Wednesday, July 27, 2011

പഴനി ക്ഷേത്രത്തിന് നഷ്ടം ലക്ഷങ്ങള്‍ ; ചട്ടം ലംഘിച്ച് പണം നിക്ഷേപിച്ചാല്‍ പലിശ കിട്ടില്ല

ചട്ടംലംഘിച്ച് പോസ്റ്റ്ഓഫീസില്‍ പണം നിക്ഷേപിച്ച ക്ഷേത്രത്തിന് പലിശകിട്ടില്ലെന്ന് സുപ്രീം കോടതി. പോസ്റ്റ്ഓഫീസില്‍ സ്ഥിരനിക്ഷേപപദ്ധതിയില്‍ ഒന്നരക്കോടിയോളം രൂപ നിക്ഷേപിച്ച പഴനി മുരുകക്ഷേത്രാധികൃതരാണ് വെട്ടിലായത്. ഈ പദ്ധതിയില്‍ സ്ഥാപനങ്ങള്‍ക്ക് പണം നിക്ഷേപിക്കാനാവില്ല; വ്യക്തികള്‍ക്കേ സാധിക്കു. ഈ ചട്ടം ശ്രദ്ധിക്കാതെ പോസ്റ്റ്മാസ്റ്റര്‍ നിക്ഷേപം സ്വീകരിക്കുകയായിരുന്നു.

1995ലാണ് അഞ്ചുവര്‍ഷത്തെ സ്ഥിരനിക്ഷേപമായി 1,40,64,300 രൂപ ക്ഷേത്രാധികൃതര്‍ പളനി പോസ്റ്റ്ഓഫീസില്‍ നല്‍കിയത്. "95 മേയ് രണ്ടുമുതല്‍ ആഗസ്ത് 16 വരെ പലപ്പോഴായാണ് പണം നിക്ഷേപിച്ചത്. എന്നാല്‍ "95 ഡിസംബറില്‍ ക്ഷേത്രത്തിന് പോസ്റ്റ്ഓഫീസില്‍നിന്നു കത്തുകിട്ടി. ഈ നിക്ഷേപപദ്ധതിയില്‍ "95 ഏപ്രില്‍മുതല്‍ സ്ഥാപനങ്ങളുടെ നിക്ഷേപം സ്വീകരിക്കരുതെന്ന് ഉത്തരവുണ്ടെന്നും അതുകൊണ്ട് ക്ഷേത്രത്തിന്റെ പണം പലിശയില്ലാതെ തിരികെ വാങ്ങിക്കൊള്ളണമെന്നുമായിരുന്നു ഉള്ളടക്കം. പണം ക്ഷേത്രം പിന്‍വലിച്ചു. എന്നാല്‍ തപാല്‍വകുപ്പിനെതിരെ വക്കീല്‍നോട്ടീസയച്ചു. പണം നിക്ഷേപിച്ച ദിവസംമുതല്‍ പിന്‍വലിച്ച ദിവസംവരെയുള്ള 12 ശതമാനം നിരക്കിലുള്ള പലിശയായ 9,13,951 രൂപ ലഭിക്കണമെന്നായിരുന്നു ആവശ്യം. തപാല്‍വകുപ്പ് പ്രതികരിച്ചില്ല. ക്ഷേത്രാധികൃതര്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷനില്‍ പരാതി നല്‍കി. കമീഷന്‍ ഭൂരിപക്ഷവിധിപ്രകാരം ഹര്‍ജി തള്ളി. ദേശീയ ഉപഭോക്തൃകമീഷനില്‍ നല്‍കിയ പരാതിയും തള്ളിപ്പോയതോടെയാണ് ക്ഷേത്രം ഭരണസമിതി സുപ്രീം കോടതിയെ സമീപിച്ചത്.

തപാല്‍ അധികൃതരുടെ സേവനത്തില്‍ ഉപഭോക്തൃനിയമത്തിന്റെ പരിധിയില്‍വരുന്നവിധം വീഴ്ചവന്നിട്ടുണ്ടോ എന്ന പ്രശ്നമാണ് സുപ്രീം കോടതി പരിഗണിച്ചത്. ഏതെങ്കിലും വിധത്തില്‍ പലിശയ്ക്കുള്ള അര്‍ഹത ക്ഷേത്രത്തിനുണ്ടോ എന്ന പ്രശ്നവും ഉയര്‍ന്നുവന്നു. പോസ്റ്റ്ഓഫീസ് അധികൃതര്‍ തപാല്‍വകുപ്പിന്റെ ചട്ടങ്ങള്‍ക്കു വിരുദ്ധമായാണ് നിക്ഷേപം സ്വീകരിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നതായി കോടതി കണ്ടു. സ്ഥാപനങ്ങളുടെ നിക്ഷേപം സ്വീകരിക്കാന്‍പാടില്ലാത്ത പദ്ധതിപ്രകാരമാണ് ക്ഷേത്രത്തിന്റെ നിക്ഷേപം സ്വീകരിച്ചത്. ഇങ്ങനെ അനുവദനീയമല്ലാത്ത പദ്ധതിപ്രകാരം ആരെങ്കിലും പണം നിക്ഷേപിച്ചാല്‍ ആ അക്കൗണ്ട് അവസാനിപ്പിച്ച് പലിശകൂടാതെ പണം തിരികെനല്‍കണമെന്ന ചട്ടം നിലവിലുണ്ട്. അതുകൊണ്ട് തപാല്‍വകുപ്പു ചെയ്തത് ചട്ടപ്രകാരം ശരിയാണ്. സേവനത്തിലെ വീഴ്ച ഇതില്‍ ആരോപിക്കാന്‍ കഴിയുകയുമില്ല. ഇത്രയും വലിയ തുക ക്ഷേത്രാധികൃതര്‍ നിക്ഷേപമായി കൊണ്ടുവന്നപ്പോള്‍ അത് ചട്ടപ്രകാരമാണോ നിക്ഷേപിച്ചതെന്ന് പോസ്റ്റ്ഓഫീസ് അധികൃതര്‍ ഉറപ്പുവരുത്തേണ്ടതായിരുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യം കണക്കിലെടുത്ത് നിക്ഷേപത്തിന് ഏതെങ്കിലും തരത്തില്‍ പലിശ നല്‍കണമെന്ന വാദം കോടതി തള്ളി. ഉപഭോക്തൃനിയമപ്രകാരം നിലനില്‍ക്കുന്നതല്ല പരാതി എന്ന സംസ്ഥാന ഉപഭോക്തൃകമീഷന്റെയും ദേശീയ കമീഷന്റെയും നിലപാട് സുപ്രീം കോടതി അംഗീകരിച്ചു. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചില നിര്‍ദേശങ്ങളും ജ. പി സദാശിവവും ജ. എ കെ പട്നായിക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മുന്നോട്ടുവച്ചു.

തപാല്‍ഓഫീസുകളില്‍ പൊതുപണം കൈകാര്യംചെയ്യുന്നവരും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നവരും നിക്ഷേപവ്യവസ്ഥകളെപ്പറ്റി വ്യക്തമായ ധാരണയുള്ളവരാകണം, ഈ വിവരങ്ങളെല്ലാം അതത് പ്രാദേശികഭാഷയില്‍ എഴുതി പോസ്റ്റ്ഓഫീസില്‍ പ്രദര്‍ശിപ്പിക്കണം, കേന്ദ്രസര്‍ക്കാര്‍ നിക്ഷേപവ്യവസ്ഥയില്‍ മാറ്റംവരുത്തുമ്പോള്‍ ആധുനിക ആശയവിനിമയമാര്‍ഗങ്ങളിലൂടെ താഴേതട്ടിലുള്ള സ്ഥാപനംവരെ അത് വൈകാതെ അറിയിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് വിധിയിലുള്ളത്. പോസ്റ്റ്മാസ്റ്ററുടെ അജ്ഞതമൂലം തമിഴ്നാട്ടിലെ പൗരാണിക ക്ഷേത്രങ്ങളിലൊന്നിന് ഗണ്യമായ തുക നഷ്ടമായതിനാലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും 2011 ജൂലൈ 11ലെ വിധിന്യായത്തില്‍ പറഞ്ഞു.

അഡ്വ . കെ ആര്‍ ദീപ (advocatekrdeepa@gmail.com) deshabhimani

1 comment:

  1. ചട്ടംലംഘിച്ച് പോസ്റ്റ്ഓഫീസില്‍ പണം നിക്ഷേപിച്ച ക്ഷേത്രത്തിന് പലിശകിട്ടില്ലെന്ന് സുപ്രീം കോടതി. പോസ്റ്റ്ഓഫീസില്‍ സ്ഥിരനിക്ഷേപപദ്ധതിയില്‍ ഒന്നരക്കോടിയോളം രൂപ നിക്ഷേപിച്ച പഴനി മുരുകക്ഷേത്രാധികൃതരാണ് വെട്ടിലായത്. ഈ പദ്ധതിയില്‍ സ്ഥാപനങ്ങള്‍ക്ക് പണം നിക്ഷേപിക്കാനാവില്ല; വ്യക്തികള്‍ക്കേ സാധിക്കു. ഈ ചട്ടം ശ്രദ്ധിക്കാതെ പോസ്റ്റ്മാസ്റ്റര്‍ നിക്ഷേപം സ്വീകരിക്കുകയായിരുന്നു.

    ReplyDelete