Friday, November 25, 2011

ചില്ലറ വ്യാപാരമേഖല അടിയറവച്ചു

ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതും ലക്ഷക്കണക്കിനുവരുന്ന ചെറുകിട-ഇടത്തര വ്യാപാരികളുടെ ജീവിതം വഴിമുട്ടിക്കുന്നതുമായ ഒരു തീരുമാനത്തിലൂടെ രാജ്യത്തെ ചില്ലറ വ്യാപാരമേഖല കേന്ദ്രസര്‍ക്കാര്‍ വിദേശകുത്തകകള്‍ക്കായി അടിയറവച്ചു.

വിവിധോല്‍പ്പന്നമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചപ്പോള്‍ ഏക ബ്രാന്‍ഡില്‍ വിദേശനിക്ഷേപത്തിന്റെ തോത് 51 ശതമാനത്തില്‍നിന്നും 100 ശതമാനമാക്കി ഉയര്‍ത്തിയതായി കേന്ദ്രമന്ത്രിസഭയുടെ തീരുമാനം വിശദീകരിച്ച ഭക്ഷ്യമന്ത്രി കെ വി തോമസ് പറഞ്ഞു.

പ്രതിവര്‍ഷം 45000 കോടി ഡോളര്‍ (22,50,000 കോടി രൂപ) വാര്‍ഷിക വിറ്റുവരവുള്ള വളരെ ആദായകരമായ ചില്ലറ വ്യാപാരമേഖലയിലേയ്ക്ക് വാല്‍മാര്‍ട്ട്, കരിഫോര്‍, ടെസ്‌കോ പോലുള്ള രാഷ്ട്രാന്തര കുത്തകകള്‍ക്ക് കടന്നുവരാനുള്ള വഴി ഇതോടെ സുഗമമായി.

വിവിധോല്‍പ്പന്നമേഖലയില്‍ പച്ചക്കറി മുതല്‍ ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ വരെയുള്ള സാധനങ്ങള്‍ വിറ്റഴിക്കാന്‍ കഴിയും. പത്ത് ലക്ഷമോ അതില്‍കൂടുതലോ ജനസംഖ്യയുള്ള നഗരങ്ങളില്‍ മാത്രമായി പ്രവര്‍ത്തനസ്വാതന്ത്ര്യം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും നഗരപരിധിക്ക് പത്ത് കിലോമീറ്റര്‍ പുറത്തുവരെ ഷോപ്പുകള്‍ തുറക്കുന്നതിന് ഇളവ് അനുവദിക്കും.

കാര്‍ഷികമേഖല കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം തൊഴില്‍ പ്രദാനംചെയ്യുന്ന മേഖലയാണ് ചില്ലറ വില്‍പന. ദേശീയ വരുമാനത്തിന്റെ 14 ശതമാനവും മൊത്തം തൊഴില്‍ശക്തിയുടെ ഏഴു ശതമാനവും ഈ മേഖലയിലാണ്.

ചില്ലറ വില്‍പന മേഖലയെ വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തെ ഇടതുപക്ഷം ശക്തമായി എതിര്‍ത്തിരുന്നു. ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്തുതന്നെ ഇതിനുള്ള നീക്കമുണ്ടായെങ്കിലും ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകാരണം നടപ്പായില്ല.

ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുന്നതിനുള്ള നീക്കത്തില്‍ യു പി എ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നായിരുന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും കേന്ദ്ര റയില്‍വേ മന്ത്രി ദിനേശ് ത്രിവേദിയുടെയും നിലപാട്.

janayugom 251111

1 comment:

  1. ചെറുകിട വ്യാപാര മേഖലയില്‍ വിദേശ കുത്തകകളെ അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ. ഈ മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയ കേന്ദ്രം ഇപ്പോള്‍ വേണമെങ്കില്‍ സംസ്ഥാനങ്ങള്‍ തടഞ്ഞോളൂ എന്നാണ് പറയുന്നത്. ചെറുകിട വ്യാപാരം സമവര്‍ത്തി പട്ടികയിലാണ് വ്യാപാര ലൈസന്‍സും റീട്ടെയ്ല്‍ ലൈസന്‍സും കൊടുക്കാതിരിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കുണ്ട്. അതുപയോഗിക്കാമെന്നാണ് ശര്‍മയുടെ നിലപാട്

    ReplyDelete