Wednesday, November 23, 2011

സ്വാശ്രയ ബിഎഡ് കോളേജുകളില്‍ വിദ്യാര്‍ഥികള്‍ കുറയുന്നു

 വിദ്യാര്‍ഥികളെ കിട്ടാത്തതിനാല്‍ സംസ്ഥാനത്തെ സ്വാശ്രയ ബിഎഡ് കോളേജുകളിലെ സീറ്റുകള്‍ വന്‍തോതില്‍ ഒഴിഞ്ഞുകിടക്കും. ഈ വര്‍ഷത്തെ ബി എഡ് പ്രവേശന നടപടികള്‍ ഏകദേശം പൂര്‍ത്തിയായപ്പോഴാണ് ഈ സ്ഥിതി. 2010 ലെ ബിഎഡ് അപേക്ഷകരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 10,000 പേരുടെ കുറവുണ്ടെന്ന് പ്രവേശന നടപടികളുടെ ചുമതല വഹിക്കുന്ന എല്‍ബിഎസ് അധികൃതര്‍ പറഞ്ഞു. 13,000 പേരാണ് ബിഎഡ് കോളേജുകളിലേക്ക് അപേക്ഷകരായി ഉണ്ടായിരുന്നത്. ഇതില്‍ പകുതിയിലേറെ പേരും ഓപ്ഷന്‍ നല്‍കിയത് സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളാണ്. കഴിഞ്ഞവര്‍ഷം ഇത് 23000 പേരായിരുന്നു.

സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ ബിഎഡ് ട്രെയിനിങ് കോളേജുകളിലായി 560 സീറ്റും 17 എയ്ഡഡ് ട്രെയിനിങ് കോളേജുകളിലായി 2805 സീറ്റുമാണുള്ളത്. 140 സ്വാശ്രയ ബിഎഡ് കോളേജുകളിലായി 15,292 സീറ്റുമുണ്ട്. ഏകജാലകം വഴിയാണ് മൂന്നിടത്തും പ്രവേശനം. സര്‍ക്കാര്‍ -എയ്ഡഡ് കോളേജുകളില്‍ പ്രവേശനം ഏറെക്കുറെ പൂര്‍ത്തിയായി. സ്വാശ്രയ കോളേജുകളിലെ ഫീസ് 29,000 രൂപയാണ്. സര്‍ക്കാര്‍ -എയ്ഡഡ് കോളേജുകളില്‍ 1500 രൂപയും. സ്വാശ്രയ കോളേജുകളിലെ 50 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ട്യൂഷന്‍ ഫീസ് മാത്രമേ നല്‍കേണ്ടൂ. ഏകജാലക പ്രവേശനത്തിനുപുറമെ യൂണിവേഴ്സിറ്റികള്‍ നടത്തുന്ന ബിഎഡ് സെന്ററുകളിലും ബിഎഡ് കോഴ്സുണ്ട്. സംസ്ഥാനത്താകെ ഇത്തരം നാലായിരത്തോളം സീറ്റുണ്ട്. സ്വാശ്രയ കോളേജുകളെ ആശ്രയിക്കാന്‍ താല്‍പ്പര്യപ്പെടുന്ന വിദ്യാര്‍ഥികള്‍ മുന്‍ഗണന നല്‍കുക ഈ സെന്ററുകള്‍ക്കാണ്. ഇവിടെയും പ്രവേശനം ഏതാണ്ട് പൂര്‍ത്തിയായി. സ്വാശ്രയ കോളേജുകളില്‍ 55-60 ശതമാനം സീറ്റുകളിലാണ് ഇതിനകം പ്രവേശനം നടന്നത്. സ്വാശ്രയ കോളേജുകളില്‍ പ്രവേശനം കിട്ടിയ വിദ്യാര്‍ഥികള്‍ ബിഎഡ് ഒഴിവാക്കി മറ്റു കോഴ്സുകള്‍ക്ക് പോകുന്നതും ആ കോളേജുകള്‍ക്ക് ക്ഷീണമാകുന്നു.
(എ സുനീഷ്)

deshabhimani 231111

No comments:

Post a Comment