Wednesday, July 27, 2011

ബസ് ചാര്‍ജ് മിനിമം 5 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. ഗതാഗത മന്ത്രി വി എസ് ശിവകുമാര്‍ ബസ് ഉടമകളുമായി ഇന്ന് നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം അന്തിമ പ്രഖ്യാപനം ഉണ്ടാകും. വിദഗ്ധ സമിതിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഓര്‍ഡിനറി ബസിന്  മിനിമം ചാര്‍ജ് നാലില്‍ നിന്ന് അഞ്ചു രൂപയും ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ക്ക് മിനിമം ചാര്‍ജ് അഞ്ചില്‍ നിന്ന് ഏഴ് രൂപയും ആകും. മിനിമം ചാര്‍ജിന്റെ യാത്രാപരിധി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കിന്റെ കാര്യത്തിലും തീരുമാനമായില്ല. നിരക്കിന്റെ 25% വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് ആക്കണമെന്നാണു വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നത്. ഇക്കാര്യം വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കാനാണ് സാധ്യത.

കാസര്‍കോട് വെടിവയ്പ് അന്വേഷിക്കുന്നതിനായി നിയമിച്ചിരുന്ന കമ്മിഷനെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  പറഞ്ഞു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന റിട്ട് അപ്പീല്‍ പിന്‍വലിക്കും. വെടിവയ്പില്‍ മരിച്ച മുഹമ്മദ് ഷഫീക്കിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. മലബാര്‍ മേഖലയില്‍ പുതുതായി അനുവദിച്ച സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍   262 അധ്യാപക തസ്തികകള്‍ അനുവദിച്ചു. 239 ജൂനിയര്‍ അധ്യാപക തസ്തികകളും 23 സീനിയര്‍ തസ്്തികകളുമാണ് അനുവദിച്ചത്. സി ബി സി ഐ ഡിയുടെ കീഴില്‍ പുതുതായി ആന്റി പൈറസി സെല്‍ ആരംഭിക്കും. ഇതിനായി എസ് പി, ഡിവൈ എസ് പി, എസ് ഐ എന്നീ തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. കൂടുതുലായി ആവശ്യമുള്ള ഉദ്യോഗസ്ഥരെ പൊലീസിലെ ഇതര വിഭാഗങ്ങളില്‍ നിന്നും പുനര്‍ വിന്യസിക്കും.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പുതുതായി ഒരു എസ് പി തസ്തിക അനുവദിച്ചു. 

സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച മദ്യനയത്തിന് അംഗീകാരം നല്‍കി. ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തെ റോഡുകള്‍ തകര്‍ന്നു. ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ചുമലപ്പെടുത്തി. ദേശീയ പാതാ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നത് മായി ബന്ധപ്പെട്ട ഉണ്ടായിട്ടുള്ള ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിന് വീണ്ടും യോഗം വിളിക്കും.

റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയിലാണ് യോഗം വിളിക്കുന്നത്. ഇതിനുശേഷമായിരിക്കും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പ്രത്യക പാക്കേജ് തയ്യാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ നടത്തുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപറഞ്ഞു.   സര്‍ക്കാരുമായി കെ ജി എം ഒ എ  നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടും സമരവുമായി ഡോക്ടര്‍മാര്‍ മുന്നോട്ടുപോയത് നിര്‍ഭാഗ്യകരമാണ്. ഞായറാഴ്ച ആരോഗ്യമന്ത്രിയും താനും നടത്തിയ ചര്‍ച്ചയില്‍ ധാരണയായാണ് പിരിഞ്ഞത്. അതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണ്ടും ചര്‍ച്ച നടത്തിയത്. പിന്നെന്തിനാണ് സമരം നടത്തുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും പാവപ്പെട്ട രോഗികളെ കഷ്ടത്തിലാക്കുന്ന ഇത്തരം നടപടികള്‍ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

janayugom 270711

2 comments:

  1. സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. ഗതാഗത മന്ത്രി വി എസ് ശിവകുമാര്‍ ബസ് ഉടമകളുമായി ഇന്ന് നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം അന്തിമ പ്രഖ്യാപനം ഉണ്ടാകും. വിദഗ്ധ സമിതിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

    ReplyDelete
  2. ലാഭമില്ലാത്ത ബിസ്സിനസ്സ്‌ നടത്തേണ്ട എന്ന് പറഞ്ഞ് സമരക്കാരുടെ ബസ്സ്‌ പിടിച്ചെടുത്തു ഓടിക്കുകയോ,ksrtc ബസ്സ്‌ ഓടിക്കുകയോ ചെയ്യാന്‍ ധൈര്യമുള്ള ഭരണകര്‍ത്താക്കള്‍ ഉണ്ടാവണം.അതാണല്ലോ നിയമവും."വസ്തുതകള്‍ മനസ്സിലാക്കേണ്ടത്‌ തന്നെയാണ്.എന്നാല്‍ ഒരു വിഷയത്തെപ്പറ്റി ആഴത്തില്‍ പഠിച്ചതിനു ശേഷം മാത്രമേ തീരുമാനം എടുക്കാവൂ.40 കിലോമീറ്റര്‍ ചുറ്റളവില്‍ ട്രിപ്പടിക്കുന്ന ഒരു ബസ്സിന്റെ ഓണര്‍ക്ക് എല്ലാ ചിലവും കഴിഞ്ഞു ദിവസ്സം 1000 രൂപ ലാഭം കിട്ടുന്നുണ്ട്.ഡീസലിന്റെ വില കൂട്ടിയാലും ഇല്ലെങ്കിലും ഈ ലാഭം നിലനിര്‍ത്തുന്നതിന് അവര്‍ പരിശ്രമിക്കാറുണ്ട്.അത് ഗവണ്മെന്റ്‌ അനുവദിച്ചു കൊടുക്കാറുമുണ്ട്.
    5 രൂപ ഉന്നം വെച്ചുകൊണ്ട് 6 രൂപ ചോദിച്ചു."മലയോളം ചോദിച്ചാലെ കുന്നോളം എങ്കിലും കിട്ടുകയുള്ളു" എന്ന് മനസ്സിലാക്കിയിരിക്കുന്ന മലയാളികള്‍ വാഴുന്നിടത്തു അത് സാധിക്കും എന്ന് സമരക്കാര്‍ക്ക് അറിയാം.
    ഗവണമെന്റിന്റെ ഈ ജാഗ്രത ബസ്സില്‍ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാരുടെ കണക്കെടുക്കുന്നതിലും ടാക്സ്‌ പിരിക്കുന്നതിലും കാണിച്ചാല്‍ നല്ലത്.ഭരിക്കുന്നവര്‍ ആരെയാണ് ഈ ഉദ്ദരിക്കുന്നത്.

    ReplyDelete