Monday, February 7, 2011

സെന്‍സസ് ഒന്‍പതു മുതല്‍

ഭാരത സെന്‍സസ്-2011ന് സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈമാസം ഒമ്പതു മുതല്‍ 28 വരെയാണ് സംസ്ഥാനത്ത് സെന്‍സസ് നടക്കുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെയുള്ള കാലയളവിലാണ് പുനപ്പരിശോധന. കേരളത്തെ 67,500 ഓളം എന്യുമറേഷന്‍ ബ്ലോക്കുകളായി തിരിച്ചാണ് സെന്‍സസ് നടത്തുക. സെന്‍സസ് എടുക്കുന്നതിനായി 66,000 എന്യുമറേറ്റര്‍മാരേയും 11,000 സൂപ്പര്‍വൈസര്‍മാരേയും നിയോഗിച്ചതായി സെന്‍സസ് ഡയറക്ടര്‍ വി എം ഗോപാലമേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം 10 ശതമാനത്തോളം റിസര്‍വ് എന്യുമറേറ്റര്‍മാരും സൂപ്പര്‍വൈസര്‍മാരും കൂടിയുണ്ട്. ഇവരുടെ പരിശീലനത്തിനായി 1740 മാസ്റ്റര്‍ ട്രെയിനര്‍മാരും നിയമിതരായിട്ടുണ്ട്. ഈമാസം അഞ്ചു മുതല്‍ എട്ടുവരെയുള്ള കാലയളവില്‍ എന്യുമറേറ്റര്‍മാര്‍ തങ്ങള്‍ക്കനുവദിച്ച എന്യുമറേഷന്‍ ബ്ലോക്കിന്റെ അതിര്‍ത്തി പരിശോധിക്കുകയും ലേഔട്ട് മാപ്പ് തയാറാക്കുകയും ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒമ്പതു മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ സാധാരണ കുടുംബങ്ങളുടേയും സ്ഥാപന കുടുംബങ്ങളുടേയും കണക്കെടുക്കും. 28ന് രാത്രിയില്‍ സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതരുടെ കണക്കെടുക്കും. റയില്‍വേ, ബസ്്സ്റ്റാന്റ്, വഴിയോരങ്ങള്‍, കടത്തിണ്ണകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരുടേയും നഗര-ഗ്രാമങ്ങളില്‍ അലഞ്ഞു നടക്കുന്നവരുടേയും കണക്കുകളും ഈ രാത്രിയില്‍ ശേഖരിക്കും.

മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചുവരെയുള്ള കാലയളവില്‍ പുന:പരിശോധന നടത്തി ജനസംഖ്യാ കണക്ക് സ്ഥിരീകരിക്കും. കണക്കെടുപ്പ് പൂര്‍ത്തിയായി മൂന്നാഴ്ചയ്ക്കകം താല്‍ക്കാലിക ജനസംഖ്യാ കണക്കുകള്‍ സെന്‍സസ് കമ്മിഷണര്‍ പുറത്തുവിടും. എന്യൂമറേറ്റര്‍മാരും സൂപ്പര്‍വൈസര്‍മാരും സെന്‍സസ് ജോലി തങ്ങളുടെ സാധാരണ ജോലിക്ക് ഉപരിയായി നിര്‍വഹിക്കണം. അധികജോലിക്ക് ഇവര്‍ക്ക് ഓണറേറിയം നല്‍കും. ഫെബ്രുവരി അഞ്ചു മുതല്‍ മാര്‍ച്ച്്് അഞ്ചുവരെയുള്ള കാലയളവില്‍ 12 മുഴുവന്‍ പ്രവൃത്തി ദിവസങ്ങളോ 24 അര്‍ധ പ്രവൃത്തി ദിവസങ്ങളോ തന്റെ സാധാരണ ജോലിയില്‍ നിന്നും സെന്‍സസിനായി വിട്ടുനില്‍ക്കാന്‍ സ്വാതന്ത്ര്യമുണ്ടാകും. സ്‌കൂളുകളുടെ പ്രവര്‍ത്തനം തടസപ്പെടാത്ത നിലയിലാണ് അധ്യാപകരെ സെന്‍സസിനായി കണ്ടെത്തിയിട്ടുള്ളത്.

29 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയാണ് സെന്‍സസ് വിവരശേഖരണത്തിനായി ഉപയോഗിക്കുന്നത്. സൈനിക അര്‍ധസൈനിക വിഭാഗങ്ങളുടെ അധീനതയിലുള്ള പ്രദേശത്തും കപ്പലുകള്‍ നങ്കൂരമിടുന്ന തുറമുഖങ്ങളിലും ബോട്ടുകളിലും എയര്‍പോര്‍ട്ടുകള്‍, ജയിലുകള്‍, ഹോസ്റ്റലുകള്‍, ആശ്രമങ്ങള്‍, കോണ്‍വന്റുകള്‍ തുടങ്ങിയ സ്ഥാപന കുടുംബങ്ങളിലും താമസിക്കുന്നവര്‍ ഉള്‍പ്പടെ രാജ്യാതിര്‍ത്തിക്കുള്ളിലുള്ള എല്ലാവരുടേയും കണക്കെടുപ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ജനയുഗം 070211

2 comments:

  1. ഭാരത സെന്‍സസ്-2011ന് സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈമാസം ഒമ്പതു മുതല്‍ 28 വരെയാണ് സംസ്ഥാനത്ത് സെന്‍സസ് നടക്കുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെയുള്ള കാലയളവിലാണ് പുനപ്പരിശോധന. കേരളത്തെ 67,500 ഓളം എന്യുമറേഷന്‍ ബ്ലോക്കുകളായി തിരിച്ചാണ് സെന്‍സസ് നടത്തുക. സെന്‍സസ് എടുക്കുന്നതിനായി 66,000 എന്യുമറേറ്റര്‍മാരേയും 11,000 സൂപ്പര്‍വൈസര്‍മാരേയും നിയോഗിച്ചതായി സെന്‍സസ് ഡയറക്ടര്‍ വി എം ഗോപാലമേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    ReplyDelete
  2. സെന്‍സസ് ചോദ്യാവലിയില്‍ തേങ്ങ, റബര്‍, അടയ്ക്ക, തേയില, കാപ്പി എന്നീ ഉല്‍പ്പന്നങ്ങളെ കാര്‍ഷികോല്‍പ്പന്നങ്ങളായി കാണുന്നതിനുപകരം വാണിജ്യ ഉല്‍പ്പന്നങ്ങളായി തരംതിരിച്ച പ്രശ്നത്തില്‍ ആഭ്യന്തരമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇടപെടണമെന്ന് പി രാജീവ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ വിവിധ കൃഷികളില്‍ നെല്‍ക്കൃഷിയെമാത്രമാണ് കൃഷിയായി അംഗീകരിച്ചിട്ടുള്ളത്. സെന്‍സസിലെ കാര്‍ഷിക നിര്‍വചനപ്രകാരം കേരളത്തില്‍ കൃഷിക്കാരില്ലാത്ത അവസ്ഥവരും. മണ്ണ്, വെള്ളം, പ്രകൃതിവിഭവം എന്നിവയില്‍നിന്ന് ജീവിതമാര്‍ഗം കണ്ടെത്തുന്നവനെ കൃഷിക്കാരനായി കാണണമെന്നാണ് എം എസ് സ്വാമിനാഥന്‍സമിതി നിര്‍ദേശം. ഇതുപ്രകാരം മത്സ്യത്തൊഴിലാളിപോലും കര്‍ഷകനാണ്. സെന്‍സസ് രേഖകള്‍ ഏറെ നിര്‍ണായകമാണ്. ഇതുപ്രകാരമാണ് സംസ്ഥാനങ്ങളുടെ കാര്‍ഷികമേഖലയ്ക്കുള്ള കേന്ദ്രസഹായം നിര്‍ണയിക്കുക. ഇപ്പോഴത്തെ സെന്‍സസ് മാനദണ്ഡങ്ങള്‍പ്രകാരം കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും. കേന്ദ്രം ഈ വിഷയം ഗൌരവമായി കണ്ട് തിരുത്തല്‍ വരുത്തണം- രാജീവ് ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.

    ReplyDelete