Thursday, October 7, 2010

മുഖം രക്ഷിക്കാന്‍ 'ഹൈക്കമാന്‍ഡ്'

ന്യൂഡല്‍ഹി: ലോട്ടറി മാഫിയ ബന്ധം പുറത്തായപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കാന്‍ 'ഹൈക്കമാന്‍ഡി'ന്റെ പൊടിക്കൈ. ലോട്ടറി മാഫിയക്കുവേണ്ടി കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയെ വാര്‍ത്താ സമ്മേളനം നടത്തുന്നതില്‍നിന്ന് തല്‍ക്കാലം വിലക്കിയാണ് 'ഹൈക്കമാന്‍ഡ്' കേരളത്തിലെ നേതാക്കളുടെ രക്ഷയ്ക്കെത്തിയത്. കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണക്കിലെടുത്താണിത്ത്. എഐസിസി നിയമകാര്യസെല്‍ ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക പദവികളില്‍ സിങ്വി തുടരും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മാധ്യമവിഭാഗം ചെയര്‍മാനുമായ ജനാര്‍ദന്‍ ദ്വിവേദിയാണ് സിങ്വിയെ താല്‍ക്കാലികമായി വിലക്കിയതായി അറിയിച്ചത്.സിങ്വി വക്താവായി തുടരുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടകത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കാനാണ് ദ്വിവേദി മാധ്യമ പ്രവര്‍ത്തകരെ കണ്ടത്. തിങ്കളാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ടി വക്താവ് ജയന്തി നടരാജന്‍ സിങ്വി പ്രശ്നം ഹൈക്കമാര്‍ഡിന്റെ പരിഗണനയിലാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍, അതേ ദിവസംതന്നെ കോണ്‍ഗ്രസ് പാര്‍ടിയെ പ്രതിനിധാനംചെയ്ത് തെരഞ്ഞെടുപ്പു കമീഷന്‍ വിളിച്ച യോഗത്തില്‍ സിങ്വി പങ്കെടുക്കുകയും മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. എന്നാല്‍, കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാന്‍ എന്തെങ്കിലും നീക്കം എഐസിസിയുടെ ഭാഗത്തുനിന്നു വേണമെന്ന കേരള നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന്റെ ഫലമാണ് ഇപ്പോഴത്തെ തീരുമാനം. പ്രശ്നം 'ഹൈക്കമാന്‍ഡി'ന്റെ പരിഗണനയിലാണെന്നു പറഞ്ഞ ദ്വിവേദി അത് അച്ചടക്കസമിതിക്ക് വിടുമോ എന്ന് വ്യക്തമാക്കിയില്ല. വി പ്രതികരിച്ചത്.
(വി ബി പരമേശ്വരന്‍)

മേഘയുമായി ഭൂട്ടാന് നേരിട്ട് കരാറില്ല

പാലക്കാട്: ലോട്ടറിനടത്തിപ്പില്‍ ഭൂട്ടാന്‍ സര്‍ക്കാരിന് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സുമായി നേരിട്ടുള്ള കരാര്‍ ഇല്ലെന്ന് സൂചന. ഇതോടെ മേഘ ഭൂട്ടാന്‍ലോട്ടറിയുടെ പ്രൊമോട്ടറാണെന്ന വാദം പൊളിയുകയാണ്. മോണിക്ക എന്റര്‍പ്രൈസുമായാണ് ഭൂട്ടാന്‍സര്‍ക്കാരിന് കരാറുള്ളതെന്ന് അറിയുന്നു. മേഘ ഭൂട്ടാന്‍ലോട്ടറിയുടെ പ്രൊമോട്ടറാണെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഇതുപ്രകാരം മേഘയുടെ പ്രൊപ്രൈറ്റര്‍ ജോണ്‍ കെന്നഡി ബുധനാഴ്ച പാലക്കാട് വാണിജ്യനികുതി ഓഫീസിലെത്തി രേഖകള്‍ ഹാജരാക്കി. എന്നാല്‍, ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് സൂചന.

ലോട്ടറിനടത്തിപ്പിന് ഭൂട്ടാന്‍സര്‍ക്കാര്‍ മേഘയെ അധികാരപ്പെടുത്തിയിട്ടുള്ള രേഖ, മറ്റ് കമ്പനികളുമായി ഉപകരാര്‍ ഉണ്ടെങ്കില്‍ അതിന്റെ സാക്ഷ്യപത്രം എന്നിവ കോടതിയിലോ വാണിജ്യനികുതി ഓഫീസിലോ സമര്‍പ്പിക്കണമെന്നായിരുന്നു ഹൈക്കോടതിനിര്‍ദേശം. ലോട്ടറിനടത്തിപ്പില്‍ ഭൂട്ടാന്‍സര്‍ക്കാരുമായി ഇടപാടുള്ള മോണിക്ക എന്റര്‍പ്രൈസസ് ഭൂട്ടാനിലെ മറ്റ് ഏജന്‍സികളായ പാമിലാദന്‍, ബെസ്റ്റ് ആന്‍ഡ് കമ്പനി എന്നിവയുമായി ഉപകരാര്‍ ഉണ്ടാക്കി. എന്നാല്‍, ഇപ്പോള്‍ ബെസ്റ്റ് ആന്‍ഡ് കമ്പനി എന്ന ഏജന്‍സി നിലവിലില്ല. നിലവില്‍ ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പില്‍ പാമിലാദന്‍ കമ്പനിയുമായാണ് മേഘയ്ക്കു ബന്ധമുള്ളതെന്ന് സൂചനയുണ്ട്. ഭൂട്ടാന്‍ലോട്ടറിയുടെ ഇന്ത്യയിലെ മൊത്തം വിതരണഏജന്‍സി മോണിക്ക എന്റര്‍പ്രൈസ് ആണ്. ഇവരാണ് മറ്റ് കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കുന്നത്. മേഘ ഉള്‍പ്പെടെയുള്ള കമ്പനികളുമായുള്ള കരാര്‍രേഖകളും അനുബന്ധരേഖകളും സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

ദേശാഭിമാനി 07102010

1 comment:

  1. ലോട്ടറി മാഫിയ ബന്ധം പുറത്തായപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കാന്‍ 'ഹൈക്കമാന്‍ഡി'ന്റെ പൊടിക്കൈ. ലോട്ടറി മാഫിയക്കുവേണ്ടി കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയെ വാര്‍ത്താ സമ്മേളനം നടത്തുന്നതില്‍നിന്ന് തല്‍ക്കാലം വിലക്കിയാണ് 'ഹൈക്കമാന്‍ഡ്' കേരളത്തിലെ നേതാക്കളുടെ രക്ഷയ്ക്കെത്തിയത്. കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണക്കിലെടുത്താണിത്ത്. എഐസിസി നിയമകാര്യസെല്‍ ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക പദവികളില്‍ സിങ്വി തുടരും

    ReplyDelete