Friday, October 1, 2010

മേഘയുടെ മുന്‍കൂര്‍ ലോട്ടറി നികുതി വാങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: മേഘ ഡിസ്ട്രിബ്യൂട്ടേഴ്സില്‍നിന്ന് ഭൂട്ടാന്‍ ലോട്ടറിവില്‍പ്പനയുടെ നികുതി സ്വീകരിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. മുന്‍കൂര്‍നികുതി സ്വീകരിക്കണമെന്ന സിംഗിള്‍ബെഞ്ചിന്റെ ഉത്തരവിനു മുമ്പുള്ള വിവിധ സ്കീമുകളുടെ നികുതി സ്വീകരിക്കാനാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, പി ഭവദാസന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ ഇടക്കാല നിര്‍ദേശം. എന്നാല്‍, കേരളത്തിലേക്ക് ലോട്ടറികള്‍ കൊണ്ടുവരുന്നതും വില്‍ക്കുന്നതും ഇനി ഒരുത്തരവുണ്ടാകുന്നതുവരെ കോടതി വിലക്കി.

ഭൂട്ടാന്‍ ലോട്ടറിയുടെ വില്‍പ്പന അനുവദിക്കണമെന്ന് അന്യസംസ്ഥാന ലോട്ടറി വിതരണക്കാര്‍ക്ക് വേണ്ടി ഹാജരായ കോണഗ്രസ് വക്താവ് അഭിഷേക് സിങ്വി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. മേഘ, ഭൂട്ടാന്‍ സര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലുകളിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അപ്പീലുകളിന്മേല്‍ ഒക്ടോബര്‍ നാലിന് വാദം തുടരും.

സംസ്ഥാനത്ത് ഭൂട്ടാന്‍ ലോട്ടറിയുടെ മൊത്തവിതരണക്കാര്‍ മേഘയാണെന്നും ഇന്ത്യയിലെ മൊത്തവിതരണാവകാശം മൊനീക്ക എന്റര്‍പ്രൈസസിനാണെന്നും സിങ്വി വാദിച്ചു. ഭൂട്ടാന്‍ സര്‍ക്കാരിനുവേണ്ടി ഭൂട്ടാന്‍ ലോട്ടറി ഡയറക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഊന്നിയായിരുന്നു വാദം. ഭൂട്ടാന്‍ ലോട്ടറികളുടെ അച്ചടി സെക്യൂരിറ്റി പ്രസുകളിലാണെന്നും സര്‍ക്കാരിന്റെ മുദ്ര പതിച്ചാണ് വിതരണമെന്നും അച്ചടിച്ചെലവ് ഭൂട്ടാന്‍ സര്‍ക്കാരാണ് വഹിക്കുന്നതെന്നും സിങ്വി വിശദീകരിച്ചു. മൊനീക്കയെയും മേഘയെയും മൊത്തവിതരണക്കാരായി നിയോഗിച്ചുള്ള കരാര്‍ വാണിജ്യസ്വഭാവമുള്ളതിനാല്‍ കേരളസര്‍ക്കാരിനു നല്‍കാനാവില്ലെന്നും ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കാമെന്നും സിങ്വി ബോധിപ്പിച്ചു.

അംഗീകൃത മൊത്തവിതരണക്കാരെന്ന നിലയില്‍ ഭൂട്ടാന്‍ സര്‍ക്കാരിനുവേണ്ടി നികുതി അടയ്ക്കാനും കേരളത്തില്‍ ലോട്ടറിവില്‍പ്പന നടത്താനും മേഘയ്ക്ക് അവകാശമുണ്ട്. കേന്ദ്രസര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഭൂട്ടാന്‍ ലോട്ടറി വില്‍ക്കുന്നത്. അതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ പ്രമോട്ടര്‍ നിയമനത്തെക്കുറിച്ച് അന്വേഷിക്കേണ്ടതില്ല. ആഴ്ചയില്‍ ഒരു നറുക്കെടുപ്പുമാത്രമെന്ന സിംഗിള്‍ബെഞ്ച് വിധി ഫലത്തില്‍ കേന്ദ്ര ലോട്ടറിനിയമത്തിലെ വ്യവസ്ഥ റദ്ദാക്കുന്നതിനു തുല്യമാണെന്നും ലോട്ടറി നറുക്കെടുപ്പു സംബന്ധിച്ച് മേഘയോ, സംസ്ഥാനസര്‍ക്കാരോ ഭൂട്ടാനോ ഉന്നയിക്കാത്ത പ്രശ്നത്തിലാണ് വിധി ഉണ്ടായതെന്നും കേന്ദ്ര ലോട്ടറിനിയമം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം കേള്‍ക്കാതെയുള്ള സിംഗിള്‍ബെഞ്ച് ഉത്തരവ് ഭരണഘടനാപരമല്ലെന്നും സിങ്വി പറഞ്ഞു.

മേഘ ഭൂട്ടാന്‍ സര്‍ക്കാരിന്റെ പ്രമോട്ടറാണോ എന്ന കാര്യത്തില്‍ കടുത്ത സംശയം ഉണ്ടെന്നും ആവശ്യപ്പെട്ട രേഖകള്‍ മേഘ ഹാജരാക്കിയില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. വാണിജ്യനികുതിവകുപ്പ് അസിസ്റ്റന്റ് കമീഷണറുടെ അന്വേഷണറിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിക്കു കൈമാറി. സര്‍ക്കാരിനുവേണ്ടി ഹാജരാവുന്ന സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എല്‍ നാഗേശ്വരറാവുവിന് കേസ് വാദിക്കാന്‍ തിങ്കളാഴ്ചത്തേക്കു മാറ്റണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം, സര്‍ക്കാരിന്റെ ലോട്ടറി ഓര്‍ഡിനന്‍സിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള മേഘയുടെ ഹര്‍ജി ജസ്റ്റിസ് സി കെ അബ്ദുള്‍റഹിം നവംബര്‍ നാലിലേക്കു മാറ്റി. കേസില്‍ മൂന്നാഴ്ചയ്ക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസില്‍ മേഘയ്ക്കുവേണ്ടി ഹാജരായ അഭിഷേക് സിങ്വി വാദംകേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ദേശാഭിമാനി 01102010

2 comments:

  1. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സില്‍നിന്ന് ഭൂട്ടാന്‍ ലോട്ടറിവില്‍പ്പനയുടെ നികുതി സ്വീകരിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. മുന്‍കൂര്‍നികുതി സ്വീകരിക്കണമെന്ന സിംഗിള്‍ബെഞ്ചിന്റെ ഉത്തരവിനു മുമ്പുള്ള വിവിധ സ്കീമുകളുടെ നികുതി സ്വീകരിക്കാനാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, പി ഭവദാസന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ ഇടക്കാല നിര്‍ദേശം. എന്നാല്‍, കേരളത്തിലേക്ക് ലോട്ടറികള്‍ കൊണ്ടുവരുന്നതും വില്‍ക്കുന്നതും ഇനി ഒരുത്തരവുണ്ടാകുന്നതുവരെ കോടതി വിലക്കി.

    ReplyDelete
  2. സിങ്വി വാദിച്ചത് കെ പി സി സിയുടെ ഇറിവോടെയെന്ന് തോമസ് ഐസക്; സിങ്വി വാദിക്കാന്‍ എത്തിയത് ചെന്നിത്തലയ്ക്കും പി ടി തോമസിനുമൊപ്പം; അന്യസംസ്ഥാന ലോട്ടറിയെപ്പറ്റി സിങ്വി കോടതിയില്‍ പറഞ്ഞതാണോ കോണ്‍ഗ്രസിന്റെ നയമെന്ന് വ്യക്തമാക്കണമെന്നും ഐസക്; ആരോപണങ്ങള്‍ക്ക് മറുപടിപറയാനാവാതെ ദില്ലിയില്‍ നടത്താനിരുന്ന പതിവു വാര്‍ത്താസമ്മേളനം സിങ്വി ഉപേക്ഷിച്ചു.

    ReplyDelete