Monday, May 17, 2010

വാഗ്ദാനങ്ങള്‍ പാലിച്ച് അഞ്ചാം വര്‍ഷത്തിലേക്ക്


കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി വാങ്ങുന്ന 35 ലക്ഷം കുടുംബങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്. കാര്‍ഷികമേഖലയില്‍ അഭൂതപൂര്‍വ വളര്‍ച്ച, പൊതുമേഖലാ വ്യവസായങ്ങളുടെ ഊര്‍ജസ്വല മുന്നേറ്റം തുടങ്ങി എല്ലാ മേഖലയിലും വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും വിജയഗാഥ രചിച്ച് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നു. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച എപിഎല്‍-ബിപിഎല്‍ വേര്‍തിരിവ് നിരാകരിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ പകുതി കുടുംബങ്ങള്‍ക്ക് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കിയത്. കേരളം വളരുന്നില്ലെന്ന് വിലപിക്കുന്ന ഛിദ്രശക്തികള്‍ക്കും മറച്ചുപിടിക്കാനാവാത്തതാണ് കാര്‍ഷികമേഖലയിലെ വളര്‍ച്ച.

നെല്ലുല്‍പ്പാദനത്തില്‍ റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. വികസനം മുരടിച്ചെന്ന് ഒച്ചവയ്ക്കുന്നവര്‍ക്ക് പ്രഹരമാണ് പൊതുമേഖലാവ്യവസായങ്ങളുടെ മുന്നേറ്റം. പരമ്പരാഗത മേഖലയിലും പുത്തനുണര്‍വ് പ്രകടം. അഞ്ചാം വര്‍ഷത്തില്‍ തുടക്കം കുറിക്കുന്ന എട്ട് പൊതുമേഖലാവ്യവസായങ്ങള്‍ വിമര്‍ശകര്‍ക്കുള്ള മറുപടിയാണ്. തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്നത്. മുണ്ടു മുറുക്കി ഉടുക്കാന്‍ ജനങ്ങളെ ഉപദേശിച്ച ഭരണാധികാരികളെയാണ് കേരളം മുന്‍യുഡിഎഫ് മന്ത്രിസഭയില്‍ കണ്ടത്. എന്നാല്‍, വിശന്നു കഴിയുന്ന ഒരു കുടുംബം പോലും ഉണ്ടാകരുതെന്ന് ദൃഢനിശ്ചയം ചെയ്ത സര്‍ക്കാരിന്റെ തണലിലാണ് ഇന്ന് കേരളജനത. എല്ലാവര്‍ക്കും വീടും ഭൂമിയും ആഹാരവും വെളിച്ചവും വെള്ളവും ഉറപ്പുവരുത്തുന്നു. ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താതെ വികസനം സാധ്യമല്ലെന്ന കാഴ്ചപ്പാട് സര്‍ക്കാരിന്റെ ഓരോ ചുവടുവപ്പിലുമുണ്ട്.

യുഡിഎഫ് ഭരണത്തിലെ കര്‍ഷകരുടെ കൂട്ട ആത്മഹത്യ ഇന്ന് നടുക്കുന്ന ഓര്‍മ്മ മാത്രം.ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. ട്രഷറി നിയന്ത്രണങ്ങളില്ലാതെ കേരളം സാമ്പത്തിക മാനേജ്മെന്റില്‍ ചരിത്രം കുറിച്ചു. റവന്യൂ കമ്മി 2004-05ല്‍ 3.3 ശതമാനമായിരുന്നത് 2009-10ല്‍ 1.48 ശതമാനമായി. മൂലധനച്ചെലവ് 4145 കോടിയിലേക്കുയര്‍ന്ന് റെക്കോഡ് സൃഷ്ടിച്ചു. കാര്‍ഷികമേഖല അടങ്കല്‍ യുഡിഎഫ് കാലത്തെ 200 കോടിയില്‍നിന്ന്് 625 കോടിയിലേക്ക്. ഐടി-ടൂറിസം മേഖല വികസന വകയിരുത്തലില്‍ 77 ശതമാനം വര്‍ധന. കുടിവെള്ളപദ്ധതികള്‍ക്ക് 600 കോടി. 4500 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ്. തീരദേശമേഖലകള്‍ക്ക് 3000 കോടി. സുസ്ഥിര വികസന പദ്ധതികള്‍ക്കായി 1000 കോടിയുടെ ഹരിതഫണ്ട്. ഐടി പാര്‍ക്കുകള്‍ ജില്ലകളിലേക്ക്. ക്രമസമാധാന പാലനത്തില്‍ സംസ്ഥാനം ഒന്നാം സ്ഥാനത്ത്. പുതിയ പൊലീസ് നിയമം. പ്രാദേശികഭരണത്തില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നാലുവര്‍ഷംകൊണ്ട് 6497 കോടി രൂപ പദ്ധതിവിഹിതം. 5000 കോടിയുടെ ഇ എം എസ് ഭവന പദ്ധതി. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയില്‍ എല്ലാവര്‍ക്കും ക്ഷേമനിധി. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ വന്‍മുന്നേറ്റം. ആദിവാസികള്‍ക്ക് ഭൂമി. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കടങ്ങള്‍ എഴുതിത്തള്ളി.

ഇങ്ങനെ അഭിമാനകരമായ നിരവധി ക്ഷേമ-വികസന പ്രവര്‍ത്തനങ്ങളുമായാണ് എല്‍ഡിഎഫ് മെയ് 18ന് നാലാം വാര്‍ഷികം ആഘോഷിക്കുന്നത്. സര്‍ക്കാരിന്റെ ഈ ജനക്ഷേമനടപടികള്‍ യുഡിഎഫിനെ വല്ലാതെ അസ്വസ്ഥരാക്കുന്നു. വികസനപ്രവര്‍ത്തനങ്ങളുടെ വഴിമുടക്കുന്ന സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് പിന്തുണയുമായി ഓടുന്നതില്‍ ഒതുങ്ങുകയാണിന്ന് പ്രതിപക്ഷം.

കെ എം മോഹന്‍ദാസ്

ഒരു വര്‍ഷത്തിനുള്ളില്‍ 100 പുതിയ കുടിവെള്ള പദ്ധതി: മന്ത്രി

വരുന്ന സാമ്പത്തികവര്‍ഷത്തിനുള്ളില്‍ 100 പുതിയ കുടിവെള്ള പദ്ധതികൂടി കമീഷന്‍ ചെയ്യുമെന്ന് ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ അറിയിച്ചു. നാലുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. 300 പഞ്ചായത്തിനെക്കൂടി ജലനിധിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ 1200 കോടി ചെലവില്‍ രണ്ടാംഘട്ട തുടര്‍പദ്ധതി നടപ്പാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കും. വരള്‍ച്ചയ്ക്കെതിരെ ജനകീയപ്രതിരോധം സംഘടിപ്പിക്കാന്‍ 2000 കോടിയിലേറെ ചെലവാക്കി ജലസുരക്ഷാപദ്ധതി നടപ്പാക്കും. കാലഹരണപ്പെടുന്ന സ്രോതസ്സുകള്‍ സംരക്ഷിക്കാനും ജലവിഭവവിനിയോഗം കൂടുതല്‍ ശാസ്ത്രീയമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

ചെറുകിട കാര്‍ഷിക ജലസേചനരംഗത്ത് വലിയ മാറ്റവുമായാണ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ പുനരുദ്ധാരണം ചെയ്യുന്നത്. അരനൂറ്റാണ്ടിനിടെ ആദ്യമായാണ് നൂറുകോടിയിലേറെ ചെലവഴിച്ച് നാനൂറിലേറെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പുനരുദ്ധരിക്കുന്നത്. ശുദ്ധജലവിതരണത്തില്‍ നാലുവര്‍ഷംകൊണ്ട് ചരിത്രനേട്ടമാണ് സര്‍ക്കാര്‍ കൈവരിച്ചത്. 2006 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 47 വന്‍കിട പദ്ധതിയും 190 ചെറുകിട ശുദ്ധജലവിതരണ പദ്ധതിയും പൂര്‍ത്തിയാക്കിയതോടെ 10 ലക്ഷത്തോളം പേര്‍ക്ക് പുതുതായി കുടിവെള്ളം ലഭിച്ചു. ജില്ലതോറും റവന്യൂ അദാലത്തുകള്‍ സംഘടിപ്പിച്ച് നിരവധി പരാതികള്‍ പരിഹരിച്ചു. 115 സുനാമി പുനരധിവാസ പദ്ധതിക്കായി 70.88 കോടിരൂപയുടെ കേന്ദ്രസഹായം ലഭിച്ചു. ഇതില്‍ 57 പദ്ധതി പണി പൂര്‍ത്തിയായി. 95,000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 57 പദ്ധതിയുടെ പണി പുരോഗമിക്കുന്നു. 52.09 കോടി രൂപ മുതല്‍മുടക്കിയ സുനാമി അടിയന്തര സഹായപദ്ധതിയിലൂടെ മൂന്നുലക്ഷം ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു. ലോകബാങ്കിന്റെ സഹായത്തോടെ ഒരുലക്ഷം പേര്‍ക്ക് കുടിവെള്ളമെത്തിക്കുന്ന സമഗ്ര പദ്ധതിയാണ് ചവറ-പമ്പ പദ്ധതി. തിരുവനന്തപുരം, മീനാട്, ചേര്‍ത്തല, കോഴിക്കോട്, പട്ടുവം എന്നീ അഞ്ച് പദ്ധതിയുടെ നിര്‍മാണം ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ളൂ ബ്രിഗേഡ് എന്ന കര്‍മസേനയുടെ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തികനില ഭദ്രം നവീകരണം ഫലിച്ചു; നികുതി വര്‍ധിച്ചു

വാണിജ്യനികുതി വകുപ്പിലെ നവീകരണം ഫലം കണ്ടു. സംസ്ഥാനത്തിന്റെ സാമ്പത്തികനില ഭദ്രമാക്കും വിധം നികുതിവരുമാനത്തില്‍ വര്‍ധനയുണ്ടായി. ഇതുമൂലം മാന്ദ്യത്തെ അതിജീവിക്കാനും ട്രഷറി നിയന്ത്രണങ്ങളൊഴിവാക്കാനും ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കാനുമായി. അതേസമയം, നികുതി വര്‍ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചുമില്ല. സംസ്ഥാനത്തിന്റെ തനതുവരുമാനം 2005-06ല്‍ 10,715 കോടിയായിരുന്നത് കഴിഞ്ഞ സാമ്പത്തികവര്‍ഷം 19,184 കോടിയിലെത്തി. നടപ്പു സാമ്പത്തികവര്‍ഷം അത് 23,198 കോടിയിലെത്തും. കഴിഞ്ഞ നാലുകൊല്ലത്തെ ശരാശരി നികുതി വളര്‍ച്ച 20 ശതമാനമാണ്.

വാറ്റ് നികുതി 2005-06 സാമ്പത്തികവര്‍ഷം 3321.98 കോടിയായിരുന്നത് കഴിഞ്ഞ സാമ്പത്തികവര്‍ഷം 6945.41 കോടിയിലെത്തി. വാറ്റിതര വില്‍പ്പന നികുതി 2005-06ലെ 3661.27 കോടിയില്‍നിന്ന് 6248.58 കോടിയായി കുതിച്ചു. സ്വര്‍ണനികുതി 21.21 കോടിയില്‍നിന്ന് ഇക്കാലയളവില്‍ 161.10 കോടിയായി. ആഡംബരനികുതി 40.50 കോടിയില്‍നിന്ന് 102.43 കോടിയിലെത്തി. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യങ്ങളുടെ നികുതി 1427.59 കോടിയില്‍നിന്ന് 3164.23 കോടിയിലേക്ക് കുത്തനെ ഉയര്‍ന്നു. ചെക്പോസ്റുകളുടെ ആധുനികവല്‍ക്കരണം, ഇ-പേമെന്റ്, ഇ-റിട്ടേ തുടങ്ങിയ നടപടികളാണ് വാണിജ്യനികുതിവകുപ്പില്‍ ഏറെ പ്രയോജനം ചെയ്തത്. റവന്യൂകമ്മി 2004-05ല്‍ 3.33 ശതമാനമായിരുന്നത് കഴിഞ്ഞ സാമ്പത്തികവര്‍ഷം 1.90 ശതമാനമായി കുറഞ്ഞു.

2010-11 സാമ്പത്തികവര്‍ഷം റവന്യൂ കമ്മി ഇല്ലാതാക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍, 13-ാം ധനകമീഷന്‍ ശുപാര്‍ശകള്‍ സംസ്ഥാനത്തിന് ദോഷമായി. ഈ സാഹചര്യത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം റവന്യൂകമ്മി 1.4 ശതമാനമുണ്ടാകും. ധനകമ്മി 4.4 ശതമാനമായിരുന്നത് കഴിഞ്ഞ സാമ്പത്തികവര്‍ഷം 3.12 ശതമാനമായി. നടപ്പു സാമ്പത്തികവര്‍ഷം 3.49 ശതമാനമാണ് ധനകമ്മി പ്രതീക്ഷിക്കുന്നത്. ധനകമ്മിക്ക് യാന്ത്രികപരിധിസംസ്ഥാന സര്‍ക്കാര്‍ വയ്ക്കാത്തതാണ് ധനകമ്മി ഇത്രയും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം. കടംവാങ്ങുന്ന പണം മൂലധനച്ചെലവുകള്‍ക്ക് മുടക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുകയായിരുന്നു. 2004-05ല്‍ 682 കോടിയായിരുന്ന മൂലധനച്ചെലവ് 2010-11ല്‍ 4145 കോടി രൂപയായി ഉയരും. ഇത് സര്‍വകാല റെക്കോഡാകും.

കടത്തിന്റെ പലിശയിനത്തിലുള്ള ചെലവും കുത്തനെ കുറഞ്ഞു. 2004-05ല്‍ സംസ്ഥാനത്തിന്റെ ആഭ്യന്തരവരുമാനത്തിന്റെ 3.28 ശതമാനമായിരുന്നു പലിശച്ചെലവ്. 2005-06ല്‍ ഇത് 3.13 ശതമാനവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 2.89 ശതമാനവും 2.61 ശതമാനവും ആയി കുറഞ്ഞ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 2.42 ശതമാനത്തിലെത്തി. നടപ്പു സാമ്പത്തികവര്‍ഷം ഇത് 2.36 ശതമാനമായി താഴും. ആകെ കടബാധ്യതയിലും ഗണ്യമായ കുറവുണ്ടായി. 2004-05ല്‍ ആഭ്യന്തരവരുമാനത്തിന്റെ 39.12 ശതമാനമായിരുന്നു കടബാധ്യത. നടപ്പു സാമ്പത്തികവര്‍ഷം ഇത് 32.02 ശതമാനമായി കുറയും. കടവും പലിശയും കുറയുമ്പോള്‍ത്തന്നെ മൂലധനച്ചെലവ് ഗണ്യമായി ഉയരുന്നത് ധനസ്ഥിതിയുടെ ആരോഗ്യകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നതെന്ന് സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നു.
(ആര്‍ സാംബന്‍)

ദേശാഭിമാനി

6 comments:

  1. കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി വാങ്ങുന്ന 35 ലക്ഷം കുടുംബങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്. കാര്‍ഷികമേഖലയില്‍ അഭൂതപൂര്‍വ വളര്‍ച്ച, പൊതുമേഖലാ വ്യവസായങ്ങളുടെ ഊര്‍ജസ്വല മുന്നേറ്റം തുടങ്ങി എല്ലാ മേഖലയിലും വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും വിജയഗാഥ രചിച്ച് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നു. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച എപിഎല്‍-ബിപിഎല്‍ വേര്‍തിരിവ് നിരാകരിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ പകുതി കുടുംബങ്ങള്‍ക്ക് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കിയത്. കേരളം വളരുന്നില്ലെന്ന് വിലപിക്കുന്ന ഛിദ്രശക്തികള്‍ക്കും മറച്ചുപിടിക്കാനാവാത്തതാണ് കാര്‍ഷികമേഖലയിലെ വളര്‍ച്ച.

    ReplyDelete
  2. അഭിനന്ദനങ്ങൾ ആശംസകൾ..ഇനിയുമിനിയും ഇടതുപക്ഷ സർക്കാരിന് ഭരിക്കാൻ കഴിയട്ടെ, ജനങ്ങളെ നന്മയിലേക്ക് നയിക്കട്ടെ..

    ഇപ്പോഴത്തെ ചില നേതാക്കളുടെ മട്ടും ഭാവവും കാണുമ്പോൾ, പഴയ വാ‍രിക്കുന്തവും, സഹന സമരമുറകളും നേരിട്ട പോരാട്ട വീര്യം ഇവരോട് പ്രയോഗിക്കാൻ തോന്നുന്നു.. ഞങ്ങളുടെ സർക്കാർ, നേതാക്കൾ എന്ന് അഭിമാനത്തോടെ പറയാനുള്ള കാലങ്ങളായിരിക്കട്ടെ വരുന്ന ദിനങ്ങൾ..ലാൽ സലാം..!

    ReplyDelete
  3. അനാവശ്യ വിവാദങ്ങളും പാര്‍ട്ടിയിലെ ചില നേതാക്കളുടെ താന്‍പോരിമയും പരസ്പര വിശ്വാസമില്ലായ്മയും ഒഴിവാക്കിയിരുന്നെങ്കില്‍ ഇത് നല്ല ഭരണമായിരുന്നേനെ. നേട്ടങ്ങള്‍ എത്രയധികമുണ്ടായിരുന്നാലും ഇടത് മുന്നണിക്കകത്തേയും പ്രത്യേകിച്ച് സി പി ഐ (എം)നകത്ത് ഉണ്ടായ വിഭാഗീയ പ്രശ്നങ്ങളും സാന്റിയാഗോ മാര്‍ട്ടിന്‍ , ലിസ്, ഫാരിസ് അബൂബക്കര്‍ , എന്നീ ചില സാമ്പത്തിക പ്രശ്നങ്ങളുമൊക്കെ ഈ ഭരണത്തിന്റെ ജനോപകാരപ്രദമായ നേട്ടങ്ങളുടെ ശോഭ കെടുത്തിക്കളഞ്ഞു എന്ന് പറയാതെ വയ്യ.

    ReplyDelete
  4. :) :)

    ithine ano ee kooli ezhuthu kooli ezhuthu ennu parayunne.....

    ReplyDelete
  5. ശ്രീമാന്‍ ജോണ്‍,
    ചുമ്മാ 'കാണാ കുണാ പറയാതെ'(ഇന്നസെന്റിനോട് കടപ്പാട്)
    വസ്തുനിഷ്ടമായി വിമര്‍ശിക്കൂ..

    ReplyDelete
  6. മറ്റെല്ലാം ഐസ് കട്ടയില്‍ പെയിന്റടിക്കുന്ന പോലെ അച്ചായന്‍രമ,വീരഭൂമി,മര്‍ഡോക്ക്,മുനീര്വിഷന്‍ ഒക്കെ വ്യാഖ്യാനിച്ചു പുകമറ യാക്കി.എന്നിട്ടും നാല്‍പ്പത്തിരണ്ടില്‍ മുപ്പത്തേഴു പൊതുമേഖല സ്ഥാപനങ്ങളും ലാഭത്തിലായപ്പോള്‍ പേരിനെങ്കിലും ഇവറ്റകള് എന്തെങ്കിലും ഞൊണ്ടി ന്യായം പറയും
    എന്ന് കരുതി,അതുപോലും പറയാന്‍ കഴിയുന്നില്ല. ഇതില്‍ ഭൂരിപക്ഷവും യു.ഡി.എഫ് കട്ടുമുടിച്ച്ചു വില്‍ക്കാന്‍ വെച്ചതാണ് എന്നോര്‍ക്കണം. നൂറു കണക്കിന് കോടി നികുതിദായകനില്‍ നിന്ന് അടിച്ചു മാറ്റുന്ന അവസ്ഥയാണ് ഇല്ലാതായത്.

    ReplyDelete