Tuesday, May 25, 2010

മാണിയുടെ തന്ത്രത്തില്‍ ജോസഫ് വീണു

കീഴടങ്ങല്‍ സമ്പൂര്‍ണ്ണമായി ജോസഫിന് പാര്‍ട്ടിയും ചിഹ്നവും നഷ്ടമാകും

കോട്ടയം: മാണി-ജോസഫ് ലയനത്തിനായുള്ള സംയുക്ത സംസ്ഥാന കമ്മിറ്റിയോടെ ജോസഫിന്റെ കീഴടങ്ങല്‍ സമ്പൂര്‍ണ്ണമായി. തിങ്കളാഴ്ച വൈകിട്ട് കോട്ടയം സിഎംഎസ് റിട്രീറ്റ് സെന്ററിലായിരുന്നു സംയുക്ത കമ്മിറ്റി. കേരള കോണ്‍ഗ്രസ് ജോസഫിന് പാര്‍ട്ടിയും ചിഹ്നവും നഷ്ടമാകുന്ന ഒത്തുതീര്‍പ്പാണ് രൂപം കൊണ്ടത്. കേരളകോണ്‍ഗ്രസ് എമ്മെന്ന പേരിലാണ് വരുന്ന പഞ്ചായത്ത്, അസംബ്ളി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയെന്ന് കെ എം മാണി അറിയിച്ചു. ചിഹ്നം രണ്ടിലയും. ജോസഫ് മാണിയില്‍ പൂര്‍ണമായും ലയിക്കുകയെന്ന നടപടിക്രമമാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. എല്‍ഡിഎഫ് വിടുംവരെ യഥാര്‍ഥ കേരളാകോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷന്റെ നിയമപ്രകാരം ജോസഫ് നയിച്ചതായിരുന്നു. പി സി തോമസ് നയിക്കുന്ന പാര്‍ടി മാത്രമാണ് കേരള കോണ്‍ഗ്രസ് എന്ന പേരിലുള്ളത്.

സംയുക്ത യോഗത്തില്‍ കെ എം മാണി ലയനപ്രമേയം അവതരിപ്പിച്ചു. ജോസഫിന്റെ ചിഹ്നമായ സൈക്കിള്‍ മരവിപ്പിക്കാനുള്ള അപേക്ഷ നല്‍കുമെന്നും പ്രമേയം വ്യക്തമാക്കി. പുതുതായി താല്‍ക്കാലിക ഭരണഘടനക്കും രൂപം നല്‍കി. വര്‍ക്കിങ് ചെയര്‍മാന്‍, കോ- ഓര്‍ഡിനേറ്റര്‍മാര്‍, ഡപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ ഭരണഘടനാ പ്രകാരം സൃഷ്ടിച്ചു. കെ എം മാണി പാര്‍ട്ടി ചെയര്‍മാനും പാര്‍ട്ടി പാര്‍ലമെന്ററി ലീഡറുമായി അവരോധിക്കപ്പെട്ടു. പി ജെ ജോസഫ് വര്‍ക്കിങ് ചെയര്‍മാനും പാര്‍ട്ടി ഡെപ്യൂട്ടി ലീഡറുമാണ്. നിലവിലെ ചെയര്‍മാന്‍ സി എഫ് തോമസ് ഡെപ്യൂട്ടി ചെയാര്‍മാനാകും. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലായിരുന്നു തരംതാഴത്തല്‍ പ്രഖ്യാപിച്ചത്. പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടിലീഡര്‍ തോമസ് ചാഴിക്കാടനെ ജനറല്‍ സെക്രട്ടറിയായി തരംതാഴ്ത്തി. പുതിയ ഭരണഘടനപ്രകാരം നൂറ്റിപതിനൊന്നംഗ സ്റ്റിയറിങ്ങ് കമ്മിറ്റിയാണ് പാര്‍ട്ടിയുടെ പരമാധികാരസമിതി. 350 അംഗ സെന്‍ട്രല്‍ സെക്രട്ടറിയറ്റും ഇരുപാര്‍ട്ടിയിലെയും നിലവിലുള്ള സംസ്ഥാനകമ്മിറ്റിയംഗങ്ങളെ ചേര്‍ത്ത് ആയിരം പേരടങ്ങുന്ന സംസ്ഥാനകമ്മിറ്റിയേയും തെരഞ്ഞെടുത്തു. അമ്പതോളം ജനറല്‍ സെക്രട്ടറിമാരുണ്ട്. മാണിഗ്രൂപ്പിലെ സ്ഥാനം നഷ്ടപ്പെടുന്ന ജില്ലാ പ്രസിഡന്റുമാരെയും എംഎല്‍എമാരായ റോഷി അഗസ്റ്റ്യന്‍, എം ജയരാജ് എന്നിവരെ ജനറല്‍ സെക്രട്ടറിമാരായി ഉയര്‍ത്തി. ഈപ്പന്‍ വര്‍ഗീസ്, കെ സി ജോസഫ്, ടി യു കുരുവിള എന്നിവരാണ് സംസ്ഥാന ചീഫ് കോ-ഓര്‍ഡിനേറ്റര്‍മാര്‍. പി സി ജോര്‍ജ് വൈസ് ചെയര്‍മാനായി തുടരും.

മാണിയുടെ തന്ത്രത്തില്‍ ജോസഫ് വീണു

കോട്ടയം: പി ജെ ജോസഫിന് പാര്‍ട്ടിയും ചിഹ്നവും നേതൃസ്ഥാനവും കെ എം മാണിക്ക് അടിയറവെക്കേണ്ടി വന്നത് മാണി സ്വീകരിച്ച തന്ത്രത്തിലൂടെ. പി സി തോമസ് കേസ് നല്‍കുമെന്ന ഭീഷണിയാണ് ജോസഫിനെ കെണിയിലാക്കാന്‍ കെ എം മാണി പ്രയോഗിച്ചത.് സമാന്തര കേരളാ കോണ്‍ഗ്രസായ പി സി തോമസ് വിഭാഗം കേസു നല്‍കിയാല്‍ ജോസഫുള്‍പ്പെടെയുള്ളവര്‍ അയോഗ്യരാകുമെന്ന് മാണി ജോസഫിനെ വിശ്വസിപ്പിച്ചു. പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ സൈക്കിള്‍ ചിഹ്നം പി സി തോമസ് കൊണ്ടുപോകും. അതിനാല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കേണ്ട, മാണിയുടെ രണ്ടിലചിഹ്നത്തില്‍ മത്സരിക്കാം എന്ന തന്ത്രവും പയറ്റി. ലയനം എളുപ്പമാക്കി ജോസഫിനെ മാണിയില്‍ ചേര്‍ക്കാന്‍ നിന്നതോ യഥാര്‍ഥ കേരളാകോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായ കെ എം ജോര്‍ജ്ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ പരാജയപ്പെട്ടതുമുതല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നിലനില്‍പ്പ് അപകടത്തിലായിരുന്നു. തന്നെക്കാള്‍ പ്രഗല്‍ഭനായ പി സി തോമസിന് സീറ്റ് കൈമാറേണ്ടി വരുമെന്ന ഭയമാണ് അദേഹം പി ജെ ജോസഫിനെ തെറ്റിദ്ധരിപ്പിച്ച് മാണിയുടെ തൊഴുത്തില്‍ കെട്ടാനിടയാക്കിയതെന്ന് ജോസഫ് ഗ്രൂപ്പിലെ രണ്ടാംനിര നേതാക്കള്‍ പറയുന്നു. ഇരുപത് കൊല്ലമായി യഥാര്‍ഥ കേരളാകോണ്‍ഗ്രസായി കണക്കാക്കുന്നത് ജോസഫിന്റെ കേരളാകോണ്‍ഗ്രസിനെയാണ്. കത്തോലിക്കാ ബിഷപ്പുമാരുടെ സ്വാധീനത്തില്‍പ്പെട്ട ജോസഫ് ഗത്യന്തരമില്ലാതെ മാണിയുമായി പുതിയ പാര്‍ട്ടി രൂപീകരിക്കാമെന്ന് സമ്മതിച്ചു.
(ജോബി ജോര്‍ജ്ജ്)

deshabhimani 25052010

1 comment:

  1. മാണി-ജോസഫ് ലയനത്തിനായുള്ള സംയുക്ത സംസ്ഥാന കമ്മിറ്റിയോടെ ജോസഫിന്റെ കീഴടങ്ങല്‍ സമ്പൂര്‍ണ്ണമായി. തിങ്കളാഴ്ച വൈകിട്ട് കോട്ടയം സിഎംഎസ് റിട്രീറ്റ് സെന്ററിലായിരുന്നു സംയുക്ത കമ്മിറ്റി. കേരള കോണ്‍ഗ്രസ് ജോസഫിന് പാര്‍ട്ടിയും ചിഹ്നവും നഷ്ടമാകുന്ന ഒത്തുതീര്‍പ്പാണ് രൂപം കൊണ്ടത്. കേരളകോണ്‍ഗ്രസ് എമ്മെന്ന പേരിലാണ് വരുന്ന പഞ്ചായത്ത്, അസംബ്ളി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയെന്ന് കെ എം മാണി അറിയിച്ചു. ചിഹ്നം രണ്ടിലയും. ജോസഫ് മാണിയില്‍ പൂര്‍ണമായും ലയിക്കുകയെന്ന നടപടിക്രമമാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. എല്‍ഡിഎഫ് വിടുംവരെ യഥാര്‍ഥ കേരളാകോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷന്റെ നിയമപ്രകാരം ജോസഫ് നയിച്ചതായിരുന്നു. പി സി തോമസ് നയിക്കുന്ന പാര്‍ടി മാത്രമാണ് കേരള കോണ്‍ഗ്രസ് എന്ന പേരിലുള്ളത്.

    ReplyDelete