Monday, December 16, 2013

ക്യാന്‍സര്‍ കേന്ദ്രം: വിദഗ്ധസമിതിയെ ചുമതലപ്പെടുത്തണം- സിപിഐ എം

മധ്യകേരളത്തില്‍ രാജ്യാന്തരനിലവാരമുള്ള അര്‍ബുദ ചികില്‍സാ-ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് വിശദറിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തണമെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാലതാമസം വരുത്താതെ തീരുമാനമെടുക്കണം. അര്‍ബുദം ഭയാനകമായ രീതിയില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ മധ്യകേരളത്തില്‍ രാജ്യാന്തരനിലവാരമുള്ള അര്‍ബുദ ചികിത്സാ-ഗവേഷണ കേന്ദ്രം വേണമെന്നത് ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഇതിന് തത്വത്തില്‍ അംഗീകാരം നേടിയെടുക്കുന്നതില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെയും പ്രൊഫ. എം കെ സാനുവിന്റെയും നേതൃത്വത്തിലുള്ള ജനകീയകൂട്ടായ്മയ്ക്ക് കഴിഞ്ഞു. പദ്ധതിയുടെ വിശദറിപ്പോര്‍ട്ട് വിദഗ്ധസമിതി തയ്യാറാക്കണമെന്നാണ് കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തില്‍ ഏറ്റവുമധികം വ്യവസായങ്ങളുള്ള മേഖലയാണ് കൊച്ചി. നഗരം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇതിനൊപ്പം പല രോഗങ്ങളും വ്യാപകമായിരിക്കുകയാണ്. അര്‍ബുദം ഇവിടെ ഭയാനകമായ രീതിയില്‍ വര്‍ധിച്ചുവരുന്നു. ഇതിന് ഇടയാക്കുന്ന സാഹചര്യങ്ങള്‍ അടിയന്തരമായ പരിശോധനയ്ക്ക് വിധേയമാക്കണം. രാജ്യാന്തരനിലവാരത്തിലുള്ള ചികിത്സാസൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം രോഗത്തെപ്പറ്റിയും പ്രതിരോധമാര്‍ഗങ്ങളെപ്പറ്റിയും ജനങ്ങളില്‍ ശരിയായ അവബോധം സൃഷ്ടിക്കാനുള്ള നടപടികളും സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

മാരകരോഗത്തിനെതിരെ ഏകമനസ്സായി കൊച്ചി

കൊച്ചി: മാരകരോഗത്താല്‍ ദുരിതത്തിലായവരുടെ കണ്ണീരൊപ്പാന്‍ ഏകമനസ്സായി കൊച്ചി. അര്‍ബുദരോഗത്തിന്റെ പിടിയില്‍നിന്നു സമൂഹത്തെ രക്ഷിക്കാന്‍ ഒരേമനസ്സോടെ പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയവ്യത്യാസം മറന്ന് ജനപ്രതിനിധികള്‍ ഒന്നിച്ചു. കൊച്ചിയില്‍ അന്തര്‍ദേശീയ നിലവാരമുള്ള ക്യാന്‍സര്‍ ഗവേഷണ കേന്ദ്രവും ആശുപത്രിയും എന്ന പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതായുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പി രാജീവ് എംപി യോഗത്തില്‍ അറിയിച്ചു. സീതാറാം യെച്ചൂരി, ബസുദേവ ആചാര്യ എന്നിവരുടെ നേതൃത്വത്തില്‍ കേരളത്തിലെ ഇടതുപക്ഷ എംപിമാരുടെ ആവശ്യം പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പുതിയ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങുകയാണെങ്കില്‍ കൂടുതല്‍ സഹായം കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം നല്‍കിയതായി പി രാജീവ് പറഞ്ഞു.

2010ല്‍ ദേശീയനിലവാരമുള്ള ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡോ. ഈപ്പന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി ഗുലാം നബിക്ക് നല്‍കിയിരുന്നു. ഡയഗ്നോസ്റ്റിക് സെന്ററും മനോരോഗ പുനരധിവാസ സെന്ററും സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് അന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നതായും പി രാജീവ് വ്യക്തമാക്കി. കൊച്ചിയിലെ ക്യാന്‍സര്‍ സെന്റര്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായംകൂടി ലഭ്യമാക്കണമെന്നും നടപടി വേഗത്തിലാക്കണമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. ഗവേഷണം നടത്താന്‍ കഴിയുന്നതരത്തിലുള്ള സെന്ററാകണം സ്ഥാപിക്കേണ്ടത്. രോഗികള്‍ക്ക് കൂടുതല്‍ ആശ്വാസത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 29ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജനപ്രതിനിധികളുടെയും പൗരപ്രമുഖരുടെയും യോഗം ചേരുമെന്ന് കേന്ദ്രസഹമന്ത്രി കെ വി തോമസ് പറഞ്ഞു. സെന്ററിനായി കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹായം ഉറപ്പാക്കുമെന്നും കെ വി തോമസ് പറഞ്ഞു.

പ്രൊഫ. എം കെ സാനു സ്വാഗതം പറഞ്ഞു. മേയര്‍ ടോണി ചമ്മണി, മന്ത്രിമാരായ വി കെ ഇബ്രാഹിം കുഞ്ഞ്, കെ ബാബു എന്നിവരും എംപിമാരായ ചാള്‍സ് ഡയസ്, കെ പി ധനപാലന്‍, എംഎല്‍എമാരായ എസ് ശര്‍മ, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ലൂഡി ലൂയിസ്, ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, പറവൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ വത്സല പ്രസന്നകുമാര്‍, ഡോ. സി കെ രാമചന്ദ്രന്‍, ഡോ. കെ ആര്‍ വിശ്വംഭരന്‍, ഡോ. സനില്‍കുമാര്‍, നടന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ സംസാരിച്ചു, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, നഗരസഭ ചെയര്‍മാന്‍മാര്‍, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment