Sunday, October 3, 2010

രാം ലല്ലയ്ക്കായി ഹിന്ദുത്വ സംഘടനകളില്‍ തര്‍ക്കം

അയോധ്യയിലെ തര്‍ക്കസ്ഥലത്ത് ശ്രീരാമക്ഷേത്രം നിര്‍മിക്കുംമുമ്പേ ഹിന്ദുസംഘടനകള്‍ തമ്മില്‍ പോര്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ പോകുന്ന ക്ഷേത്രത്തിന്റെ നിര്‍മാണവും ഭരണവും സംബന്ധിച്ചാണ് വിഎച്ച്പിയും നിര്‍മോഹി അകാഡയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സുന്നിവഖഫ് ബോര്‍ഡിന് ഭൂമി നല്‍കിയതിനെതിരെ ഇരു സംഘടനയും സുപ്രീം കോടതിയെ സമീപിക്കുന്നുണ്ട്. അതോടൊപ്പം രാംലല്ലയുടെ നിയന്ത്രണം തങ്ങള്‍ക്കായിരിക്കണമെന്ന ആവശ്യവും നിര്‍മോഹി അകാഡ സുപ്രീം കോടതിയുടെ മുമ്പില്‍വയ്ക്കും.
രാംലല്ലയില്‍ ആദ്യം ആരാധന ആരംഭിച്ചത് തങ്ങളാണെന്നും അതിനാല്‍ അതിന്റെ നിയന്ത്രണം തങ്ങള്‍ക്ക് വേണമെന്നുമാണ് വൈഷ്ണവ സന്യാസി സംഘമായ നിര്‍മോഹി അകാഡയുടെ ആവശ്യം. തര്‍ക്കസ്ഥലത്തിന്റെ മൂന്നിലൊന്നു ഭാഗം സ്ഥലം ലഭിച്ച നിര്‍മോഹി അകാഡ അകത്തളത്തിന്റെയും പുറംമുറ്റത്തിന്റെയും നിയന്ത്രണം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് അകാഡ മേധാവി ഭാസ്കര്‍ദാസ് അയോധ്യയില്‍ പറഞ്ഞു. എന്നാല്‍, രാംലല്ലയ്ക്കുള്ള ഭൂമിയുടെ നിയന്ത്രണം കോടതിവിധി പ്രകാരം വിഎച്ച്പിക്കാണ് ലഭിച്ചത്. ശ്രീരാമവിഗ്രഹത്തെ വ്യക്തിയായി കരുതി കക്ഷി ചേരാന്‍ അനുവദിച്ച കോടതി, വാദിക്കാനായി സുഹൃത്പദവി നല്‍കി ദേവകി നന്ദന്‍ അഗര്‍വാളിനെ അനുവദിക്കുകയും ചെയ്തു. വിഎച്ച്പിയുടെ നേതാവായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഈ മുന്‍ ജഡ്ജി. അഗര്‍വാളിന്റെ മരണശേഷം ത്രിലോക്നാഥ് പാണ്ഡെയാണ് രാംലല്ലയ്ക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. കോടതി നല്‍കിയ മൂന്നിലൊന്നു സ്ഥലം സ്വാഭാവികമായും അശോക്സിംഗാളുമായി അടുത്ത ബന്ധമുള്ള പാണ്ഡെക്കാണ് ലഭിക്കുക. കോടതിയുടെ ഈ നടപടിയില്‍ നിര്‍മോഹി അകാഡ ക്ഷുഭിതരാണ്. ആദ്യം മുതല്‍ തന്നെ ഈ പ്രദേശം രാമജന്മഭൂമിയാണെന്നു വാദിച്ചത് അകാഡയാണ്.

ശൈവമതക്കാരുടെ സ്വാധീനം വര്‍ധിച്ച 1720ലാണ് അകാഡയ്ക്ക് രൂപംനല്‍കുന്നത്. 1885ല്‍ രാമജന്മഭൂമിയില്‍ ആരാധന നടത്താനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ആദ്യം കോടതിയിലെത്തിയ രഘുബര്‍ ദാസ് നിര്‍മോഹി അകാഡക്കാരനായിരുന്നു. 1959ലാണ് അകാഡ ഫൈസാബാദ് കോടതിയിലെത്തിയത്. എന്നാല്‍, 1989 ല്‍ മാത്രമാണ് ദേവകി നന്ദന്‍ അഗര്‍വാള്‍ രാംലല്ലയ്ക്കായി പരാതി നല്‍കുന്നത്. തുടക്കം മുതല്‍ രാമജന്മഭൂമിക്കും രാംലല്ലയ്ക്കും വേണ്ടി നിലകൊണ്ടത് തങ്ങളാണെനും അതിനാല്‍ രാംലല്ലയുടെ നിയന്ത്രണം ലഭിക്കണമെന്നുമാണ് അകാഡയുടെ വാദം. വിഎച്ച്പി ഒരുകാലത്തും ഒരു കാര്യവും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഭാസ്കര്‍ ദാസ് ആരോപിച്ചു.

എന്നാല്‍, വിഎച്ച്പി ഈ വാദഗതികള്‍ അംഗീകരിക്കാന്‍ തയ്യാറല്ല. രാംലല്ല ഉള്‍പ്പെടുന്ന സ്ഥലം ലഭിച്ച തങ്ങള്‍ക്കു തന്നെ അതിന്റെ ഭരണാധികാരവും ലഭിക്കണമെന്നാണ് വിഎച്ച്പി ഇപ്പോള്‍ വാദിക്കുന്നത്. ക്ഷ്രേത്ര നിര്‍മാണത്തിനായി വിഎച്ച്പി രൂപീകരിച്ച രാമജന്മഭൂമി ന്യാസായിരിക്കും ക്ഷ്രേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കുക. കേസില്‍ വിജയിച്ച വിഎച്ച്പി, സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
(വി ബി പരമേശ്വരന്‍)

അയോധ്യ വിധി ബലപ്രയോഗത്തെ ന്യായീകരിക്കുന്നു: കെ എന്‍ പണിക്കര്‍

അയോധ്യ പ്രശ്നത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ കോടതിവിധി ബലപ്രയോഗത്തെ ന്യായീകരിക്കുന്നതാണെന്ന് ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍. 'നവ തീവ്രവാദത്തിന്റെ കേരളീയ പരിസരം' എന്ന വിഷയത്തില്‍ പുരോഗമന കലാസാഹിത്യസംഘം കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാമജന്മഭൂമിയുടെ ചരിത്രംതന്നെ ബലപ്രയോഗത്തിന്റേതാണ്. നമ്മുടെ ഭരണകൂടവും ഈ ബലപ്രയോഗത്തെ നിശബ്ദമായി സ്വീകരിക്കുകയാണ്. ബാബറി മസ്ജിദില്‍ രാമന്റെ വിഗ്രഹം വെച്ചത് കടന്നുകയറ്റമാണ്. അധികാരത്തിനോടുള്ള വെല്ലുവിളിയുമായാണ് അയോധ്യയില്‍ അമ്പലം പണിതത്. 1949 മുതല്‍ 90 വരെയുള്ള അയോധ്യയുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് മനസിലാകും. 1992 ല്‍ ബാബറി മസ്ജിദ് പൊളിച്ചതാണ് ഇന്ന് രാജ്യത്ത് നാം കാണുന്ന തീവ്രവാദത്തിന്റെ പ്രഭവസ്ഥാനം. ഒരു തരം ഭയത്തില്‍ നിന്ന് ഉടലെടുത്തതാണ് ഇന്ത്യയിലെ തീവ്രവാദം. ഈ ഭയമാണ് തീവ്രവാദത്തിന്റെ ഏറ്റവും വലിയ ശക്തിയായി മാറിയത്. ലോകത്തിലെ എല്ലാ മതതീവ്രവാദികളും ചിന്തിക്കാന്‍ കഴിവില്ലാത്തവരാണ്. അതുകൊണ്ട് അവര്‍ക്ക് മനുഷ്യത്വവും നഷ്ടമാകുന്നു. രാജ്യത്തെ എല്ലാ സമുദായങ്ങളിലും തീവ്രവാദം നിലനില്‍ക്കുന്നുണ്ട്. പത്രമാധ്യമങ്ങളിലെ വിശകലനങ്ങളില്‍ തീവ്രവാദം ഒരു പ്രത്യേക മതവിഭാഗത്തെ ഉള്‍പ്പെടുത്തിയാണ് ഉള്ളത്.

പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലുണ്ടായ മത ലഹളകളില്‍നിന്ന് വ്യത്യസ്തമാണ് നവതീവ്രവാദം. ആക്രമണമാണ് നവതീവ്രവാദത്തിന്റെ കാതലായ സ്വഭാവം. മറ്റുള്ള പലരെയും വെറുക്കാനും ഉന്മൂലനം ചെയ്യാനുമുള്ള തയ്യാറെടുപ്പ് ഇവരില്‍ കാണുന്നു. അധ്യാപകന്‍ ജോസഫിന്റെ കൈ വെട്ടിയത് തീവ്രവാദമാണ്. ആര്‍എസ്എസിന്റേത് മറ്റൊരു തീവ്രവാദമാണ്. കേരളത്തിലെ മനുഷ്യമനസ്സുകളും ഉള്‍പ്രേരകങ്ങളായി ഇന്ന് മരവിച്ചുപോയി. വ്യക്തികളുടെ മനസ്സിലെ മരവിക്കല്‍ സാമൂഹികമായ മരവിക്കലായി മാറി. മതത്തിന്റെ വാണിജ്യവത്കരണമാണ് ഇന്ന് കേരളത്തില്‍ കാണുന്നത്. മതത്തെ വില്‍ക്കുന്നവര്‍ കേരളത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. മതാന്ധതയെ അടിസ്ഥാനമാക്കിയ ആശയരൂപീകരണമാണ് കേരളത്തില്‍ നടക്കുന്നത്. മത മൌലികവാദത്തിലേക്കും നവതീവ്രവാദത്തിലേക്കും ജനങ്ങള്‍ ഒഴുകുകയാണെന്നും അദ്ദേഹം പറഞ്ഞു. അളകാപുരി ഓഡിറ്റോറിയത്തില്‍ പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റ് യു എ ഖാദര്‍ അധ്യക്ഷനായി. ജില്ലാ വൈസ്പ്രസിഡന്റുമാരായ ടി ശിവദാസ്, പി ചന്ദ്രന്‍ എന്നിവരും സംസാരിച്ചു. ജില്ലാ സെക്രട്ടറി വി ടി സുരേഷ് സ്വാഗതം പറഞ്ഞു.

അയോധ്യവിധി: അടിസ്ഥാനമാക്കിയത് 'വിശ്വാസ'ത്തെയെന്ന്


അയോധ്യയിലെ ഭൂമിതര്‍ക്കത്തിലുണ്ടായ ആദ്യ കോടതിവിധി തെളിവുകളുടെയും ചരിത്രവസ്തുതകളുടെയും അടിസ്ഥാനത്തില്‍ അല്ലെന്ന് വിമര്‍ശം. തെളിവുകളേക്കാള്‍ കോടതിവിധിക്ക് അടിസ്ഥാനമാക്കിയത് 'വിശ്വാസ'ത്തെയാണ്. എന്നാല്‍, ഭൂമിയുടെ അവകാശത്തെ ചൊല്ലിയുള്ള കേസില്‍ നിയമപരമായ വിധിക്കുപകരം ഒത്തുതീര്‍പ്പുവ്യവസ്ഥ ഉണ്ടാക്കുകയാണ് കോടതി ചെയ്തതെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഒത്തുതീര്‍പ്പുകള്‍ ഭരണാധികാരികളുടെ ബാധ്യതയാണെന്നും അവര്‍ പരാജയപ്പെട്ടപ്പോള്‍ ജുഡീഷ്യറി ആ ജോലി നിര്‍വഹിച്ചെന്നും കോടതിവിധിയെ ന്യായീകരിക്കുന്നവരുമുണ്ട്.

നിയമപരമായ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാത്ത 'പഞ്ചായത്ത്' നീതി നടപ്പാക്കലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധിയെന്ന് പ്രശസ്ത അഭിഭാഷകന്‍ രാജീവ് ധവാന്‍ പ്രതികരിച്ചു. മുസ്ളിങ്ങളുടെ നിയമപരമായ അവകാശം ഇല്ലാതാക്കപ്പെടുകയും ഹിന്ദുസംഘടനകള്‍ ഉന്നയിച്ചുവന്ന വിശ്വാസസംബന്ധമായ വാദങ്ങള്‍ക്ക് നിയമസാധുത നല്‍കുകയും ചെയ്തു. ബാബറി മസ്ജിദിന്റെ തകര്‍ച്ച വിധിയില്‍ അദൃശ്യമാക്കപ്പെട്ടു. വഖഫ് ബോര്‍ഡിന് ഭൂമിയുടെ അവകാശം നല്‍കുകയും ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്ക് വഴിയൊരുക്കണമെന്ന് അവരോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നെങ്കില്‍ വിധി മെച്ചമായേനെ എന്നും ധവാന്‍ പറഞ്ഞു.

നിയമവശങ്ങളും തെളിവുകളും അടിസ്ഥാനമാക്കിയല്ല വിധിയെന്ന് അഭിഭാഷകനായ പി പി റാവു പ്രതികരിച്ചു. പഞ്ചായത്തുകള്‍ നടപ്പാക്കുന്ന ഒത്തുതീര്‍പ്പുവിധിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വിധി എല്ലാ കക്ഷികളുടെയും വികാരം മാനിക്കുന്നതാണെന്ന് അഭിഭാഷകനായ മുകുള്‍ രോഹത്ഗി പറഞ്ഞു. വിപുലമായ പ്രായോഗികത നിറഞ്ഞുനില്‍ക്കുന്ന വിധിയാണിത്. 1993ല്‍ തര്‍ക്കഭൂമിയും പരിസരവും ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കിയപ്പോള്‍ അമ്പലവും പള്ളിയും ഗ്രന്ഥശാലയുമെല്ലാം അവിടെ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. ഈ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കുന്നതാണ് വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

സമതുലിതമായ വിധിയാണ് ഹൈക്കോടതിയുടേതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിവേക് തന്‍ഖ പറഞ്ഞു. അതേസമയം, ഹൈക്കോടതിയുടേത് ധീരമായ വിധിന്യായമാണെന്ന് എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറലായിരുന്ന സോളി സൊറാബ്ജി അഭിപ്രായപ്പെട്ടു. ആരും പൂര്‍ണവിജയികളോ പരാജിതരോ അല്ലെന്ന് ഉറപ്പാക്കുന്ന നയചാതുരി വിധിയിലുണ്ട്. കക്ഷികള്‍ സുപ്രീംകോടതിയെ സമീപിക്കുമെങ്കിലും രമ്യമായ പരിഹാരത്തിന് അവര്‍ ശ്രമിച്ചേക്കാം- അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ എല്ലാം സാധാരണപോലെ


സജീവമായ നിരത്തുകള്‍, സാധാരണപോലെ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളും കമ്പോളങ്ങളും... രാജ്യമാകെ ആകാംക്ഷയുടെ മുള്‍മുനയില്‍നിന്നപ്പോള്‍ അയോധ്യയില്‍ എല്ലാം ശാന്തമായിരുന്നു. അയോധ്യയിലെ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് വിധിപ്രഖ്യാപിച്ചശേഷം എല്ലാ കണ്ണുകളും അയോധ്യയിലേക്കായിരുന്നു. എന്നാല്‍, വിധിവന്ന് ഒരുദിവസം പിന്നിടുമ്പോള്‍ അയോധ്യ-ഫൈസാബാദ് ഇരട്ടനഗരം സമാധാനം കൈവെടിയാതെ നിലകൊണ്ടു. അയോധ്യയിലെങ്ങും നടപ്പാക്കിയ കനത്ത സുരക്ഷാക്രമീകരണം സാധാരണ ജനങ്ങളില്‍ പരിഭ്രാന്തിപരത്തി. നിരത്തുകളിലും മറ്റ് മര്‍മപ്രധാനകേന്ദ്രങ്ങളിലും സായുധസൈന്യം നിലയുറപ്പിച്ചിരുന്നു. വിധി പ്രഖ്യാപിക്കുന്ന ദിവസം ഇരട്ടനഗരത്തില്‍ കടുത്ത ആശങ്ക നിലനിന്നെങ്കിലും അനിഷ്ടസംഭവങ്ങള്‍ എവിടെയുമുണ്ടായില്ല. അയോധ്യയിലും ഫൈസാബാദിലും സുരക്ഷാക്രമീകരണം തുടരുകയാണെങ്കിലും ജനങ്ങളുടെ പോക്കുവരവിനോ വാഹനഗതാഗതത്തിനോ തടസ്സമില്ല. നഗരത്തിലേക്കു പ്രവേശിക്കുന്ന വാഹനങ്ങളില്‍ പരിശോധന നടത്തി. അയോധ്യയില്‍ ക്രമസമാധാന പ്രശ്നങ്ങളൊന്നും നിലനില്‍ക്കുന്നില്ലെങ്കിലും സുരക്ഷാ ക്രമീകരണം ഏതാനും ദിവസംകൂടി തുടരുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അയോധ്യയിലെ രാംലല്ലയ്ക്കു സമീപം വന്‍തോതില്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

deshabhimani 03102010

2 comments:

  1. അയോധ്യയിലെ തര്‍ക്കസ്ഥലത്ത് ശ്രീരാമക്ഷേത്രം നിര്‍മിക്കുംമുമ്പേ ഹിന്ദുസംഘടനകള്‍ തമ്മില്‍ പോര്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ പോകുന്ന ക്ഷേത്രത്തിന്റെ നിര്‍മാണവും ഭരണവും സംബന്ധിച്ചാണ് വിഎച്ച്പിയും നിര്‍മോഹി അകാഡയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സുന്നിവഖഫ് ബോര്‍ഡിന് ഭൂമി നല്‍കിയതിനെതിരെ ഇരു സംഘടനയും സുപ്രീം കോടതിയെ സമീപിക്കുന്നുണ്ട്. അതോടൊപ്പം രാംലല്ലയുടെ നിയന്ത്രണം തങ്ങള്‍ക്കായിരിക്കണമെന്ന ആവശ്യവും നിര്‍മോഹി അകാഡ സുപ്രീം കോടതിയുടെ മുമ്പില്‍വയ്ക്കും.

    ReplyDelete
  2. ഹിന്ദുമഹാസഭയും നിര്‍മോഹി അകാഡയും തമ്മില്‍ ഭിന്നത

    അയോധ്യ: അയോധ്യയിലെ ഭൂമിതര്‍ക്കം പരിഹരിക്കുന്നതില്‍ നിര്‍മോഹി അകാഡയും അഖിലഭാരത ഹിന്ദുമഹാസഭയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷം. തര്‍ക്കം കോടതിക്കുപുറത്ത് പരിഹരിക്കാന്‍ സാധ്യമാണെങ്കില്‍ അതിന് തയ്യാറാണെന്നാണ് നിര്‍മോഹി അകാഡയുടെ നിലപാട്. എന്നാല്‍, ഇതിനോട് യോജിക്കാന്‍ ഹിന്ദുമഹാസഭ തയ്യാറല്ല. ഭൂമിയുടെ ഉടമസ്ഥതസംബന്ധിച്ച് അലഹബാദ് ഹൈക്കോടതി ലഖ്നൌ ബെഞ്ചിന്റെ വിധി അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഹിന്ദുമഹാസഭ. ഭൂമി പൂര്‍ണമായും ഹിന്ദുക്കളുടേതാണെന്ന് ഹിന്ദുമഹാസഭ യുപി സംസ്ഥാനഘടകത്തിന്റെ അധ്യക്ഷന്‍ കമലേഷ് തിവാരി അവകാശപ്പെട്ടു. ശനിയാഴ്ച രാവിലെ കമലേഷ് തിവാരി നിര്‍മോഹി അകാഡയിലെ മഹന്ത് ദാസുമായി നിശ്ചയിച്ച കൂടിക്കാഴ്ച അഭിപ്രായഭിന്നതയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. deshabhimani news

    ReplyDelete