Sunday, December 1, 2013

നായനാര്‍ സ്തൂപം തകര്‍ത്തതില്‍ ബഹുജന പ്രതിഷേധമിരമ്പി

കണ്ണൂര്‍: പയ്യാമ്പലത്തെ നായനാര്‍ സ്തൂപം സാമൂഹ്യവിരുദ്ധര്‍ കേടുവരുത്തിയതില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. പയ്യാമ്പലത്തുനിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന പൊതുയോഗം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

പൊലീസ് മാഫിയാ കൂട്ടുകെട്ടാണ് കണ്ണൂര്‍ പട്ടണത്തിലെ സാമൂഹ്യ വിരുദ്ധര്‍ക്ക് പിന്തുണയേകുന്നതെന്ന് പി ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയതാല്‍പര്യമുള്ള സാമൂഹ്യ വിരുദ്ധരാണ് പയ്യാമ്പലത്തെ അക്രമത്തിന് പിന്നില്‍. നായനാരെ സ്നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് നടക്കുന്നത്. പട്ടാപ്പകല്‍പോലും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി കണ്ണൂര്‍ പട്ടണവും പരിസരവും മാറുകയാണ്. കച്ചവടക്കാരില്‍നിന്ന് ഗുണ്ടാപിരിവ് നടത്തി തടിച്ചുകൊഴുക്കുന്ന സംഘമായി ക്വട്ടേഷന്‍ സംഘം മാറുന്നു. ആള്‍ക്കാരെ പിടിച്ചു കൊണ്ടുപോയി തീക്കുണ്ഡത്തിന് ചുറ്റും നഗ്നനായി നിര്‍ത്തുന്ന കാടന്‍ രീതിയാണ് വെണ്ടുട്ടായി മോഡല്‍ എന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കിയിട്ടും നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഈ സ്ഥിതി അനുവദിക്കില്ലെന്നും ഉന്നത പൊലീസ് അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവന്‍ അധ്യക്ഷനായി. വയക്കാടി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശന്‍, പനോളി വത്സന്‍ എന്നിവരും സംബന്ധിച്ചു.

സമഗ്രാന്വേഷണം വേണം: പി ജയരാജന്‍

കണ്ണൂര്‍: പയ്യാമ്പലത്തെ ഇ കെ നായനാര്‍ സ്മാരക സ്തൂപത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രതിഷേധിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്തൂപം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യവിരുദ്ധരാണോ അല്ലെങ്കില്‍ രാഷ്ട്രീയ താല്‍പ്പര്യമാണോ അക്രമത്തിന് പിന്നിലെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തി വെളിച്ചത്തു കൊണ്ടുവരണം. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. നായനാര്‍ സ്തൂപത്തിനുനേരെ മാത്രമാണ് അക്രമം ഉണ്ടായത്. കണ്ണൂര്‍ പട്ടണത്തില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുകയാണ്. പയ്യാമ്പലം സാമൂഹ്യവിരുദ്ധരുടെയും മാഫിയകളുടെയും കേന്ദ്രമായി മാറി. പയ്യാമ്പലത്തെത്തുന്നവരെ പട്ടാപ്പകലും ആക്രമിക്കുന്നു. പരാതി നല്‍കിയിട്ടും പൊലീസ് ഗൗരവത്തിലെടുക്കാത്തതാണ് അക്രമങ്ങള്‍ക്കു കാരണമെന്ന് ജയരാജന്‍ വ്യക്തമാക്കി. കെ പി സഹദേവന്‍, ജെയിംസ് മാത്യു എംഎല്‍എ, എം പ്രകാശന്‍, അരക്കന്‍ ബാലന്‍ എന്നിവരും ജയരാജനൊപ്പമുണ്ടായി. ആയുധമുപയോഗിച്ച് കരുതിക്കൂട്ടിയുളള ആക്രമണമാണ് നായനാര്‍ സ്തൂപത്തിനുനേരെയുണ്ടായതെന്ന് മനുഷ്യാവകാശ കമീഷന്‍ അംഗം അഡ്വ. കെ ഇ ഗംഗാധരന്‍ പറഞ്ഞു. കൊടുവാള്‍ പോലുള്ള ആയധങ്ങളുപയോഗിച്ച് സ്തൂപത്തിന്റെ ഭാഗങ്ങള്‍ മുറിച്ചുമാറ്റിയതായാണ് കാണുന്നത്. ജനവികാരമുണര്‍ത്തുന്ന അത്യന്തം ദൗര്‍ഭാഗ്യകരമായ നടപടിയാണിതെന്ന് ജയരാജന്‍ പറഞ്ഞു.

നായനാര്‍ സ്മാരക സ്തൂപം സാമൂഹ്യവിരുദ്ധര്‍ കേടുവരുത്തി

കണ്ണൂര്‍: സിപിഐ എമ്മിന്റെ സമുന്നത നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെ പയ്യാമ്പലത്തെ സ്മൃതി മണ്ഡപം തകര്‍ക്കാന്‍ ശ്രമം. ചെങ്കല്ലില്‍ പണിത സ്തൂപത്തിന്റെ പലഭാഗങ്ങളും കുത്തിപ്പൊളിച്ച നിലയിലാണ്. വ്യാഴാഴ്ച രാത്രിയാണ് അതിക്രമം. കുടീരത്തിന്റെ മേല്‍ഭാഗം തകര്‍ത്ത് അവശിഷ്ടങ്ങള്‍ തൊട്ടടുത്ത സുകുമാര്‍ അഴീക്കോടിന്റെ സ്മാരകത്തില്‍ കൊണ്ടിട്ടു. എ കെ ജി, അഴീക്കോടന്‍ രാഘവന്‍, സി കണ്ണന്‍ തുടങ്ങി നിരവധി നേതാക്കളുടെയും സ്വദേശാഭിമാനി, സുകുമാര്‍ അഴീക്കോട്, പാമ്പന്‍ മാധവന്‍ തുടങ്ങിയ മറ്റ് പ്രമുഖരുടെയും സ്മൃതിമണ്ഡപങ്ങള്‍ പയ്യാമ്പലം കടല്‍ക്കരയിലാണ്. വിവരമറിഞ്ഞ് സിപിഐ എം കണ്ണൂര്‍ ഏരിയാകമ്മിറ്റിയംഗങ്ങളായ ടി രാമകൃഷ്ണന്‍, പള്ളിയത്ത് ശ്രീധരന്‍ തുടങ്ങി നിരവധി പേര്‍ സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ചന്വേഷിച്ച് കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സിപിഐ എം ജില്ലാ കമ്മറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

deshabhimani

No comments:

Post a Comment