Friday, May 21, 2010

സംഘശക്തിയുടെ വിജയഗാഥ

കുന്നമംഗലം: തൊഴിലാളികളുടെ സംഘശക്തിയുടെയും ചെറുത്തുനില്‍പ്പിന്റെയും വിജയഗാഥ രചിച്ച് പെരുമണ്ണയിലെ ബീഡി വര്‍ക്കേഴ്സ് കാന്റീന്‍. 29 വര്‍ഷം പിന്നിട്ട കാന്റീന് പറയാന്‍ സഹനത്തിന്റെയും ത്യാഗത്തിന്റെയും കഥകള്‍ നിരവധി. 1980കളില്‍ പെരുമണ്ണയില്‍ നൂറുകണക്കിന് തൊഴിലാളികളാണ് ബീഡി തെറുപ്പുജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. പ്രമുഖ ബീഡി കമ്പനികളായ യോഗിബീഡി, മായിന്‍ബീഡി, സാധുബീഡി, ഭൂപതിബീഡി തുടങ്ങിയവക്ക് ബീഡി നിര്‍മിച്ച് നല്‍കുകയായിരുന്നു ഇവരുടെ പ്രധാന തൊഴില്‍. ബീഡി തെറുപ്പിനിടയില്‍ ഇടക്കിടക്ക് കുടിക്കുന്ന ചായ തൊഴിലാളികള്‍ക്ക് പ്രധാനപ്പെട്ടതായിരുന്നു. കൂലിയാണെങ്കില്‍ വളരെ കുറവ്. ഒരു ചായക്ക് ഇരുപത് പൈസ. അക്കാലത്ത് പെരുമണ്ണയിലെ ഹോട്ടലുടമകള്‍ ചായയുടെ വില 30 പൈസയാക്കി വര്‍ധിപ്പിച്ചു. ഇതിനെതിരെ ബീഡിത്തൊഴിലാളികള്‍ പ്രതിഷേധിച്ചു. എന്നാല്‍ വില കുറയ്ക്കാന്‍ ഉടമകള്‍ തയാറായില്ല. ഒരു ബദല്‍ സംവിധാനത്തെക്കുറിച്ച് തൊഴിലാളികള്‍ ചിന്തിച്ചുതുടങ്ങി. അങ്ങനെ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഒരു താല്‍ക്കാലിക ചായപ്പീടിക തുടങ്ങി. ഹോട്ടലുടമകള്‍ ഇത് പൊളിക്കാനായി ശ്രമം. അവര്‍ ചായയുടെ വില കുറച്ചു. തൊഴിലാളികള്‍ ചായപ്പീടിക താല്‍ക്കാലികമായി നിര്‍ത്തി. എന്നാല്‍ ചായയുടെ വില വീണ്ടും കൂട്ടുകയായിരുന്നു ഉടമകള്‍. ഒരു സ്ഥിരം സംവിധാനത്തെക്കുറിച്ച് തൊഴിലാളികള്‍ ആലോചിച്ചു. തൊഴിലാളികളില്‍നിന്നും 20 രൂപ വീതം ഷെയര്‍ പിരിച്ച് 3000 രൂപ മൂലധനവുമായി ഒരു ഫ്ളോര്‍മില്‍ കെട്ടിടം വാടകക്കെടുത്ത് കാന്റീന്‍ തുടങ്ങി. കാന്റീനെ തകര്‍ക്കാന്‍ഹോട്ടലുടമകള്‍ ഒരാഴ്ച ഹോട്ടലടച്ച് പ്രതിഷേധിച്ചു. ഇവര്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടായതിനെ തുടര്‍ന്ന് സമരം ചീറ്റി.

സാധാരണക്കാര്‍ക്ക് വിലക്കുറവില്‍ രുചികരവും കലര്‍പ്പില്ലാത്തതുമായ ഭക്ഷണം നല്‍കി സേവനരംഗത്ത് ഇന്നും മാതൃകയായി കാന്റീന്‍ നിലനില്‍ക്കുന്നു. വില കുതിച്ചുകയറുമ്പോഴും ഇവിടെ ചായക്ക് രണ്ട് രൂപയും ഊണിന് 12 രൂപയും മാത്രമാണ്. അതുകൊണ്ടുതന്നെ എപ്പോഴും നല്ല തിരക്കാണ്. 1980ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കമ്മിറ്റി നല്‍കിയ നിവേദനത്തെ തുടര്‍ന്ന് റേഷനരിയും പഞ്ചസാരയും റേഷന്‍വിലയ്ക്ക് ലഭിച്ചിരുന്നു. ഭരണം മാറിയതോടെ അതും നിലച്ചു. പതിമൂന്നര സെന്റ് സ്ഥലവും 35 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച മൂന്നുനില കെട്ടിടവും ഇന്ന് കാന്റീന് സ്വന്തം. തുടക്കം മുതല്‍ കാന്റീന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് 'അബൂക്ക' എന്നറിയപ്പെടുന്ന പി അബൂബക്കറാണ്. കാന്റീന്‍കെട്ടിടം 21ന് വൈകിട്ട് നാലിന് വ്യവസായമന്ത്രി എളമരം കരീം ഉദ്ഘാടനംചെയ്യും. 525 ഷെയറുടമകള്‍ ഇന്ന് സ്ഥാപനത്തിനുണ്ട്. പി പി വിജയന്‍ സെക്രട്ടറിയും കെ പി മമ്മദ് പ്രസിഡന്റും പി അബൂബക്കര്‍ മാനേജരുമായുള്ള കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

deshabhimani 21052010

1 comment:

  1. തൊഴിലാളികളുടെ സംഘശക്തിയുടെയും ചെറുത്തുനില്‍പ്പിന്റെയും വിജയഗാഥ രചിച്ച് പെരുമണ്ണയിലെ ബീഡി വര്‍ക്കേഴ്സ് കാന്റീന്‍. 29 വര്‍ഷം പിന്നിട്ട കാന്റീന് പറയാന്‍ സഹനത്തിന്റെയും ത്യാഗത്തിന്റെയും കഥകള്‍ നിരവധി. 1980കളില്‍ പെരുമണ്ണയില്‍ നൂറുകണക്കിന് തൊഴിലാളികളാണ് ബീഡി തെറുപ്പുജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. പ്രമുഖ ബീഡി കമ്പനികളായ യോഗിബീഡി, മായിന്‍ബീഡി, സാധുബീഡി, ഭൂപതിബീഡി തുടങ്ങിയവക്ക് ബീഡി നിര്‍മിച്ച് നല്‍കുകയായിരുന്നു ഇവരുടെ പ്രധാന തൊഴില്‍. ബീഡി തെറുപ്പിനിടയില്‍ ഇടക്കിടക്ക് കുടിക്കുന്ന ചായ തൊഴിലാളികള്‍ക്ക് പ്രധാനപ്പെട്ടതായിരുന്നു. കൂലിയാണെങ്കില്‍ വളരെ കുറവ്. ഒരു ചായക്ക് ഇരുപത് പൈസ. അക്കാലത്ത് പെരുമണ്ണയിലെ ഹോട്ടലുടമകള്‍ ചായയുടെ വില 30 പൈസയാക്കി വര്‍ധിപ്പിച്ചു. ഇതിനെതിരെ ബീഡിത്തൊഴിലാളികള്‍ പ്രതിഷേധിച്ചു. എന്നാല്‍ വില കുറയ്ക്കാന്‍ ഉടമകള്‍ തയാറായില്ല. ഒരു ബദല്‍ സംവിധാനത്തെക്കുറിച്ച് തൊഴിലാളികള്‍ ചിന്തിച്ചുതുടങ്ങി. അങ്ങനെ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഒരു താല്‍ക്കാലിക ചായപ്പീടിക തുടങ്ങി. ഹോട്ടലുടമകള്‍ ഇത് പൊളിക്കാനായി ശ്രമം. അവര്‍ ചായയുടെ വില കുറച്ചു. തൊഴിലാളികള്‍ ചായപ്പീടിക താല്‍ക്കാലികമായി നിര്‍ത്തി. എന്നാല്‍ ചായയുടെ വില വീണ്ടും കൂട്ടുകയായിരുന്നു ഉടമകള്‍. ഒരു സ്ഥിരം സംവിധാനത്തെക്കുറിച്ച് തൊഴിലാളികള്‍ ആലോചിച്ചു. തൊഴിലാളികളില്‍നിന്നും 20 രൂപ വീതം ഷെയര്‍ പിരിച്ച് 3000 രൂപ മൂലധനവുമായി ഒരു ഫ്ളോര്‍മില്‍ കെട്ടിടം വാടകക്കെടുത്ത് കാന്റീന്‍ തുടങ്ങി. കാന്റീനെ തകര്‍ക്കാന്‍ഹോട്ടലുടമകള്‍ ഒരാഴ്ച ഹോട്ടലടച്ച് പ്രതിഷേധിച്ചു. ഇവര്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടായതിനെ തുടര്‍ന്ന് സമരം ചീറ്റി.

    ReplyDelete