Sunday, November 27, 2011

അന്യസംസ്ഥാന തൊഴിലാളികള്‍ ക്ഷേമപദ്ധതികള്‍ക്കു പുറത്ത്

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് തൊഴില്‍തേടി കേരളത്തിലെത്തുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാരുകള്‍ നടപ്പാക്കുന്ന മിക്ക ക്ഷേമപദ്ധതികളുടെയും പ്രയോജനം ലഭിക്കുന്നില്ലെന്ന് പഠനം. നാടുവിടുന്നതോടെ സ്വന്തം സംസ്ഥാനത്തെ ക്ഷേമപദ്ധതികള്‍ക്കു പുറത്താകുന്ന അവര്‍ക്ക് കേരളത്തില്‍ നിലവിലുള്ള പദ്ധതികളുടെയൊന്നും പ്രയോജനം ലഭിക്കുന്നുമില്ല. സംസ്ഥാനത്ത് 2010ല്‍ തുടക്കമായ മറുനാടന്‍തൊഴിലാളി ക്ഷേമപദ്ധതിയും വേണ്ടത്ര പ്രയോജനപ്പെട്ടില്ല. കേരളത്തില്‍ ആകെയുള്ള 10 ലക്ഷത്തിലേറെ തൊഴിലാളികളില്‍ 18000 പേര്‍മാത്രമാണ് ഇതുവരെ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ മറുനാടന്‍തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും അതിനോട് സര്‍ക്കാര്‍ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചും കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് (സിഎസ്ഇഎസ്) ഡയറക്ടര്‍ ഡോ. എന്‍ അജിത്കുമാറാണ് പഠനം നടത്തിയത്. കുടിയേറ്റത്തെക്കുറിച്ച് ബംഗ്ലാദേശില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പഠനം അവതരിപ്പിച്ചിരുന്നു.

കേരളത്തില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴില്‍തേടി പോകുന്നവരുടെ എണ്ണം 9.7 ലക്ഷമാണെന്നാണ് ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ കണക്ക്. എന്നാല്‍ , സംസ്ഥാനത്തേക്ക് ഇപ്പോള്‍ തൊഴില്‍തേടി വരുന്നവര്‍ 10 ലക്ഷം വരുമെന്നും ഇതേ കണക്കുകള്‍ വ്യക്തമാക്കുന്നു. തൊണ്ണൂറുകള്‍വരെ കുടിയേറ്റം മുഖ്യമായും തമിഴ്നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നുമായിരുന്നു. എന്നാല്‍ , ഇന്ന് പശ്ചിമബംഗാള്‍ , ഒറീസ, ബിഹാര്‍ , അസം, ഉത്തര്‍പ്രദേശ്, ഉത്തരഖണ്ഡ് എന്നിവിടങ്ങളില്‍നിന്നെല്ലാം തൊഴിലാളികളെത്തുന്നു. മലയാളി വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍തേടിപ്പോകാന്‍ സഞ്ചരിക്കുന്ന ദൂരം യാത്രചെയ്താണ് ഇവരിലേറെയും ഇവിടെയെത്തുന്നത്. കൊച്ചിയിലേക്ക് കൊല്‍ക്കത്തയില്‍നിന്ന് 2360 കിലോമീറ്ററും പട്നയില്‍നിന്ന് 2581 കിലോമീറ്ററുമുണ്ട്. അസമില്‍നിന്നാകട്ടെ 3500 കിലോമീറ്ററും. എന്നാല്‍ , കൊച്ചി-ദുബായ് ദൂരം 2787 കിലോമീറ്ററേ വരൂ.

അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പലതും നഷ്ടമാകുന്നുവെന്നതു തന്നെയാണ് കുടിയേറ്റത്തൊഴിലാളികള്‍ നേരിടുന്ന മുഖ്യപ്രശ്നങ്ങളിലൊന്ന്. ഓരോ സംസ്ഥാനത്തെയും സ്ഥിരതാമസക്കാര്‍ക്കുമാത്രമാണ് ഈ ആനുകൂല്യങ്ങള്‍ മിക്കതും ലഭിക്കുക. ഒറീസയിലോ പശ്ചിമബംഗാളിലോ പൊതുവിതരണസമ്പ്രദായംവഴി സാധനങ്ങള്‍ ലഭിക്കുന്ന തൊഴിലാളിക്ക് കേരളത്തില്‍ അവ ലഭിക്കില്ല. ദരിദ്രകുടുംബങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന (ആര്‍എസ്ബിവൈ). ഇതിന്റെ കാര്‍ഡ് എവിടേയ്ക്കും മാറ്റാം. എന്നാല്‍ , മിക്ക തൊഴിലാളികളും ഈ ആനുകൂല്യം ഉപയോഗിക്കുന്നില്ല. കേരള സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സും ഇവര്‍ക്കു ലഭിക്കില്ല. ഒരു സംസ്ഥാനത്ത് തൊഴിലാളികള്‍ക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ അവര്‍ തൊഴില്‍തേടി എത്തുന്ന സംസ്ഥാനത്തുകൂടി ലഭ്യമാക്കാന്‍ വിവധ സംസ്ഥാനസര്‍ക്കാരുകള്‍ തമ്മില്‍ കൂടുതല്‍ ഏകോപനമുണ്ടാകണമെന്ന് പഠനം പറയുന്നു.

2010 മെയ്ദിനത്തില്‍ മറുനാടന്‍തൊഴിലാളികള്‍ക്കായി അന്തര്‍സംസ്ഥാന കുടിയേറ്റത്തൊഴിലാളി ക്ഷേമപദ്ധതി ആരംഭിച്ചു. ഏറെ ക്ഷേമവ്യവസ്ഥകള്‍ ഇതിലുണ്ട്. എന്നാല്‍ , കുറവുകള്‍ ഏറെയാണ്. ഇപ്പോള്‍ നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കീഴിലുള്ള പദ്ധതി സ്വതന്ത്രമായ ഒരു ബോര്‍ഡിന്റെ കീഴിലാക്കണം. ബോര്‍ഡില്‍ കുടിയേറ്റത്തൊഴിലാളികളുടെ പ്രതിനിധികള്‍ ഉണ്ടാവുകയുംവേണം. ഈ ക്ഷേമപദ്ധതികളിലേക്ക് മറ്റു സംസ്ഥാനങ്ങളുടെ വിഹിതംകൂടി ലഭ്യമാക്കാനും കഴിയണം- പഠനം നിര്‍ദേശിക്കുന്നു.

deshabhimani 271111

1 comment:

  1. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് തൊഴില്‍തേടി കേരളത്തിലെത്തുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാരുകള്‍ നടപ്പാക്കുന്ന മിക്ക ക്ഷേമപദ്ധതികളുടെയും പ്രയോജനം ലഭിക്കുന്നില്ലെന്ന് പഠനം. നാടുവിടുന്നതോടെ സ്വന്തം സംസ്ഥാനത്തെ ക്ഷേമപദ്ധതികള്‍ക്കു പുറത്താകുന്ന അവര്‍ക്ക് കേരളത്തില്‍ നിലവിലുള്ള പദ്ധതികളുടെയൊന്നും പ്രയോജനം ലഭിക്കുന്നുമില്ല. സംസ്ഥാനത്ത് 2010ല്‍ തുടക്കമായ മറുനാടന്‍തൊഴിലാളി ക്ഷേമപദ്ധതിയും വേണ്ടത്ര പ്രയോജനപ്പെട്ടില്ല. കേരളത്തില്‍ ആകെയുള്ള 10 ലക്ഷത്തിലേറെ തൊഴിലാളികളില്‍ 18000 പേര്‍മാത്രമാണ് ഇതുവരെ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ മറുനാടന്‍തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും അതിനോട് സര്‍ക്കാര്‍ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചും കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് (സിഎസ്ഇഎസ്) ഡയറക്ടര്‍ ഡോ. എന്‍ അജിത്കുമാറാണ് പഠനം നടത്തിയത്. കുടിയേറ്റത്തെക്കുറിച്ച് ബംഗ്ലാദേശില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പഠനം അവതരിപ്പിച്ചിരുന്നു.

    ReplyDelete