Monday, December 16, 2013

തലസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനം കേന്ദ്രീകരിച്ച് കോടികളുടെ വിദ്യാഭ്യാസ തട്ടിപ്പ്

തലസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനം കേന്ദ്രീകരിച്ച് കോടികളുടെ വിദ്യാഭ്യാസ തട്ടിപ്പ്. ഏവിയേഷന്‍ മറൈന്‍ ടെക്‌നോളജി എന്ന വ്യാജ കോഴ്‌സിന്റെ മറവിലാണ് രണ്ട് കോടി രൂപയില്‍പ്പരം രൂപയുടെ തട്ടിപ്പ് നടന്നത്. സ്ഥാപനം പൊലീസ് റെയ്ഡ് ചെയ്ത് രേഖകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. തിരുവല്ല, കുമ്പനാട് സ്വദേശികളായ സ്ഥാപനത്തിന്റെ ചെയര്‍മാനും എച്ച് ഒ ഡിയും പൊലീസ് കസ്റ്റഡിയില്‍. അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല നീക്കമെന്ന് സൂചന. ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇതു സംബന്ധിച്ച പരാതി നേരിട്ട് ലഭിച്ചിട്ടും അന്വേഷണത്തിന് ഉത്തരവിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

തലസ്ഥാനത്ത് വഞ്ചിയൂര്‍, കോണ്‍വെന്റ് റോഡിലെ ഇരുനില വീട്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന യൂറോപ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി എന്ന സ്ഥാപനം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. ഏവിയേഷന്‍ മറൈന്‍ ടെക്‌നോളജി കോഴ്‌സ് പഠിക്കാനെത്തിയ പ്ലസ് ടു കഴിഞ്ഞ 70ഓളം വിദ്യാര്‍ഥികളാണ് തട്ടിപ്പിനിരയായത്.

തട്ടിപ്പിനിരയായ വിദ്യാര്‍ഥികള്‍ കഴിഞ്ഞ 9 ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരിട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മന്ത്രിതയ്യാറായില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വഞ്ചിയൂര്‍ പൊലീസ് അന്വേഷണം നടത്താന്‍ തയ്യാറായത്.

പൊലീസ് സ്ഥാപനത്തില്‍ എത്തുമ്പോള്‍ സ്ഥാപനത്തിന്റെ ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ടുമെന്റായ ഡോ. അജിത് ഐഡന്റിറ്റി കാര്‍ഡ് പൊലീസിന് നല്‍കുകയും ഇവിടെ തട്ടിപ്പൊന്നുമില്ലെന്നും മന്ത്രിമാരുമായി സ്ഥാപനത്തിന് നല്ല ബന്ധമാണുള്ളതെന്നും അറിയിച്ചു. എന്നാല്‍ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ ഡോക്ടറേറ്റ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഡോ. അജിത് എന്നത് വ്യാജപേരാണെന്ന് പൊലീസിനോട് സമ്മതിച്ചു.

തിങ്കളാഴ്ച ഏഴുമണിയോടെ പൊലീസ് അജിത്തിനെയും സ്ഥാപനത്തിന്റെ ചെയര്‍മാനായ ശരത് എസ് നായരെയും കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ നിരവധി മൊബൈല്‍ ഫോണും, ലാപ്‌ടോപ്പും, വ്യാജരേഖകളുമുള്‍പ്പടെയുള്ള രേഖളും പൊലീസ് പിടിച്ചെടുത്തു. എന്നാല്‍ പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയില്ല. എന്നാല്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്താത്തത് മന്ത്രിതലങ്ങളിലെ ഉന്നത സ്വാധീനമാണെന്നും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും സൂചനയുണ്ട്.

2012 ആഗസ്റ്റില്‍ ആരംഭിച്ച ആദ്യബാച്ചിലെ 30 ഓളം വിദ്യാര്‍ഥികളും ഈ വര്‍ഷം ആരംഭിച്ച ബാച്ചിലെ 46 വിദ്യാര്‍ഥികളില്‍ നിന്നുമാണ് രണ്ട് കോടിയില്‍പ്പരം രൂപ സ്ഥാപനം ഫീസിനത്തില്‍ കൈപ്പറ്റിയത്. എന്നാല്‍ ഇതുവരെയും കോഴ്‌സ് സംബന്ധിച്ച് യാതൊരു പഠനവും സ്ഥാപനം നടത്തിയില്ല. ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയുടെ റഗുലര്‍ ക്ലാസ്സുകളാണ് നടക്കുന്നതെന്ന് വിദ്യാര്‍ഥികളെ സ്ഥാപനം വിശ്വസിപ്പിച്ചിരുന്നു.

പുതിയ ബാച്ചിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള 17 പേരെ സ്ഥാപനം ചെന്നൈയിലേക്ക് അയച്ചതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ സ്ഥാപനം നടത്തിവന്ന തട്ടിപ്പുകളെക്കുറിച്ച് കൂടുതല്‍ പരാതികള്‍ ലഭിക്കാന്‍ സാധ്യതുള്ളതായും പൊലീസ് പറയുന്നുണ്ട്.

janayugom

No comments:

Post a Comment