Sunday, December 1, 2013

കൃഷിമന്ത്രി കര്‍ഷകരെ പറ്റിച്ചു ധനസഹായത്തിന് ഉത്തരവില്ല

കാസര്‍കോട്: വേനല്‍ക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകരോട് ജില്ലയുടെ ചുമതലയുള്ള കൃഷിമന്ത്രി കെ പി മോഹനന്റെ വഞ്ചന. വേനല്‍മഴയില്‍ 30 കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായത്. പ്രക്ഷോഭങ്ങളുടെയും ജനപ്രതിനിധികളുടെ ഇടപെടലിന്റെയും ഭാഗമായി 11.75 കോടി രൂപയുടെ ധനസഹായം മന്ത്രിസഭ അംഗീകരിച്ചതായി കൃഷിമന്ത്രി കെ പി മോഹനന്‍ ജില്ലാ ഭരണാധികാരികളെയും മാധ്യമങ്ങളിലൂടെ ജനങ്ങളെയും അറിയിച്ചിരുന്നു. ധനസഹായം എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തിനായി സെപ്തംബര്‍ 23ന് ജില്ലയിലെത്തുമ്പോള്‍ വിതരണം ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് 28ന് വിതരണം ചെയ്യുമെന്ന് അറിയിച്ചു. മന്ത്രി ജില്ലയിലെത്തിയെങ്കിലും ധനസഹായ വിതരണം നടന്നില്ല. വേനല്‍ക്കെടുതി ചര്‍ച്ച ചെയ്തെങ്കിലും ധനസഹായ വിതരണത്തെപ്പറ്റി മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ലെന്ന് പിന്നീട് വെളിവായി. ധനസഹായം നല്‍കാനുള്ള ഉത്തരവൊന്നും സര്‍ക്കാര്‍ ഇറക്കിയിട്ടുമില്ല.

ശക്തമായ വേനല്‍ മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിലും ഇടിമിന്നലിലും നൂറുകണക്കിന് വീടാണ് നിലംപൊത്തിയത്. വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് മുള്ളേരിയ പള്ളങ്കോട് മോരങ്ങാനത്തെ എം എ അബ്ദുഖാദറിന്റെ ഭാര്യ അസ്മ (39), ഭര്‍തൃസഹോദരന്‍ ഇബ്രാഹിമിന്റെ മകന്‍ അസനുല്‍ മുബീന്‍ (12) എന്നിവര്‍ മരിച്ചു. ഇവരുടെ കുടുംബത്തിന് പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപയില്‍ 10,000 മാത്രമാണ് നല്‍കിയത്. എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍ (ഉദുമ) എന്നിവര്‍ മുഖ്യമന്ത്രിയെയും റവന്യു, കൃഷി മന്ത്രിമാരെയുംനിരവധിതവണ കണ്ട് സഹായം ആവശ്യപ്പെട്ടു. ഇവരെയും കൃഷിമന്ത്രി വഞ്ചിച്ചു. മടിക്കൈ പഞ്ചായത്തില്‍ മാത്രം വേനല്‍ മഴയിലും ചുഴലിക്കാറ്റിലും നൂറുകണക്കിന് കര്‍ഷകരുടെ 20,000 നേന്ത്രവാഴയും ഇരുനൂറിലേറെ തെങ്ങും നൂറുകണക്കിന് കവുങ്ങും റബറും നശിച്ചു. 25 വീടും തകര്‍ന്നു. കിനാനൂര്‍- കരിന്തളം, ബളാല്‍, വെസ്റ്റ്എളേരി, പനത്തടി, കള്ളാര്‍, കോടോം- ബേളൂര്‍, പനത്തടി, പുല്ലൂര്‍- പെരിയ, കയ്യൂര്‍- ചീമേനി പഞ്ചായത്തുകളിലും നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളിലുമാണ് വേനല്‍മഴയും കാറ്റും നാശം വിതച്ചത്. ആയമ്പാറ, പിലിക്കോട് സ്കൂള്‍ കെട്ടിടങ്ങളും ചുഴലിക്കാറ്റില്‍ തകര്‍ന്നു. 1139.084 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കൃഷി ഡയറക്ടറുടെ റിപ്പോര്‍ട്ടുണ്ട്. തുക അനുവദിക്കണമെന്ന് ജില്ലാ വികസന സമിതിയും ആവശ്യപ്പെട്ടു. ഇവയൊന്നും മന്ത്രിസഭ പരിഗണിച്ചില്ലെന്ന വസ്തുത മറച്ചുവച്ച് കലക്ടറെപ്പോലും കബളിപ്പിച്ച് കര്‍ഷകര്‍ക്ക് ധനസഹായം അനുവദിച്ചെന്ന് മന്ത്രി കെ പി മോഹനന്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ മരിച്ച 11 പേരുടെ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപ വീതവും നല്‍കിയിട്ടില്ല.
(കെ സി ലൈജുമോന്‍)

deshabhimani

No comments:

Post a Comment