Saturday, February 19, 2011

തൊടുപുഴയില്‍ CON- Kerala CON തെരുവുയുദ്ധം

മാണി ഡല്‍ഹിയില്‍ സീറ്റ് പ്രഖ്യാപിച്ചു; തൊടുപുഴയില്‍ CON- Kerala CON തെരുവുയുദ്ധം

കെ എം മാണി പി ജെ ജോസഫിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ ഏറ്റുമുട്ടി. മാണി വിഭാഗം ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് മറ്റത്തിപാറയ്ക്കടക്കം മര്‍ദ്ദനമേറ്റു. പരിക്കേറ്റ മാണി വിഭാഗം നേതാക്കളായ ബ്ളെയ്സ് ജി വാഴയില്‍, സി ജയകൃഷ്ണന്‍ എന്നിവരെ തൊടുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പൊലീസുകാരും പരിക്കേറ്റ് ആശുപത്രിയിലാണ്. തെരുവുയുദ്ധം രണ്ടു മണിക്കൂര്‍ നീണ്ടു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടശേഷം ഡല്‍ഹിയിലാണ് ജോസഫിനെ തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മാണി പ്രഖ്യാപിച്ചത്. ഇത് അറിഞ്ഞ് കോണ്‍ഗ്രസ് ഓഫീസില്‍നിന്ന് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് എമ്മിനെതിരെ പ്രതിഷേധവുമായി നഗരത്തില്‍ പ്രകടനം നടത്തി. മാണിക്കും ജോസഫിനുമെതിരെ മോശം ഭാഷയില്‍ മുദ്രാവാക്യങ്ങളും ഉയര്‍ന്നു. ഇരുന്നൂറോളംപേര്‍ പ്രതിഷേധപ്രകടനത്തില്‍ ഉണ്ടായിരുന്നു. ജോസഫിനും മാണിക്കുമെതിരെ അസഭ്യമുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസുകാര്‍ നഗരത്തില്‍ ഇറങ്ങിയതിനു ബദലായി യൂത്ത്ഫ്രണ്ട് ബാനറില്‍ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരും അനുഭാവികളും പ്രകടനം നടത്തി. നൂറോളംപേര്‍ ഉണ്ടായിരുന്ന ഈ പ്രകടനത്തെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. വടിയും കല്ലും ഉപയോഗിച്ച് കേരള കോണ്‍ഗ്രസുകാരെ അടിച്ചും എറിഞ്ഞും തുരത്താന്‍ ശ്രമിച്ചു. ഇതു വലിയ തെരുവുയുദ്ധമായി മാറി. പി ജെ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ളക്സിലേക്ക് കല്ലേറുംനടത്തി. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും പരിക്കുണ്ട്. തൊടുപുഴയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

തൊടുപുഴ ചോരക്കളമായതിനു മധ്യേ കേരള കോണ്‍ഗ്രസ് എമ്മിന്റെയും യൂത്ത് ഫ്രണ്ടിന്റെയും പതാകകള്‍ കോണ്‍ഗ്രസുകാര്‍ കത്തിച്ചു. കൂടുതല്‍ പൊലീസ് എത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ സംഘംചേര്‍ന്ന് രാജീവ് ഗാന്ധി ഭവനില്‍ തമ്പടിച്ചു. സംഘര്‍ഷത്തുടര്‍ന്ന് ഇരു പാര്‍ടിയുടെയും ഓഫീസുകള്‍ക്കു മുന്നില്‍ കനത്ത പൊലീസ്സുരക്ഷ ഏര്‍പ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടാനും യുഡിഎഫിലെ രണ്ടാംകക്ഷി എന്ന സ്ഥാനം ഉറപ്പിക്കാനുമായാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി ഡല്‍ഹിയിലെത്തിയത്. തെരഞ്ഞെടുപ്പു വിജ്ഞാപനം വരുംമുമ്പുതന്നെ തന്റെ പാര്‍ടിയുടെ ശക്തി കോണ്‍ഗ്രസ് അധ്യക്ഷയെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു യാത്രാലക്ഷ്യം. കോണ്‍ഗ്രസ് സംസ്ഥാനത്ത് പ്രശ്നബാധിതമാണെന്നും മുസ്ളിംലീഗിന്റെ വിശ്വാസ്യത വലിയതോതില്‍ ഇടിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ തന്റെ പാര്‍ടിക്ക് കൂടുതല്‍ സീറ്റ് നല്‍കുന്നതാണ് മുന്നണിക്ക് നല്ലതെന്നും മാണി സോണിയയെ അറിയിച്ചു. മുന്നണിയില്‍ കൂടുതല്‍ യോജിപ്പ് വേണമെന്നും കെപിസിസി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയശേഷം പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാമെന്നും സോണിയ ഉറപ്പുനല്‍കിയതായി അറിയുന്നു. ഇതിനൊപ്പം പി ജെ ജോസഫും കൂട്ടരും തന്റെ പാര്‍ടിയില്‍ ലയിച്ചതുവഴി പാര്‍ടിയുടെ ശക്തി വര്‍ധിച്ചിരിക്കുകയാണെന്നും മാണി പറഞ്ഞു. പി ജെ ജോസഫിനെ തൊടുപുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുക എന്നതില്‍നിന്നു പിന്നോട്ടു പോകാനാകില്ലെന്ന് മാണി ധരിപ്പിക്കുകയും ചെയ്തു. ലയനാനന്തരം കേരള കോണ്‍ഗ്രസ് എമ്മില്‍ എത്തിയ എംഎല്‍എമാര്‍ക്ക് മത്സരിക്കാന്‍ സീറ്റു നല്‍കുക എന്നത് തത്വത്തില്‍ അംഗീകരിക്കുന്നതായി സോണിയ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷയില്‍നിന്ന് ഇങ്ങനെയൊരു ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് മാണി പത്രക്കാരെ കണ്ട് തൊടുപുഴയില്‍ ജോസഫായിരിക്കും സ്ഥാനാര്‍ഥിയെന്നു പ്രഖ്യാപിച്ചത്.

കേരള കോണ്‍ഗ്രസില്‍ ജോസഫും കൂട്ടരും ലയിച്ചതു സംബന്ധിച്ച് കോണ്‍ഗ്രസും മാണിയും തമ്മിലുള്ള തര്‍ക്കം പ്രാദേശികമായി ഇപ്പോഴും നിലനില്‍ക്കുകയാണ്. തൊടുപുഴ സീറ്റ് ജോസഫിനു നല്‍കില്ലെന്ന് ഇടുക്കി മുന്‍ ഡിസിസി പ്രസിഡന്റും എംപിയുമായ പി ടി തോമസ് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഇത് വെല്ലുവിളിച്ചാണ് മാണിയുടെ ഡല്‍ഹി പ്രഖ്യാപനം വന്നത്. ഇതേത്തുടര്‍ന്ന് ഇടുക്കിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ അനുഗ്രഹത്തോടെ യൂത്ത് കോണ്‍ഗ്രസുകാരും മുതിര്‍ന്ന കോണ്‍ഗ്രസുകാരും പ്രതിഷേധപ്രകടനവുമായി നഗരത്തില്‍ ഇറങ്ങിയത്.

തൊടുപുഴയില്‍ മാണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് തെറിയഭിഷേകം

തൊടുപുഴ: തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി ജെ ജോസഫ് ആയിരിക്കുമെന്ന കെ എം മാണിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മാണിക്കും ജോസഫിനുമെതിരെ അസഭ്യവര്‍ഷവുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തി. ഏകപക്ഷീയമായി മുന്നണി മര്യാദ ലംഘിച്ച് ജോസഫിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച മാണിയുടെ നടപടിക്കെതിരെ യുഡിഎഫ് ജില്ലാകണ്‍വീനര്‍ ജോയി തോമസ് പ്രസ്താവന പുറപ്പെടുവിച്ചതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രകടനം. പ്രകടനത്തിനുശേഷം കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിഓഫീസ് പ്രവര്‍ത്തിക്കുന്ന പി ജെ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാതാ ഷോപ്പിങ് ആര്‍ക്കേഡിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൌണില്‍ സംഘര്‍ഷമുണ്ടാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ്സംഘം ഇരുന്നൂറോളം വരുന്ന പ്രകടനക്കാരെ തടഞ്ഞു. മാണിക്കും ജോസഫിനുമെതിരെ സഭ്യമല്ലാത്ത മുദ്രാവാക്യം മുഴക്കിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തിയത്.

'യുഡിഎഫ് മാണിയുടെ ഭാര്യ കുട്ടിയമ്മയ്ക്ക് സ്ത്രീധനം കിട്ടിയതല്ലെന്ന് 'അവര്‍ വിളിച്ചുപറഞ്ഞു. പാലാക്കാരന്‍ മാണി പാലായല്ല തൊടുപുഴയെന്ന് മനസിലാക്കണം, ജോസഫിനെ സ്ഥാനാര്‍ഥിയാക്കാന്‍ വെച്ച വെള്ളം വാങ്ങിവയ്ക്കുന്നതാണ് നല്ലത്, പെണ്ണുപിടിയനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച പാലാക്കാരന്‍ മാണി ചെറ്റ തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രകടനം.

ഡിസിസി പ്രസിഡന്റ് റോയി കെ പൌലോസിനും പി ടി തോമസ് എംപിയ്ക്കും പ്രകടനക്കാര്‍ അഭിവാദ്യമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും തൊടുപുഴയിലെ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നേരത്തെ രംഗപ്രവേശനം ചെയ്തിരുന്നു.

രണ്ടാംസ്ഥാനത്തിനായി ഡല്‍ഹിയില്‍ മാണിയുടെ കരുനീക്കം

ന്യൂഡല്‍ഹി: നിയമസഭാതെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടാനും യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയെന്ന സ്ഥാനം ഉറപ്പിക്കാനുമുള്ള കരുനീക്കത്തിനായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ഡല്‍ഹി സന്ദര്‍ശനം. യുഡിഎഫ് സീറ്റുവിഭജന ചര്‍ച്ചകളിലേക്ക് കടക്കാനിരിക്കെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച മാണി തന്റെ നിലപാട് വ്യക്തമാക്കി. തൊടുപുഴയില്‍ പി ജെ ജോസഫുതന്നെ സ്ഥാനാര്‍ഥിയാകുമെന്ന് കെ എം മാണി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ എതിര്‍പ്പ് നിലനില്‍ക്കെയാണ് മാണിയുടെ പ്രഖ്യാപനം.

മുപ്പതു സീറ്റെങ്കിലും നല്‍കണമെന്നാണ് മാണി സോണിയയെ ധരിപ്പിച്ചത്. ഭൂരിപക്ഷം മണ്ഡലങ്ങളിലും തങ്ങള്‍ക്ക് രണ്ടായിരത്തിനും മൂവായിരത്തിനുമിടയില്‍ വോട്ടുണ്ടെന്നും തെരഞ്ഞെടുപ്പു വിജയത്തില്‍ ഇത് നിര്‍ണായകമാകുമെന്നുമുള്ള വാദവും മാണി അവതരിപ്പിച്ചു. ഇതു കണക്കിലെടുത്ത് മധ്യകേരളത്തിനു പുറത്തും തങ്ങള്‍ക്ക് സീറ്റ് അനുവദിക്കണമെന്നാണ് ആവശ്യം. ഈ ആവശ്യങ്ങളെല്ലാം കെപിസിസി നേതൃത്വവുമായി ചര്‍ച്ചചെയ്തശേഷം പരിഗണിക്കാമെന്ന് സോണിയ ഗാന്ധി ഉറപ്പുനല്‍കിയെന്ന് മാണിയുടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തലുകളിലും ആഭ്യന്തരകലഹത്തിലും ആടിയുലയുന്ന മുസ്ളിംലീഗിലെ പ്രതിസന്ധി പരമാവധി മുതലാക്കാനാണ് മാണിയുടെ നീക്കം. കേരളകോണ്‍ഗ്രസ് എമ്മിന് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്നും അതിന് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും കെ എം മാണി വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് കിട്ടുമെന്ന കാര്യത്തില്‍ ആശങ്കയില്ല. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവാണ് താന്‍. ന്യായമായ സീറ്റുമാത്രമേ ആവശ്യപ്പെടൂ. അത് കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും യുപിഎ അധ്യക്ഷയെന്ന നിലയിലാണ് ഘടകകക്ഷി ചെയര്‍മാനായ താന്‍ സോണിയയെ സന്ദര്‍ശിച്ചതെന്നും മാണി പറഞ്ഞു.
(വിജേഷ് ചൂടല്‍)

ദേശാഭിമാനി 200211

1 comment:

  1. കെ എം മാണി പി ജെ ജോസഫിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ ഏറ്റുമുട്ടി. മാണി വിഭാഗം ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് മറ്റത്തിപാറയ്ക്കടക്കം മര്‍ദ്ദനമേറ്റു. പരിക്കേറ്റ മാണി വിഭാഗം നേതാക്കളായ ബ്ളെയ്സ് ജി വാഴയില്‍, സി ജയകൃഷ്ണന്‍ എന്നിവരെ തൊടുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പൊലീസുകാരും പരിക്കേറ്റ് ആശുപത്രിയിലാണ്. തെരുവുയുദ്ധം രണ്ടു മണിക്കൂര്‍ നീണ്ടു.

    ReplyDelete