Friday, May 28, 2010

സോണിയയുടെ ട്രസ്റ്റിന് കേന്ദ്രം അഞ്ച് കോടി നല്‍കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വകാര്യട്രസ്റ്റിന് കേന്ദ്ര സാംസ്കാരിക വകുപ്പ് അനധികൃതമായി അഞ്ച് കോടി രൂപ നല്‍കിയെന്ന് സര്‍ക്കാര്‍ ഓഡിറ്റിങ്ങില്‍ കണ്ടെത്തി. ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും സി രാജഗോപാലാചാരിയുടെയും രചനകള്‍ ഉള്‍പ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് സാംസ്കാരികവകുപ്പിന് കീഴിലുള്ള നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിക്ക് അനുവദിച്ച തുകയാണ് സോണിയയുടെ ട്രസ്റ്റിലേക്ക് വഴിമാറിയത്. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൌണ്ട്സ് നടത്തിയ പ്രത്യേക ഓഡിറ്റിങ്ങിലാണ് ക്രമക്കേട് കണ്ടെത്തിയത്.

പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് അനുവദിച്ച അഞ്ച് കോടി രൂപ രണ്ടു തവണയായി സോണിയയുടെ നേതൃത്വത്തിലുള്ള ജവാഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ഫണ്ടെന്ന സ്വകാര്യ ട്രസ്റ്റിന് കൈമാറുകയായിരുന്നു. മറ്റൊരു സ്ഥാപനത്തിനും തുക കൈമാറരുതെന്ന വ്യവസ്ഥ ലംഘിച്ചാണ് സ്വകാര്യട്രസ്റ്റിലേക്ക് പണം പോയതെന്ന് 43 പേജുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സോണിയയുടെ വിശ്വസ്തരായ കരസിങ് ജെഎന്‍എംഎഫ് ട്രസ്റ്റ് ചെയര്‍മാനും സുമന്‍ ദേ സെക്രട്ടറിയുമാണ്. സര്‍ക്കാരില്‍നിന്ന് ലഭിച്ച ഫണ്ട് സോണിയയുടെ ട്രസ്റ്റ് രണ്ട് വര്‍ഷത്തെ സ്ഥിര നിക്ഷേപമാക്കി ബാങ്കിലിട്ടതായും ഓഡിറ്റില്‍ കണ്ടെത്തി. പണം പുസ്തക പ്രസിദ്ധീകരണത്തിന് ഉപയോഗിക്കാത്തതും വ്യവസ്ഥകളുടെ ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ 20 കോടി ചെലവഴിച്ചുള്ള ആധുനീകരണ പദ്ധതിയിലും തട്ടിപ്പ് നടന്നതായി ഓഡിറ്റില്‍ കണ്ടെത്തി. ജയ്മാല അയ്യര്‍, ചന്ദനദേ എന്നീ വ്യക്തികള്‍ക്ക് ഒരേ ജോലിക്ക് പലവട്ടം പണംനല്‍കിയെന്നാണ് കണ്ടെത്തല്‍. പദ്ധതിപ്പണം അനാവശ്യമായി ചെലവഴിച്ചുവെന്നതിന് തെളിവാണിതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ദേശാഭിമാനി 28052010

1 comment:

  1. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വകാര്യട്രസ്റ്റിന് കേന്ദ്ര സാംസ്കാരിക വകുപ്പ് അനധികൃതമായി അഞ്ച് കോടി രൂപ നല്‍കിയെന്ന് സര്‍ക്കാര്‍ ഓഡിറ്റിങ്ങില്‍ കണ്ടെത്തി. ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും സി രാജഗോപാലാചാരിയുടെയും രചനകള്‍ ഉള്‍പ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് സാംസ്കാരികവകുപ്പിന് കീഴിലുള്ള നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിക്ക് അനുവദിച്ച തുകയാണ് സോണിയയുടെ ട്രസ്റ്റിലേക്ക് വഴിമാറിയത്. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൌണ്ട്സ് നടത്തിയ പ്രത്യേക ഓഡിറ്റിങ്ങിലാണ് ക്രമക്കേട് കണ്ടെത്തിയത്.

    ReplyDelete