Saturday, July 30, 2011

ബെല്ലാരിയിലെ ഖനനം അടിയന്തരമായി നിര്‍ത്താന്‍ സുപ്രിം കോടതി ഉത്തരവ്‌

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ നടക്കുന്ന ഇരുമ്പ്‌ അയിര്‌ ഖനനം അടിയന്തരമായി നിര്‍ത്തിവയ്‌ക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. അമിതമായ ചൂഷണം പരിസ്ഥിതി നാശത്തിന്‌ കാരണമാകുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ഉത്തരവ്‌. അനധികൃതമായ ഖനനം കനത്ത പരിസ്ഥിതി നാശത്തിന്‌ വഴിവയ്‌ക്കുന്നുവെന്ന്‌ കാണിച്ച്‌ ആറംഗ ഉന്നതാധികാര സമിതി സമര്‍പ്പിച്ച 23 പേജുള്ള റിപ്പോര്‍ട്ട്‌ അംഗീകരിച്ചുകൊണ്ടാണ്‌ കോടതി ഉത്തരവ്‌.

കര്‍ണാടകയിലെ അനധികൃത ഖനനം സംബന്ധിച്ച ലോകായുക്ത റിപ്പോര്‍ട്ട്‌ പുറത്തുവന്ന്‌ രണ്ടുദിവസത്തിനുള്ളിലാണ്‌ ഇതുസംബന്ധിച്ച്‌ സുപ്രിം കോടതി ഉത്തരവിട്ടത്‌. അടുത്തൊരു ഉത്തരവുവരുന്നതുവരെ 10868 ഹെക്‌ടര്‍ പ്രദേശത്തെ ഖനനം നിര്‍ത്തിവയ്‌ക്കാനാണ്‌ ജസ്റ്റിസ്‌ എസ്‌ എച്ച്‌ കപാഡിയയുടെ നേതൃത്വത്തിലുള്ള ബഞ്ച്‌ ഉത്തരവിട്ടിരിക്കുന്നത്‌. കര്‍ണാടകയിലെ ബല്ലാരി, തുംകൂര്‍, ചിത്രദുര്‍ഗ ജില്ലകളിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന അനധികൃത ഖനനം പരിസ്ഥിതിയെയും ജനങ്ങളെയും ദോഷകരമായി ബാധിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയുള്ളതാണ്‌ റിപ്പോര്‍ട്ട്‌. കര്‍ണാടക മുഖ്യമന്ത്രി ബി എസ്‌ യദ്യൂരപ്പയ്‌ക്കും മന്ത്രിമാരായ റെഡ്‌ഢിസഹോദരന്‍മാര്‍ക്കും അനധികൃത ഖനനത്തിലുള്ള പങ്കിനെക്കുറിച്ച്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ രാജിയിലേക്ക്‌ നയിക്കുന്നതരത്തില്‍ ഇത്‌ രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തുകയായിരുന്നു.

രാജ്യത്തെ ഉരുക്കുവ്യവസായത്തിനായുള്ള ഇരുമ്പ്‌ അയിരിന്റെ ആവശ്യകത സംബന്ധിച്ച്‌ വനം പരിസ്ഥിതി മന്ത്രാലയയം റിപ്പോര്‍ട്ട്‌ നല്‍കണമെന്ന്‌ കോടതി പറഞ്ഞു. ആഭ്യന്തര വ്യവസായത്തിനും കയറ്റുമതിക്കും എത്രത്തോളം ഇരുമ്പ്‌ അയിര്‌ ആവശ്യമാണെന്നുള്ള കാര്യം റിപ്പോര്‍ട്ടില്‍ പറയണമെന്നും കോടതി പറഞ്ഞു. ഖനന, ഉരുക്ക്‌, വ്യവസായ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയുമായി ചര്‍ച്ചചെയ്‌ത്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കാനും അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയുടെ സബ്‌മിഷന്‍ സ്വീകരിച്ചുകൊണ്ട്‌ കോടതി വനം പരിസ്ഥിതി മന്ത്രാലയത്തിന്‌ നിര്‍ദേശം നല്‍കി.

തുംകൂര്‍, ചിത്രദുര്‍ഗ എന്നിവിടങ്ങളിലെ ഖനനത്തിന്റെ അടിസ്ഥാനത്തില്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച്‌ പഠിച്ച്‌ മൂന്ന്‌ ആഴ്‌ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതിയോട്‌ നിര്‍ദേശിച്ചിട്ടുണ്ടെന്നും ബഞ്ച്‌ പറഞ്ഞു. ബെല്ലാരി പ്രശ്‌നം ഗൂഢ സമ്പത്തിന്റെ വെളിപ്പെടുത്തലാണെന്നും കോടതി നിരീക്ഷിച്ചു.
മെയ്‌ 6നാണ്‌ കര്‍ണാടക ലോകായുക്തയ്‌ക്കുപുറമേ വനം വകുപ്പിലെയും ഖനന- ജിയോളജി വകുപ്പിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഉന്നതാധികാര സമിതി രൂപീകരിച്ചത്‌. സംസ്ഥാനത്തെ 99 ഖനികളിലും സമിതി അംഗങ്ങള്‍ സന്ദര്‍ശനം നടത്തി അതിര്‍ത്തി തിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

148 ഖനികള്‍ക്കാണ്‌ ഇരുമ്പ്‌ അയിര്‌ ഖനനത്തിനായി പാട്ടത്തിന്‌ നല്‍കിയിരിക്കുന്നത്‌. 124 എണ്ണം നിലവിലുണ്ട്‌. ഇതില്‍ 60 എണ്ണത്തിനെ അടിസ്ഥാനമാക്കിയാണ്‌ സമിതി റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. ഇവയില്‍ 45 എണ്ണം അനധികൃതമായാണ്‌ പ്രവര്‍ത്തിക്കുന്നതെന്നാണ്‌ സമിതിയുടെ കണ്ടെത്തല്‍.

ജനയുഗം 300711

1 comment:

  1. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ നടക്കുന്ന ഇരുമ്പ്‌ അയിര്‌ ഖനനം അടിയന്തരമായി നിര്‍ത്തിവയ്‌ക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. അമിതമായ ചൂഷണം പരിസ്ഥിതി നാശത്തിന്‌ കാരണമാകുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ഉത്തരവ്‌. അനധികൃതമായ ഖനനം കനത്ത പരിസ്ഥിതി നാശത്തിന്‌ വഴിവയ്‌ക്കുന്നുവെന്ന്‌ കാണിച്ച്‌ ആറംഗ ഉന്നതാധികാര സമിതി സമര്‍പ്പിച്ച 23 പേജുള്ള റിപ്പോര്‍ട്ട്‌ അംഗീകരിച്ചുകൊണ്ടാണ്‌ കോടതി ഉത്തരവ്‌.

    ReplyDelete