Wednesday, November 23, 2011

നയസമീപനരേഖയ്ക്ക് ബദലുമായി ചെന്നിത്തല

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയര്‍മാനായ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി നയസമീപന രേഖയെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തള്ളിപ്പറയുന്നു. ചെന്നിത്തല ചെയര്‍മാനായ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് ബദല്‍ സമീപനരേഖ തയ്യാറാക്കി. ഇത് പ്രകാശനം ചെയ്യാന്‍ മുഖ്യമന്ത്രിയെത്തന്നെ ക്ഷണിച്ചു.

ആസൂത്രണബോര്‍ഡിന്റെ സമീപനരേഖയ്ക്ക് കോട്ടങ്ങളുള്ളതായി ബദല്‍രേഖ പറയുന്നു. ആസൂത്രണ ബോര്‍ഡിന്റെ രേഖ പ്രകാരം 1.05 ലക്ഷം കോടി രൂപയാണ് പന്ത്രണ്ടാംപദ്ധതിയുടെ അടങ്കല്‍ . ധനകാര്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഭീമമായ തുക എവിടെനിന്ന് കണ്ടെത്തുമെന്ന് ബദല്‍സമീപനരേഖ ചോദിക്കുന്നു. കേരളം അഭിമുഖീകരിക്കുന്ന രൂക്ഷമായ സാമ്പത്തിക സാമൂഹ്യപ്രശ്നങ്ങള്‍ക്ക് ആസൂത്രണബോര്‍ഡ് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ലെന്ന് രേഖ കുറ്റപ്പെടുത്തുന്നു. പല പ്രധാന പ്രശ്നങ്ങളും രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുന്‍ഗണന നല്‍കേണ്ട വിഷയങ്ങള്‍ അവഗണിച്ചു. ധനകാര്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത്രയും വലിയ പദ്ധതിക്ക് വിഭവലഭ്യതയുണ്ടോയെന്നത് ഒരു ചോദ്യമായി അവശേഷിക്കുകയാണെന്നും ബദല്‍രേഖ പറയുന്നു.

എല്ലാ രംഗത്തും സര്‍ക്കാര്‍ പണം മുടക്കി വികസനം എന്ന നയത്തില്‍ മാറ്റം വേണമെന്നും ആവശ്യമുണ്ട്. ബദല്‍രേഖയ്ക്ക് അവതാരിക എഴുതിയത് ചെന്നിത്തലയാണ്. പന്ത്രണ്ടാംപദ്ധതിയുടെ ദേശീയസമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ആസൂത്രണ ബോര്‍ഡ് സമീപനരേഖ തയ്യാറാക്കിയതെന്ന് ചെന്നിത്തല പറയുന്നു. കേരളത്തിന്റെ പ്രത്യേകതകള്‍ അനുസരിച്ചുള്ള സമീപനമല്ല ആസൂത്രണ ബോര്‍ഡ് സ്വീകരിക്കുന്നതെന്ന പരോക്ഷമായ കുറ്റപ്പെടുത്തലാണിത്. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച കേരള വികസന കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ സമീപനരേഖയുടെ ഭാഗമാക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഡോ. ബി എ പ്രകാശിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ബദല്‍രേഖയുടെ പ്രകാശനം ബുധനാഴ്ച പകല്‍ മൂന്നിന് പ്രസ് ക്ലബ് ഹാളില്‍ നടക്കും.

deshabhimani 231111

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയര്‍മാനായ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി നയസമീപന രേഖയെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തള്ളിപ്പറയുന്നു. ചെന്നിത്തല ചെയര്‍മാനായ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് ബദല്‍ സമീപനരേഖ തയ്യാറാക്കി. ഇത് പ്രകാശനം ചെയ്യാന്‍ മുഖ്യമന്ത്രിയെത്തന്നെ ക്ഷണിച്ചു.

    ReplyDelete