Wednesday, November 23, 2011

അധ്യാപക പാക്കേജ് വൈകും

അധ്യാപകപട്ടിക തയ്യാറാക്കിയതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പാക്കേജ് നടപ്പാക്കുന്നത് അനിശ്ചിതത്വത്തിലായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം,കണ്ണൂര്‍ ജില്ലകളിലാണ് നിയമവിരുദ്ധനടപടി കണ്ടെത്തിയത്. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കണക്കെടുപ്പ് പൂര്‍ത്തിയായ എട്ടു ജില്ലകളിലെ പട്ടിക അംഗീകരിക്കുന്നതും തടഞ്ഞു. സൂക്ഷ്മ പരിശോധനയ്ക്കുശേഷമേ ഇവയ്ക്ക് അംഗീകാരം നല്‍കൂ. വയനാട് ജില്ലയില്‍ ശമ്പളമില്ലാതെ ജോലിചെയ്യുന്ന അധ്യാപകരുടെ പട്ടിക മാത്രമാണ് നിലവില്‍ പൊതുവിദ്യാഭ്യാസവകുപ്പ് അംഗീകരിച്ചത്.

ഭരണകക്ഷിനേതാക്കളെ സ്വാധീനിച്ചാണ് സ്കൂള്‍ മാനേജര്‍മാര്‍ കൃത്രിമം നടത്തിയതെന്ന ആക്ഷേപം ശക്തമാണ്. ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പാണ് അരങ്ങേറിയത്. അഞ്ച് ജില്ലയിലും അഡീഷണല്‍ ഡിപിഐയുടെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തി. കൊല്ലം, മലപ്പുറം ജില്ലകളിലെ ക്രമക്കേടിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഡിപിഐക്ക് കൈമാറി. മറ്റ് ജില്ലകളിലെ അന്വേഷണം പുരോഗമിക്കുന്നു. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിപിഐ നിര്‍ദേശംനല്‍കി.

ശമ്പളമില്ലാതെ ജോലിചെയ്യുന്നവര്‍ - 3389, പ്രൊട്ടക്ടഡ് അധ്യാപകര്‍ - 2987, കുട്ടികളുടെ കുറവുമൂലം ജോലി നഷ്ടമായവര്‍ -4500 എന്നിങ്ങനെ പതിനായിരത്തിലധികം പേരടങ്ങുന്ന അധ്യാപക ബാങ്ക് തയ്യാറാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചത്. എന്നാല്‍ , ജോലിനഷ്ടപ്പെട്ടവര്‍ ആയിരത്തഞ്ഞൂറോളമേ വരൂ എന്നാണ് ഇപ്പോഴത്തെ നിഗമനം. ഈ വിഭാഗത്തില്‍ വരുന്ന മൂവായിരത്തോളം ഒഴിവുകളില്‍ അനര്‍ഹരെ തിരുകിക്കയറ്റുന്നതായാണ് കണ്ടെത്തിയത്. ഇല്ലാത്ത തസ്തികയില്‍ മാനേജര്‍മാര്‍ നിയമിച്ചവര്‍ , അവധിയെടുത്തവര്‍ക്ക് പകരം നിയമിച്ച താല്‍ക്കാലിക അധ്യാപകര്‍ , ദിവസക്കൂലിക്കാര്‍ തുടങ്ങിയവരെയെല്ലാം ഈ ഒഴിവില്‍ ഉള്‍പ്പെടുത്തിയതായി കണ്ടെത്തി. പാക്കേജ് തയ്യാറാക്കാനുള്ള നടപടിക്രമങ്ങളിലും വീഴ്ചവരുത്തി. ജോലിനഷ്ടപ്പെട്ട അധ്യാപകരുടെ പട്ടിക പുതുക്കി നല്‍കാനുള്ള സമയം ഡിസംബര്‍ 10വരെ നീട്ടി ഡിപിഐ ഉത്തരവിറക്കി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെ സ്വാധീനിച്ചാണ് മാനേജര്‍മാര്‍ ക്രമക്കേട് നടത്തിയത്. മലപ്പുറം ഡിഡിഇ കെ സി ഗോപി, കൊല്ലം ഡിഡിഇ രവീന്ദ്രന്‍ എന്നിവരെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ , വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഇടപെട്ട് നടപടി മരവിപ്പിച്ചു. അധ്യാപകരോട് വിശദീകരണം ചോദിച്ചശേഷമേ നടപടിയെടുക്കേണ്ടതുള്ളൂ എന്നാണ് മന്ത്രി നിര്‍ദേശിച്ചത്. സംഭവം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല.

കാസര്‍കോട് ജില്ലയില്‍ ശമ്പളമില്ലാതെ ജോലിചെയ്യുന്ന അധ്യാപകരുടെ പട്ടികയ്ക്ക് തത്വത്തില്‍ അംഗീകാരമായിട്ടുണ്ട്. മറ്റ് ജില്ലകളിലെ പട്ടിക വൈകുന്നതിനാല്‍ പാക്കേജ് ഈ വര്‍ഷം നടപ്പാക്കാനാകില്ല. പാക്കേജ് നടപ്പാക്കുന്നതിന്റെ പുരോഗതി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗം അവലോകനം ചെയ്തു.
(സി പ്രജോഷ്കുമാര്‍)

deshabhimani 231111

1 comment:

  1. അധ്യാപകപട്ടിക തയ്യാറാക്കിയതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പാക്കേജ് നടപ്പാക്കുന്നത് അനിശ്ചിതത്വത്തിലായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം,കണ്ണൂര്‍ ജില്ലകളിലാണ് നിയമവിരുദ്ധനടപടി കണ്ടെത്തിയത്. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കണക്കെടുപ്പ് പൂര്‍ത്തിയായ എട്ടു ജില്ലകളിലെ പട്ടിക അംഗീകരിക്കുന്നതും തടഞ്ഞു. സൂക്ഷ്മ പരിശോധനയ്ക്കുശേഷമേ ഇവയ്ക്ക് അംഗീകാരം നല്‍കൂ. വയനാട് ജില്ലയില്‍ ശമ്പളമില്ലാതെ ജോലിചെയ്യുന്ന അധ്യാപകരുടെ പട്ടിക മാത്രമാണ് നിലവില്‍ പൊതുവിദ്യാഭ്യാസവകുപ്പ് അംഗീകരിച്ചത്.

    ReplyDelete