Thursday, November 24, 2011

മില്‍മയ്ക്ക് കൊള്ളലാഭം; ക്ഷീരകര്‍ഷകന്‍ കടക്കെണിയില്‍

പാല്‍വില വര്‍ധിപ്പിച്ച് മില്‍മ കൊള്ളലാഭം കൊയ്യുമ്പോള്‍ ക്ഷീരകര്‍ഷകന്‍ കടക്കെണിയിലും ദാരിദ്ര്യത്തിലും. കാലിത്തീറ്റയ്ക്ക് വിലകൂട്ടിയും സബ്സിഡി നിര്‍ത്തലാക്കിയുമാണ് മില്‍മ കര്‍ഷകരെ ദ്രോഹിക്കുന്നത്. ക്ഷീരകര്‍ഷകനെ സഹായിക്കാനെന്ന പേരില്‍ പാല്‍വില വര്‍ധിപ്പിക്കുമ്പോഴും കര്‍ഷകന് വിലവര്‍ധനയുടെ ന്യായമായ വിഹിതം നല്‍കുന്നില്ല. ബാങ്ക് വായ്പപോലും കര്‍ഷകന് ലഭിക്കാത്ത സ്ഥിതിയാണ്. ഒരുശതമാനം ക്ഷീരകര്‍ഷകര്‍ക്കുമാത്രമാണ് ദേശസാല്‍കൃത ബാങ്കുകള്‍ വായ്പ നല്‍കിയിട്ടുള്ളത്. വട്ടിപ്പലിശക്കാരില്‍നിന്ന് പണം വാങ്ങിയാണ് 99 ശതമാനം കര്‍ഷകരും പശുവിനെ വളര്‍ത്തുന്നത്. കാലിത്തീറ്റയുടേയും മറ്റുസാധനങ്ങളുടേയും വിലക്കയറ്റം ക്ഷീരകര്‍ഷകരുടെ ചെലവ് വര്‍ധിപ്പിക്കുന്നു. ഇതിന് ആനുപാതികമായി വരുമാനവര്‍ധനയുണ്ടാകുന്നില്ല. ഇത് കര്‍ഷകരെ കടക്കെണിയില്‍ തളച്ചിടുന്നു. കടക്കെണിയില്‍പ്പെട്ടാണ് പാലക്കാട് ജില്ലയില്‍ കഴിഞ്ഞദിവസം രണ്ട് ക്ഷീരകര്‍ഷകര്‍ ജീവനൊടുക്കിയത്.

മില്‍മ ഒരുലിറ്റര്‍ പാല്‍ 15 രൂപയ്ക്ക് വിറ്റിരുന്നപ്പോള്‍ കാലിത്തീറ്റവില 50 കിലോയ്ക്ക് 375 രൂപയായിരുന്നു. പാല്‍വില 23 രൂപയാക്കിയപ്പോള്‍ കാലിത്തീറ്റവില 685 രൂപയാക്കി. ഇപ്പോള്‍ കൊഴുപ്പുകുറഞ്ഞ പാല്‍ 29 രൂപയ്ക്കും കൊഴുപ്പുള്ള പാല്‍ 30 രൂപയ്ക്കുമാണ് മില്‍മ വില്‍ക്കുന്നത്. കാലിത്തീറ്റയുടെ വില 715 രൂപയാക്കി. ഒരു ലിറ്റര്‍ പാലിന് ഒരുരൂപ വീതം നല്‍കിയിരുന്ന ഇന്‍സെന്റീവും കാലിത്തീറ്റ കിലോയ്ക്ക് 4.50 രൂപ വീതം നല്‍കിയ സബ്സിഡിയും നിര്‍ത്തലാക്കി. പാല്‍വില കൂട്ടിയതിന്റെ ഗുണം കാലിത്തീറ്റയുടെ വിലവര്‍ധനയിലൂടെ കര്‍ഷകന് ഇല്ലാതായി. ഇതോടെയാണ് ക്ഷീരകര്‍ഷകര്‍ കടക്കെണിയിലായത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ലയാണ് പാലക്കാട്. 1,45,222 നാടന്‍പശുക്കളും 2,17,116 സങ്കരയിനം പശുക്കളുമുണ്ട്. 293 ആനന്ദ് മാതൃകാക്ഷീരസഹകരണസംഘങ്ങളും അമ്പതോളം പാരമ്പര്യ ക്ഷീരസഹകരണസംഘങ്ങളുമാണ് ജില്ലയിലുള്ളത്. ക്ഷീരകര്‍ഷകരില്‍ പലരും നെല്‍ക്കര്‍ഷകര്‍കൂടിയാണ്. പശുവളര്‍ത്തലിലൂടെ ലഭിക്കുന്ന വരുമാനംകൊണ്ടാണ് ഭൂരിപക്ഷം കര്‍ഷകരും ദൈനംദിനചെലവുകള്‍ വഹിച്ചിരുന്നത്. നെല്‍കൃഷി പ്രതിസന്ധിയിലായപ്പോഴും പല കുടുംബത്തിനും താങ്ങായത് പശുവളര്‍ത്തലില്‍നിന്നുള്ള വരുമാനമായിരുന്നു. അടുത്തകാലത്ത് ക്ഷീരമേഖലയും പ്രതിസന്ധിയിലായതോടെ പാലക്കാട് ജില്ലയില്‍ കര്‍ഷകആത്മഹത്യക്ക് വഴിവച്ചു.
(ഇ എന്‍ അജയകുമാര്‍)

deshabhimani 241111

1 comment:

  1. പാല്‍വില വര്‍ധിപ്പിച്ച് മില്‍മ കൊള്ളലാഭം കൊയ്യുമ്പോള്‍ ക്ഷീരകര്‍ഷകന്‍ കടക്കെണിയിലും ദാരിദ്ര്യത്തിലും. കാലിത്തീറ്റയ്ക്ക് വിലകൂട്ടിയും സബ്സിഡി നിര്‍ത്തലാക്കിയുമാണ് മില്‍മ കര്‍ഷകരെ ദ്രോഹിക്കുന്നത്. ക്ഷീരകര്‍ഷകനെ സഹായിക്കാനെന്ന പേരില്‍ പാല്‍വില വര്‍ധിപ്പിക്കുമ്പോഴും കര്‍ഷകന് വിലവര്‍ധനയുടെ ന്യായമായ വിഹിതം നല്‍കുന്നില്ല.

    ReplyDelete