Friday, May 21, 2010

മക്ക മസ്ജിദ് സ്ഫോടനത്തിന് മൂന്നാണ്ട്

മക്ക മസ്ജിദ് സ്ഫോടനത്തിന് മൂന്നാണ്ട്; ഭീതിയൊടുങ്ങുന്നില്ല

ഹൈദരാബാദ്: ചരിത്രപ്രസിദ്ധമായ ചാര്‍മിനാറിനോട് ചേര്‍ന്നുള്ള മക്ക മസ്ജിദിലെ സ്ഫോടനത്തിന്റെ മൂന്നാം വാര്‍ഷികം സമാധാനപരമായി പിന്നിടുമ്പോഴും 'കുറ്റവാളികളാ'യി മുദ്രകുത്തപ്പെട്ട മുസ്ളിങ്ങളുടെ ഭീതിയൊടുങ്ങുന്നില്ല. സിബിഐയും ആഭ്യന്തരമന്ത്രി പി ചിദംബരവും മക്കയിലേതടക്കമുള്ള സ്ഫോടനങ്ങളില്‍ മുസ്ളിങ്ങളെ കുറ്റവിമുക്തരാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആന്ധ്രാപ്രദേശിലെ കോഗ്രസ് സര്‍ക്കാര്‍ ഹൈദരാബാദിലെ മുസ്ളിങ്ങളെ ദ്രോഹിക്കുന്നത് അവസാനിപ്പിച്ചിട്ടില്ല. ഹിന്ദു ഭീകരവാദ സംഘടനയായ അഭിനവ് ഭാരതാണ് ഹൈദരാബാദിലും രാജസ്ഥാനിലെ അജ്മീറിലും മഹാരാഷ്ട്രയിലെ മലേഗാവിലും സ്ഫോടനം നടത്തിയതെന്നായിരുന്നു ഔദ്യോഗിക വെളിപ്പെടുത്തല്‍. എന്നാല്‍, ഇവരെ സ്ഫോടനം നടത്താന്‍ സഹായിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍പോലും തയ്യാറായിട്ടില്ല. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേസ് പുനരന്വേഷിക്കണമെന്ന മുസ്ളിം സംഘടനകളുടെ ആവശ്യവും അവഗണിച്ചു.

നാലുനൂറ്റാണ്ടു മുമ്പ് ഔറംഗസീബ് പണികഴിപ്പിച്ച മക്ക മസ്ജിദില്‍ 2007 മെയ് പതിനെട്ടിനാണ് കനത്ത ബോംബ് സ്ഫോടനമുണ്ടായത്. ജുമാ നമസ്കാരത്തിനിടെ നടന്ന സ്ഫോടനത്തില്‍ ഒമ്പതുപേരും തുടര്‍ന്നുണ്ടായ പൊലീസ് വെടിവയ്പില്‍ ഏഴുപേരുമാണ് കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ ആഗസ്ത് 25ന് നഗരത്തിലെ ലുംബിനി പാര്‍ക്കിലും ഗോകുല്‍ചാട്ട് ഭണ്ഡാറിലും ഉണ്ടായ ഇരട്ടസ്ഫോടനങ്ങളില്‍ 42 പേരും കൊല്ലപ്പെട്ടു. സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഹിന്ദു ഭീകരവാദികളായ പ്രജ്ഞാസിങ്ങും കേണല്‍ ശ്രീകാന്ത് പുരോഹിതും നയിച്ച അഭിനവ് ഭാരത് ആണെന്ന വെളിപ്പെടുത്തല്‍ ഹൈദരാബാദിലെ മുസ്ളിങ്ങള്‍ ആശ്വാസത്തോടെയാണ് കേട്ടത്. സിബിഐ ഡയറക്ടര്‍ അശ്വിനികുമാറാണ് അജ്മീര്‍, മക്ക സ്ഫോടനങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചത്. സംഝോത എക്സ്പ്രസിലുണ്ടായ സ്ഫോടനത്തിലും ഹിന്ദു ഭീകരവാദികള്‍ക്ക് പങ്കുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

സ്ഫോടനമുണ്ടായ ഉടന്‍ പതിവുപോലെ ഹൈദരാബാദിലും നൂറുകണക്കിന് മുസ്ളിങ്ങളെ അറസ്റ് ചെയ്തു. പൊലീസും ഇന്റലിജന്‍സ് ബ്യൂറോയും നല്‍കിയ വിവരങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റുപാടി, ഇവരുടെ വിചാരണ നടന്നു. അതേസമയം, ഹിന്ദുതീവ്രവാദികളാണ് സ്ഫോടനത്തിനു പിന്നിലെന്ന ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍ ഹൈദരാബാദിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം മുക്കി. തീവ്രവാദികളെന്ന മുദ്രകുത്തി കള്ളക്കേസില്‍ കുടുക്കി സര്‍ക്കാര്‍ പീഡിപ്പിച്ച മുസ്ളിങ്ങളുടെ മുറിവുകള്‍ ആഴത്തിലുള്ളതാണെന്ന് മൂവ്മെന്റ് ഫോര്‍ പീസ് എന്ന സന്നദ്ധസംഘടനയുടെ പ്രസിഡന്റ് ഹാമിദ് മുഹമ്മദ് ഖാന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു.

മക്ക മസ്ജിദ് പരിസരത്തുള്ള എഴുനൂറോളം മുസ്ളിം ചെറുപ്പക്കാരെ പൊലീസ് പിടിച്ചുകൊണ്ടുപോയിരുന്നു. ഇരുനൂറ് പേര്‍ക്കെതിരെ കള്ളക്കേസ്. വര്‍ഷങ്ങള്‍ ജയിലിലിട്ടു. തങ്ങള്‍ നമസ്കരിക്കുന്ന മസ്ജിദില്‍ മുസ്ളിങ്ങള്‍ തന്നെ എന്തിന് ബോംബ് വയ്ക്കണമെന്ന മുറവിളിയൊന്നും അന്നാരും ചെവിക്കൊണ്ടില്ല. മക്കയില്‍ നിന്നുള്ള ഇഷ്ടികകൊണ്ടാണ് പള്ളിയുടെ കവാടം പണിതത്. 'പള്ളിയില്‍ മുസ്ളിങ്ങളല്ല ബോംബ് വച്ചതെന്ന് ഞങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു. പലരും ഇപ്പോഴും ജയിലില്‍ കഴിയുന്നു. കേസില്‍നിന്ന് ഒഴിവാക്കപ്പെട്ട ചെറുപ്പക്കാര്‍ക്ക് ഉള്ള ജോലി നഷ്ടമായി. പലരുടെയും പഠനം മുടങ്ങി. കാണാതായ ഷാഹിദ് ബിലാല്‍ പാകിസ്ഥാനില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന കഥയാണ് പിന്നീട് പൊലീസും ആഭ്യന്തരമന്ത്രിയും പ്രചരിപ്പിച്ചത്' -ഖാന്‍ പറഞ്ഞു.

എന്‍.എസ്. സജിത് ദേശാഭിമാനി 21052010

1 comment:

  1. ഹൈദരാബാദ്: ചരിത്രപ്രസിദ്ധമായ ചാര്‍മിനാറിനോട് ചേര്‍ന്നുള്ള മക്ക മസ്ജിദിലെ സ്ഫോടനത്തിന്റെ മൂന്നാം വാര്‍ഷികം സമാധാനപരമായി പിന്നിടുമ്പോഴും 'കുറ്റവാളികളാ'യി മുദ്രകുത്തപ്പെട്ട മുസ്ളിങ്ങളുടെ ഭീതിയൊടുങ്ങുന്നില്ല. സിബിഐയും ആഭ്യന്തരമന്ത്രി പി ചിദംബരവും മക്കയിലേതടക്കമുള്ള സ്ഫോടനങ്ങളില്‍ മുസ്ളിങ്ങളെ കുറ്റവിമുക്തരാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആന്ധ്രാപ്രദേശിലെ കോഗ്രസ് സര്‍ക്കാര്‍ ഹൈദരാബാദിലെ മുസ്ളിങ്ങളെ ദ്രോഹിക്കുന്നത് അവസാനിപ്പിച്ചിട്ടില്ല. ഹിന്ദു ഭീകരവാദ സംഘടനയായ അഭിനവ് ഭാരതാണ് ഹൈദരാബാദിലും രാജസ്ഥാനിലെ അജ്മീറിലും മഹാരാഷ്ട്രയിലെ മലേഗാവിലും സ്ഫോടനം നടത്തിയതെന്നായിരുന്നു ഔദ്യോഗിക വെളിപ്പെടുത്തല്‍. എന്നാല്‍, ഇവരെ സ്ഫോടനം നടത്താന്‍ സഹായിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍പോലും തയ്യാറായിട്ടില്ല. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേസ് പുനരന്വേഷിക്കണമെന്ന മുസ്ളിം സംഘടനകളുടെ ആവശ്യവും അവഗണിച്ചു.

    ReplyDelete