Tuesday, July 26, 2011

13 നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈകോ വില ഇരട്ടിയാകും

സപ്ലൈകോ സ്റ്റാളുകളിലൂടെ സബ്സിഡിനിരക്കില്‍ വില്‍ക്കുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങളുടെ വിലകൂടും. നിലവിലുള്ളതിനേക്കാള്‍ 50 ശതമാനംവരെ വില വര്‍ധിപ്പിക്കാനാണ് തീരുമാനം. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വിപണി ഇടപെടലിനുള്ള വിഹിതം പുതിയ ബജറ്റില്‍ വെട്ടിക്കുറച്ച സാഹചര്യത്തിലാണിത്. കഴിഞ്ഞ ആറുവര്‍ഷമായി വില മാറ്റമില്ലാതെ പൊതുവിപണി വിലയേക്കാള്‍ 50 ശതമാനംവരെ കുറവില്‍ വില്‍ക്കുന്ന അവശ്യസാധനങ്ങള്‍ക്കാണ് വില ഉയരുക. ആഗസ്തോടെ വിലവര്‍ധന നടപ്പാക്കിയാല്‍ വരുന്ന ഓണക്കാലംമുതല്‍ വിപണിയില്‍ എല്ലാ സാധനങ്ങള്‍ക്കും പൊള്ളുന്ന വിലയാകും എന്ന് സൂചനയുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അവസാനം അവതരിപ്പിച്ച ബജറ്റില്‍ സപ്ലൈകോയുടെ വിപണി ഇടപെടലിന് 80 കോടിരൂപ അനുവദിച്ചിരുന്നു. ഇപ്പോള്‍ ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച പുതുക്കിയ ബജറ്റില്‍ ഇത് 50 കോടിയായി വെട്ടിക്കുറച്ചു. വരുംവര്‍ഷങ്ങളില്‍ വീണ്ടും കുറവുണ്ടാകുമെന്ന സൂചനയുള്ളതിനാല്‍ വിലകൂട്ടാതെ മറ്റു മാര്‍ഗമില്ലെന്ന് സപ്ലൈകോ സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുമുണ്ട്. വറ്റല്‍മുളക്, ഉഴുന്ന്(രണ്ടിനം), വന്‍പയര്‍ , തുവരപ്പരിപ്പ്, പീസ് പരിപ്പ്, ജീരകം, കടുക്, ഉലുവ, മട്ട അരി, പച്ചരി, ബോധന അരി എന്നിവയുടെ വിലയാണ് ഉയര്‍ത്തുക. വറ്റല്‍മുളക് 45 രൂപയില്‍ നിന്ന് 79 ആയും തൊലികളഞ്ഞ ഉഴുന്ന് 36ല്‍ നിന്നും 57 ആയും പിളര്‍ന്ന ഉഴുന്ന് 31ല്‍നിന്ന് 57 രൂപയായും വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. ജീരകം 96 രൂപയില്‍നിന്ന് 135 രൂപയായും കടുക് 22ല്‍ നിന്ന് 34 രൂപയായും വന്‍പയര്‍ 26.50രൂപയില്‍നിന്ന് 38 രൂപയായും തുവരപരിപ്പ് 58.90രൂപയില്‍നിന്ന് 64.40 രൂപയായും ഉയര്‍ത്തും. അരി ഇനങ്ങള്‍ രണ്ടുരൂപമുതല്‍ നാലുരൂപവരെ വര്‍ധിപ്പിക്കാനാണ് തീരുമാനം. അരിവില ഉയര്‍ത്താന്‍ കഴിഞ്ഞദിവസംത്തന്നെ സപ്ലൈകോ ഉത്തരവ് ഇറക്കിയെങ്കിലും ഇത് 31-ാം തീയതിവരെ നടപ്പാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷവും സപ്ലൈകോ അവശ്യസാധനവില ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാര്‍ വിലയുയര്‍ത്താതെ ബജറ്റ്വിഹിതം കൂട്ടിനല്‍കുകയായിരുന്നു. 450 കോടിയോളം രൂപയാണ് എല്‍ഡിഎഫ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബജറ്റ്വിഹിതമായി സപ്ലൈകോയ്ക്ക് നല്‍കിയത്. 2008-09 ലാണ് ഏറ്റവും കൂടുതല്‍ തുക നല്‍കിയത്. 105 കോടി. സപ്ലൈകോയില്‍ അവശ്യസാധനവില പൊതുവിപണിയേക്കാള്‍ 20 ശതമാനമെങ്കിലും കുറവായിരുന്നാല്‍ മതിയെന്നാണ് വ്യവസ്ഥ. കഴിഞ്ഞ അഞ്ചുവര്‍ഷവും 50 ശതമാനം വരെയായിരുന്നു വില വ്യത്യാസമുണ്ടായിരുന്നത്. ഇതുമൂലം സപ്ലൈകോയുടെ മാവേലി സ്റ്റോറുകള്‍ , ലാഭം, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്കു കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കാനും പൊതു വിപണിയിലെ വില നിയന്ത്രിക്കാനും കഴിഞ്ഞു. സാധനങ്ങള്‍ വിലക്കുറച്ചു നല്‍കുന്നതിലൂടെ സാമ്പത്തിക നഷ്ടമുണ്ടായതു ചൂണ്ടിക്കാട്ടിയാണ് സപ്ലൈകോ വിലവര്‍ധന ആവശ്യപ്പെട്ടത്. എന്നാല്‍ , സപ്ലൈകോ വാങ്ങിയ സാധനങ്ങള്‍ ജീവനക്കാരില്‍ ഒരുവിഭാഗം മറിച്ചുവിറ്റതിലൂടെ ഉണ്ടായ സാമ്പത്തികനഷ്ടം സര്‍ക്കാര്‍ കണക്കിലെടുത്തിട്ടില്ല.

No comments:

Post a Comment