Saturday, February 5, 2011

കേരളമാതൃക കൂടുതല്‍ ഉയരങ്ങളിലേക്ക്

കേരളം വന്‍കുതിപ്പില്‍: ഗവര്‍ണര്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ രൂപപ്പെടുത്തിയെന്ന് ഗവര്‍ണര്‍ ആര്‍ എസ് ഗവായ്. ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം നിര്‍ണയിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.

പല സംസ്ഥാനത്തും തീവ്രവാദികളുടെയും മാവോയിസ്റുകളുടെയും വര്‍ഗീയ ഭീകരരുടെയും വളര്‍ച്ച നിയമവ്യവസ്ഥയ്ക്കും ദേശീയ ഐക്യത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു. ഭൂരിഭാഗം വരുന്ന ഗ്രാമീണജനതയുടെ സാമ്പത്തിക പാപ്പരത്തവും ആഗോളവല്‍ക്കരണ പ്രക്രിയ സൃഷ്ടിക്കുന്ന ഭീതിപ്പെടുത്തുന്ന അസമത്വവും ഭീകരവാദികളുടെ വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കുകയാണ്. ഭരണപരമായ നടപടികളിലൂടെ മാത്രം ഈ വെല്ലുവിളി നേരിടാനാവില്ല. കേരളം സമാധാനത്തിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ്. ചില ഒറ്റപ്പെട്ട സംഭവം ഒഴിച്ചാല്‍ സംസ്ഥാനത്ത് ഗുരുതരമായ വര്‍ഗീയകലാപം ഒന്നുമുണ്ടായില്ല. നമ്മുടെ മതേതര പൈതൃകവും കാര്യക്ഷമമായ നിയമവ്യവസ്ഥയുടെ നിര്‍വഹണവും ഇതിന് ഏറെ സഹായിച്ചു. എങ്കിലും അടുത്തകാലത്തുണ്ടായ ചില സംഭവവികാസങ്ങള്‍ സംസ്ഥാനത്തെ വര്‍ഗീയസംഘടനകള്‍ക്ക് ഭീകരവാദികളുമായുള്ള ബന്ധം വെളിവാക്കിയിട്ടുണ്ട്. മതേതരപാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ നാം ജാഗരൂകരാകണം.

ഭരണസംവിധാനത്തിന്റെ സമസ്തമേഖലയിലും വ്യാപിച്ച അഴിമതിയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. 2ജി സ്പെക്ട്രം വില്‍പ്പനയിലെ ക്രമക്കേട്, ഭൂമി കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, വിദേശ ബാങ്കുകളിലെ ഭീമമായ കള്ളപ്പണനിക്ഷേപം തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. പണപ്പെരുപ്പമാണ് മറ്റൊരു വെല്ലുവിളി. കയറ്റുമതി- ഇറക്കുമതി നയങ്ങളെയും അവധിവ്യാപാരവിപണികളിലെ അവസരങ്ങളെയും ദുരുപയോഗംചെയ്ത് പൂഴ്ത്തിവയ്പുകാരും ഊഹക്കച്ചവടക്കാരും ജനങ്ങളെ കൊള്ളയടിക്കുന്നു. സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും ഗോഡൌണുകളിലെ കരുതല്‍ ധാന്യശേഖരം പാവങ്ങള്‍ക്കു നല്‍കുന്നതില്‍ കേന്ദ്രം വിമുഖത കാണിച്ചു. എണ്ണക്കമ്പനികള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിച്ചത് സ്ഥിതി ഗുരുതരമാക്കുന്നു. പണപ്പെരുപ്പം സാധാരണക്കാരന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് കവര്‍ന്നെടുക്കുകയും അത് പൂഴ്ത്തിവയ്പുകാരിലേക്കും ഊഹക്കച്ചവടക്കാരിലേക്കും എത്തിക്കുകയും ചെയ്യുന്നു. ജീവനക്കാര്‍ക്ക് ഉയര്‍ന്ന ക്ഷാമബത്ത, വര്‍ധിക്കുന്ന യാത്രച്ചെലവ്, സാമൂഹ്യ സുരക്ഷിതത്വത്തിനുള്ള ഉയര്‍ന്ന മുടക്കുമുതല്‍ തുടങ്ങിയവ സംസ്ഥാന സര്‍ക്കാരിന്റെ ചെലവിനത്തില്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നു. വിലവര്‍ധനയുടെ ഭീഷണി നേരിട്ട് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ പരമപ്രധാന ദൌത്യമായി കരുതുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. അടുത്ത ബജറ്റില്‍ ഇതിനുള്ള നടപടിയുണ്ടാകും. പണപ്പെരുപ്പം തടയുന്നതിന് ഉടന്‍ നടപടികള്‍ ആരംഭിക്കേണ്ടതും സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിതരണസംവിധാനത്തിന് ആവശ്യമായ സഹായം നല്‍കേണ്ടതും കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയാണ്.

കിലോക്ക് രണ്ടുരൂപ നിരക്കില്‍ 40 ലക്ഷം കുടുംബത്തിന് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്ന പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചു. ഉയര്‍ന്ന പണപ്പെരുപ്പവും ആഗോള ഭക്ഷ്യവിലക്കയറ്റവും ഉണ്ടായിട്ടും പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെ 13 ഇനം അവശ്യസാധനങ്ങള്‍ നാലരവര്‍ഷമായി ഒരേ വിലയ്ക്കുതന്നെ വിതരണം ചെയ്യുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

കേരളമാതൃക കൂടുതല്‍ ഉയരങ്ങളിലേക്ക്

മാറിയ കാലത്തിന്റെ പ്രശ്നങ്ങള്‍ ഉള്‍ക്കൊണ്ടും സാധ്യതകള്‍ പ്രയോജനപ്പെടുത്തിയും പുതിയൊരു വികസിത കേരളസൃഷ്ടിക്കുള്ള കാഴ്ചപ്പാടും നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനം. വ്യത്യസ്ത ജനവിഭാഗങ്ങളുടെ ജീവിതാവശ്യങ്ങള്‍ കണ്ടറിഞ്ഞും അവയ്ക്ക് സമതുലിതമായ പരിഹാര നടപടികള്‍ മുന്നോട്ടുവച്ചും ഏറെ പുകള്‍പെറ്റ കേരളമാതൃകയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനാണ് നയപ്രഖ്യാപനം ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ക്കും വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്കും ഏറെ പ്രയോജനകരമായ നിരവധി നടപടികളിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൌലികകാഴ്ചപ്പാടിന് പ്രത്യേക ഊന്നല്‍ നല്‍കുന്നുമുണ്ട്. ഐടി-ബിടി മേഖലകളുടെ അപാരമായ സാധ്യതകളിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള ദൂരക്കാഴ്ചയും പ്രകടം.

ആഗോളവല്‍ക്കരണവും അതിന് പിന്‍പറ്റി നടക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളും സൃഷ്ടിക്കുന്ന കെടുതികളില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ സംസ്ഥാനം നടത്തിയ ഇടപെടലുകള്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതിരൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികളാണ് ഇതില്‍ പ്രധാനം. രണ്ട് രൂപ നിരക്കില്‍ 40 ലക്ഷം കുടുംബങ്ങള്‍ക്ക് അരി നല്‍കുന്നതിലെ അപൂര്‍വത, 13 ഇനം അവശ്യസാധനങ്ങള്‍ കഴിഞ്ഞ നാലര വര്‍ഷമായി ഒരേ വിലയ്ക്കുതന്നെ വിതരണംചെയ്യുന്ന രാജ്യത്തെ ഏക സംസ്ഥാനമെന്ന ബഹുമതി എന്നിവ കേരളത്തിന്റെ ഈടുവയ്പാണ്. ഇത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് 13 ഇനം അവശ്യസാധനങ്ങള്‍ സബ്സിഡിയോടെ വിതരണം ചെയ്യുന്നതിന് 337 കോടിയുടെ പദ്ധതി വിഭാവനംചെയ്യുന്നുണ്ട്. കണ്‍സ്യൂമര്‍ഫെഡ്, സപ്ളൈകോ എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ കുറ്റമറ്റതാക്കി വിലക്കയറ്റത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുപുറമെയാണ് ഭക്ഷ്യസുരക്ഷാപദ്ധതിക്ക് അനുബന്ധമായി അരിശ്രീ പദ്ധതി നടപ്പാക്കാനുള്ള നിര്‍ദേശം. ഇപ്പോള്‍ത്തന്നെ നെല്ലിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സംഭരണവില (ഭ13) നല്‍കുന്ന സംസ്ഥാനമായ കേരളത്തിന് ഈ പദ്ധതികളിലൂടെ ഇത് കുറെക്കൂടി വര്‍ധിപ്പിക്കാനും കഴിയും.

നെല്ലിനൊപ്പം വാണിജ്യവിളകള്‍, പച്ചക്കറി, ലൈവ് സ്റ്റോക്ക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനവര്‍ധനയ്ക്കുള്ള നിര്‍ദേശങ്ങളും നയപ്രഖ്യാപനത്തിലുണ്ട്. ഹൈടെക് ഡെയ്റിഫാമുകള്‍, മാതൃകാമത്സ്യബന്ധന യൂണിറ്റുകള്‍ തുടങ്ങിയവ രൂപീകരിക്കാനുള്ള നിര്‍ദേശവും ഇതിന്റെ ഭാഗമാണ്. ഭവനരഹിതരില്ലാത്ത രാജ്യത്തെ ആദ്യസംസ്ഥാനമെന്ന ഖ്യാതിയിലേക്ക് കേരളത്തെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം പകരുന്നതാണ് സഹകരണ-തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഭ4000 കോടി നല്‍കാനുള്ള നിര്‍ദേശം. മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡുകള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതി, കാസര്‍കോടു മുതല്‍ തിരുവനന്തപുരംവരെയുള്ള മലയോരഹൈവേ നിര്‍മാണം, കൊച്ചി മെട്രോ റെയില്‍, സംസ്ഥാന-ദേശീയ ജലപാതകളുടെ നവീകരണം എന്നിവ സംസ്ഥാന ടൂറിസം വികസനത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. തിരുവനന്തപുരം, കൊല്ലം, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഐടി സംരംഭങ്ങളിലൂടെ കേരളത്തെ രാജ്യത്തിന്റെ ഐടി പവര്‍ഹൌസാക്കി മാറ്റാനുള്ള ശ്രമങ്ങള്‍, യൂത്ത്കമീഷന്‍ രൂപീകരണം, സ്പോര്‍ട്സ് സര്‍വകലാശാലാ രൂപീകരണം, ജനമൈത്രി സുരക്ഷാപദ്ധതിയുടെ വ്യാപനം, ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനുള്ള നിര്‍ദേശം തുടങ്ങിയവയും നവകേരളസൃഷ്ടിക്ക് ആക്കംകൂട്ടുന്നതാണ്.

നെല്‍ക്കൃഷി വ്യാപനത്തിന് അരിശ്രീ

വിവിധ നെല്‍കൃഷി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ അരിശ്രീ പദ്ധതി ആരംഭിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. തരിശുകൃഷിയിടങ്ങള്‍ കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, സ്വയംസഹായ സംഘങ്ങള്‍ തുടങ്ങിയവര്‍ക്ക് കൃഷിയിറക്കാന്‍ നിശ്ചിത കാലയളവിലേക്ക് അനൌപചാരിക പാട്ടത്തിന് നല്‍കുന്നതാണ് പദ്ധതിയുടെ പ്രധാന ഘടകം. ജില്ലയില്‍ ഒന്നുവീതം 14 മോഡല്‍ ഫാം ടെക്നീഷ്യന്‍സ് ആന്‍ഡ് ലേബറേഴ്സ് ബാങ്ക് ഏര്‍പ്പെടുത്തും. കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങള്‍ പഠിക്കാന്‍ ഗവേഷണകേന്ദ്രം തുടങ്ങും. ഇടുക്കി, കുട്ടനാട് മാതൃകയില്‍ ഓണാട്ടുകര കാര്‍ഷിക വികസനപാക്കേജ് ആരംഭിക്കും. സംസ്ഥാനത്തെ 10 ലക്ഷം കുടുംബങ്ങള്‍ക്ക് പരമ്പരാഗത പച്ചക്കറി ഉല്‍പ്പാദനത്തിന് സഹായം നല്‍കും. നാണ്യവിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കി വിലയിടിവിന്റെ കെടുതിയില്‍നിന്ന് സംരക്ഷണം നല്‍കും. പ്രബലമായ മത്സ്യബന്ധന മേഖലകള്‍ പ്രവചിക്കുന്നതിനും സുനാമിപോലുള്ള ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനും തീരദേശത്ത് ഡിജിറ്റല്‍ വിവരസാങ്കേതിക സംവിധാനമൊരുക്കും. പുതിയ 25 ക്ഷീരസംഘം തുടങ്ങുന്നതിന് സഹായം നല്‍കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ക്ഷീരകര്‍ഷകര്‍ക്കും കാലിത്തീറ്റ സബ്സിഡി ഏര്‍പ്പെടുത്തും. എഴുപത്തിമൂന്ന് മികച്ച ക്ഷീരോല്‍പ്പാദന ഡെയ്റി ബ്ളോക്കുകള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കും. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ഒരുലക്ഷം സ്ത്രീകള്‍ക്ക് രണ്ട് പെണ്ണാടുകളെവീതം 50 ശതമാനം സബ്സിഡി നിരക്കില്‍ നല്‍കും. വിതുര, കുര്യോട്ടുമല, ധോണി എന്നിവിടങ്ങളില്‍ ഹൈടെക് ഡെയ്റി ഫാമുകള്‍ തുടങ്ങും. കുടപ്പനക്കുന്നില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി വെറ്ററിനറി ക്ളിനിക്കല്‍ കോംപ്ളക്സ് ആരംഭിക്കും. കോലാഹലമേട്ടിലും മാട്ടുപ്പെട്ടിയിലും ഓപ്പ ന്യൂക്ളിയസ് ബ്രീഡിങ് സംവിധാനത്തോടുകൂടിയ ഹൈ-ടെക് മദര്‍ ഡെയ്റി ഫാം യൂണിറ്റ് ആരംഭിക്കും. കുടപ്പനക്കുന്നില്‍ ജീനോം ലാബ് സ്ഥാപിക്കും. മലപ്പുറം ജില്ലയിലെ ആദവനാട്ടില്‍ ആടുതീറ്റ ഉല്‍പ്പാദനകേന്ദ്രവും കരുനാഗപ്പള്ളിയില്‍ കാലിത്തീറ്റ പ്ളാന്റും തുടങ്ങും. മുട്ട ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള കെപ്കോ ഗ്രാമം പദ്ധതി വ്യാപിപ്പിക്കും. കെപ്കോ കോഴിത്തീറ്റ വ്യാപാരാടിസ്ഥാനത്തില്‍ ലഭ്യമാക്കും.

ക്ഷേമം, കാര്‍ഷികം

നിര്‍ധനരുടെ ക്ഷേമത്തിനും സാമൂഹ്യസുരക്ഷയ്ക്കും മുഖ്യഊന്നല്‍ നല്‍കുന്ന വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ഗവര്‍ണര്‍ ആര്‍ എസ് ഗവായ് നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു. കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുംടൂറിസം, വൈദ്യുതി, വ്യവസായം, വിദ്യാഭ്യാസം, ഐടി, ഗതാഗതം മേഖലകള്‍ക്കും നയപ്രഖ്യാപനത്തില്‍ ഊന്നലുണ്ട്. വിലക്കയറ്റം തടയാന്‍ ഈ വര്‍ഷം 337 കോടി ചെലവില്‍ 13 ഇനം അവശ്യസാധനങ്ങള്‍ ന്യായവില ഷോപ്പുകള്‍ വഴി വിതരണം ചെയ്യും. . അപകടമരണം സംഭവിക്കുന്ന മരംകയറ്റക്കാരുടെ കുടുംബത്തിന് പെന്‍ഷന്‍ . 35 ലക്ഷം കുടുംബത്തിന് അര്‍ബുദം, വൃക്കരോഗം, ഹൃദ്രോഗം എന്നിവയ്ക്ക് 70,000 രൂപ വരെ സഹായം . ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ഒരു ലക്ഷം സ്ത്രീകള്‍ക്ക് സബ്സിഡി നിരക്കില്‍ രണ്ട് പെണ്ണാട് . ഇഎസ്ഐ ആനുകൂല്യം കൂടുതല്‍ മേഖലകളിലേക്ക് . ഗോത്രവിഭാഗങ്ങള്‍ക്ക് 148 കോടിയുടെ പദ്ധതി . നെല്‍കൃഷി വികസനത്തിന് 'അരിശ്രീ' . പത്ത് ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തി പച്ചക്കറി കൃഷി വികസനം . നെല്‍വയലുകളുടെ സ്പെഷ്യല്‍ ഡാറ്റാ വികസനം, 25 പുതിയ ക്ഷീര സംഘം . ക്ഷീരമേഖലയ്ക്ക് ധനകാര്യ സ്ഥാപനം . മാതൃകാ മത്സ്യബന്ധന വില്ലേജുകള്‍ . മത്സ്യത്തൊഴിലാളികളുടെ കടം എഴുതിത്തള്ളാന്‍ 394 കോടി . ഇ എം എസ് ഭവനപദ്ധതിക്ക് 400 കോടി . ലക്ഷംവീട് പദ്ധതിക്ക് കീഴില്‍ 3900 വീട് പുനര്‍നിര്‍മിക്കും .
മലബാറില്‍ എല്ലാ പഞ്ചായത്തിലും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . തീരദേശ റോഡുകള്‍ക്ക് 100 കോടി . കെഎസ്ആര്‍ടിസി 1000 പുതിയ ബസ് നിരത്തിലിറക്കും. . ജപ്പാന്‍ കുടിവെള്ള പദ്ധതി ഈ വര്‍ഷം . കുട്ടനാട് പാക്കേജിന് 2843.73 കോടിയുടെ പദ്ധതി റിപ്പോര്‍ട്ട് . വര്‍ക്കല-കൊല്ലം, കൊടുങ്ങല്ലൂര്‍-പൊന്നാനി ജലപാത . തദ്ദേശസ്ഥാപനങ്ങളില്‍ സംവരണ വാര്‍ഡുകളുടെ കാലാവധി പത്ത് വര്‍ഷമാക്കും . മാലിന്യസംസ്കരണത്തിന് 225 ഗ്രാമീണപദ്ധതി . അട്ടപ്പാടിയില്‍ പ്രകൃതി വിഭവ മാനേജ്മെന്റ് സ്ഥാപനം . തിരുവനന്തപുരത്ത് ലാറി ബേക്കര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ . ലക്ഷംവീട് കോളനികള്‍ക്ക് 'എം എന്‍ ഭവനനഗര്‍' എന്ന് പേരിടും . 108 ആംബുലന്‍സ് സര്‍വീസ് ദേശീയ, സംസ്ഥാന പാതകളിലേക്ക് വ്യാപിപ്പിക്കും . മെഡിക്കല്‍ കോളേജുകളില്‍ ബേസ് യൂണിറ്റ്, ആയുര്‍വേദ ആശുപത്രികളില്‍ സ്പോര്‍ട്സ് ക്ളിനിക് . ഓരോ നിയമസഭാ മണ്ഡലത്തിലും മാതൃകാ ഐടി സ്കൂള്‍ . എല്ലാ തൊഴില്‍മേഖലയിലും മിനിമംവേതനം . അസംഘടിത ഗാര്‍ഹിക തൊഴിലാളികളുടെയും ക്ഷേത്ര ജീവനക്കാരുടെയും അഭിവൃദ്ധിക്കായി പദ്ധതി . കൊല്ലം, ആലപ്പുഴ, തൃശൂര്‍, മഞ്ചേരി എന്നിവിടങ്ങളില്‍ ഷോര്‍ട്ട് സ്റ്റേ ഹോം . കോയമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഈ വര്‍ഷം . മെഗാഖാദി സില്‍ക്ക് മേളകള്‍ . കൊച്ചിയില്‍ അന്തര്‍ദേശീയ വ്യാപാര കണ്‍വന്‍ഷന്‍ സെന്റര്‍ . യുവജനങ്ങളുടെ തൊഴിലവസരത്തിനായി ടെക്നോലോഡ്ജ് പദ്ധതി . കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ 2012 അവസാനത്തോടെ 51 ലക്ഷം ചതുരശ്ര അടി സ്ഥലം . കലാമണ്ഡലം സാംസ്കാരിക ടൂറിസം ഡെസ്റിനേഷന്‍ . വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഡെസ്റിനേഷന്‍ മാനേജ്മെന്റ് കൌസില്‍ . തുറമുഖ വികസനത്തിന് 160 കോടിയുടെ പദ്ധതി . ഇടുക്കിയില്‍ ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് . കാസര്‍കോട്- തിരുവനന്തപുരം മലയോര ഹൈവേ . റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ആഗോള നിലവാരത്തിലുള്ള സാങ്കേതിക വിദ്യ .

273 മൊഗാവാട്ടിന്റെ 16 ജലവൈദ്യുത പദ്ധതികള്‍. . സൈലന്റ്വാലി ബഫര്‍ സോണില്‍ വന്യജീവി സംരക്ഷണ കേന്ദ്രം . ദുരന്തനിവാരണത്തിന് യുവകര്‍മസേന . പുതിയ കായികനയം . എല്ലാ ജില്ലയിലും സ്പോര്‍ട്സ് അടിസ്ഥാന സൌകര്യം . കയര്‍തൊഴിലാളികളുടെ വേതനം കൂട്ടും . കശുവണ്ടിത്തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി തൊഴില്‍ . 5000 ഹെക്ടറില്‍ കശുവണ്ടി കൃഷി . 50 പൊലീസ് സ്റ്റേഷനില്‍ കൂടി ജനമൈത്രി സുരക്ഷാ പദ്ധതി . രണ്ട് തീരദേശ പൊലീസ് സ്റ്റേഷന്‍ . അപകടം കുറയ്ക്കാന്‍ ഹൈവേ സുരക്ഷാ ജാഗ്രതാ സമിതി . 150 പൊലീസ് സ്റ്റേഷനില്‍ വനിതാ ഹെല്‍പ് ഡെസ്ക് . മൂന്ന് പുതിയ ഫയര്‍ സ്റ്റേഷന്‍ . തിരുവനന്തപുരത്ത് സ്ത്രീകള്‍ക്ക് പെന്‍ഷന്‍ സബ്ട്രഷറി . ദേവസ്വത്തിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കും . പുല്ലുമേട് പോലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നടപടി.

ദേശാഭിമാനി 050211

1 comment:

  1. മാറിയ കാലത്തിന്റെ പ്രശ്നങ്ങള്‍ ഉള്‍ക്കൊണ്ടും സാധ്യതകള്‍ പ്രയോജനപ്പെടുത്തിയും പുതിയൊരു വികസിത കേരളസൃഷ്ടിക്കുള്ള കാഴ്ചപ്പാടും നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനം. വ്യത്യസ്ത ജനവിഭാഗങ്ങളുടെ ജീവിതാവശ്യങ്ങള്‍ കണ്ടറിഞ്ഞും അവയ്ക്ക് സമതുലിതമായ പരിഹാര നടപടികള്‍ മുന്നോട്ടുവച്ചും ഏറെ പുകള്‍പെറ്റ കേരളമാതൃകയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനാണ് നയപ്രഖ്യാപനം ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ക്കും വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്കും ഏറെ പ്രയോജനകരമായ നിരവധി നടപടികളിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൌലികകാഴ്ചപ്പാടിന് പ്രത്യേക ഊന്നല്‍ നല്‍കുന്നുമുണ്ട്. ഐടി-ബിടി മേഖലകളുടെ അപാരമായ സാധ്യതകളിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള ദൂരക്കാഴ്ചയും പ്രകടം.

    ReplyDelete