ പ്രമുഖ സംവിധായകരായ മസാഹിറോ കോബാഷിയുടെ ഹാരൂസ് ജേര്‍ണി, നവോമി കവാസേയുടെ ഹനേഷു എന്നീ ചിത്രങ്ങള്‍ ആകര്‍ഷകമാകും. ബാര്‍ബറാ സാസിന്റെ ഇന്‍ ദ നെയിം ഓഫ് ഡെവിള്‍ , കാതറിന്‍ ബ്രില്ലത്തിന്റെ ദി സ്ലീപ്പിങ് ബ്യൂട്ടി എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. ബ്രസീലിയന്‍ സംവിധായിക ജൂലിയ മുറാത്ത് ഗ്രാമീണജീവിതത്തില്‍ ആധുനികത സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ സ്റ്റോറീസ് ദാറ്റ് എക്സിസ്റ്റ് ഒണ്‍ലി വെന്‍ റിമംബേര്‍ഡിലൂടെ ആവിഷ്കരിക്കുന്നു. ഇറാനിലെ തടവറയില്‍ കഴിയുന്ന മുഹമ്മദ് റസലോഫിന്റെ ഗുഡ് ബൈ ഇറാനിലെ സമകാലിക രാഷ്ട്രീയസാഹചര്യത്തില്‍ ഗൗരവമായ കാഴ്ച ആവശ്യപ്പെടുന്നു. ബംഗ്ലാദേശിലെ നാസിറുദീന്‍ യുസഫന്റെ ഗറില്ല ബംഗ്ലാദേശിലെ സ്വാതന്ത്ര്യസമരകഥ പറയുന്നു.

സംഘര്‍ഷഭരിതമായ ഒരു കാലഘട്ടത്തിലെ വ്യക്തിസംഘര്‍ഷങ്ങളുടെ കഥ പറയുന്ന ജര്‍മന്‍ ചിത്രമാണ് ഇഫ് നോട്ട് അസ് ഹൂ. ആന്ദ്രെ വെയില്‍ സംവിധാനം ചെയ്ത ഈ ചിത്രം നാസി ചരിത്രം വേട്ടയാടുന്ന വ്യക്തി സംഘര്‍ഷങ്ങളുടെ ശക്തമായ ചലച്ചിത്രാവിഷ്കാരമാണ്. സൗത്ത് ആഫ്രിക്കന്‍ കവയിത്രി ഇന്‍ഗ്രിഡ് യുങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി പൗള വാറോസ്റ്റ് സംവിധാനം ചെയ്ത ചിത്രമാണ് ബ്ലാക്ക് ബട്ടര്‍ഫ്ളൈസ്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ വിഭജിച്ച് മൂന്ന് വനിതാ സംവിധായകര്‍ മൂന്നു രാജ്യത്തായി ചിത്രീകരിച്ച ചിത്രമാണ് ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ . നദീര്‍ ആന്‍ഡ് സിമിന്‍ എ സെപ്പറേഷന്‍ , ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം നേടിയ ഇറാനിയന്‍ സംവിധായകന്‍ അഷ്ഗര്‍ ഫര്‍ഹാദിയുടെ ചിത്രമാണ്. അല്‍മായേഴ്സ് ഫോളി, ജോസഫ് കോണ്‍റാഡിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. മലേഷ്യയിലേക്ക് നിധി തേടി പോകുന്ന ഡച്ചുകാരന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ട്ടല്‍ അക്രമാണ്.

മൂന്ന് യഥാര്‍ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് കെയ്റോ 678. മുഹമ്മദ് ദയാബ് സംവിധാനം ചെയ്ത ഈ ഈജിപ്ഷ്യന്‍ ചിത്രം ലൈംഗികചൂഷണത്തിനും അടിച്ചമര്‍ത്തലിനും ഇരയാകുന്ന ഈജിപ്ഷ്യന്‍ സ്ത്രീ സമൂഹത്തിന്റെ കഥ പറയുന്നു. ബല്‍ജിയന്‍ സംവിധായകനായ ജിയോഫ്രി എന്തോവന്‍ സംവിധാനം ചെയ്ത കം ആസ് യു ആര്‍ മൂന്ന് യുവാക്കളുടെ കഥ പറയുന്നു. തോമസ് ഹാര്‍ഡിയുടെ നോവലായ ടെസ് ഓഫ് ദി ഡുബര്‍ വില്ലയുടെ ചലച്ചിത്രാവിഷ്കാരമാണ് തൃഷ്ണ. സമകാലീന രാജസ്ഥാന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രത്തിന്റെ സംവിധായകന്‍ മൈക്കല്‍ വിന്റര്‍ ബോട്ടമാണ്.

deshabhimani 261111

1 comment:

  1. അന്തഃസംഘര്‍ഷങ്ങളുടെ തീവ്രമായ കാഴ്ചാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന പ്രമുഖരുടെ ചിത്രങ്ങളാണ് ഡിസംബര്‍ ഒമ്പതിന്് തലസ്ഥാനത്ത് ആരംഭിക്കുന്ന 16-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ ലോകസിനിമാ വിഭാഗത്തില്‍ . 31 രാജ്യത്തു നിന്നായി 74 ചിത്രം ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 14 വനിതാ സംവിധായകര്‍ മേളയുടെ മുഖ്യ ആകര്‍ഷണമാകും. വിം വെന്‍ഡേഴ്സ്, അലക്സാര്‍ സുഖറോവ്, ആന്ദ്രേ യാഗിന്‍സ്റ്റേവ്, വുഡി അലന്‍ , മസാഹിറോ കോബയാഷി, ബാര്‍ബറ സാസ്, ജൂലിയ മുറാത്ത്, കാതറിന്‍ ബ്രെയിലാത് തുടങ്ങിയ പ്രമുഖരുടെ സിനിമകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിം വെന്‍ഡേഴ്സിന്റെ പിന, പിനബോഷ് എന്ന ഡാന്‍സ് തിയറ്റര്‍ കലാകാരിയുടെ കഥ പറയുന്നു. സ്വന്തം ചിത്രം കാണുംമുമ്പ് അന്തരിച്ച ഈ കലാകാരിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ ചിത്രം അപൂര്‍വകാഴ്ചാനുഭവമാകും.

    ReplyDelete