Wednesday, July 27, 2011

ഷാപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍

സംസ്ഥാനത്തെ കള്ളുഷാപ്പ് നടത്തിപ്പില്‍ തൊഴിലാളി സഹകരണസംഘങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്ന മദ്യനയം യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചു. കരട് നയം ചില ഭേദഗതികളോടെയാണ് ചൊവ്വാഴ്ച മന്ത്രിസഭ അംഗീകരിച്ചത്. മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കാനാകില്ലെന്ന് മന്ത്രി കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കൈവശം വയ്ക്കാവുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ അളവ് ഒന്നര ലിറ്ററാക്കണമെന്ന കരട് നിര്‍ദേശം മാറ്റിയാണ് നയം അംഗീകരിച്ചത്. ഇത് വീണ്ടും മൂന്നു ലിറ്ററാക്കി തീരുമാനിച്ചു. ടൂറിസം മേഖലയായ പത്ത് സ്ഥലങ്ങളില്‍ ബാര്‍ അനുവദിക്കുന്നതില്‍ ഇളവ് നല്‍കുന്ന നിബന്ധനയും നയത്തിലുണ്ട്. സൊസൈറ്റികളെ പൂര്‍ണമായും ഒഴിവാക്കി കള്ളുഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നല്‍കും. തൃശൂരിലെ കള്ളുഷാപ്പുകള്‍ റേഞ്ച് അടിസ്ഥാനത്തിലാകും നല്‍കുക. ഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നല്‍കുന്നത് ഈ രംഗം വീണ്ടും കരാറുകാരുടെ കൈയിലാക്കും. മായം ചേര്‍ത്ത കള്ള് വിതരണത്തിനും മദ്യദുരന്തത്തിനും ഇത് ഇടയാക്കുമെന്നും വിമര്‍ശമുണ്ട്. അതേസമയം വാങ്ങാന്‍ ആളില്ലാത്ത ഷാപ്പുകള്‍ തൊഴിലാളികള്‍ക്ക് നല്‍കും. ഇത്തരം ഷാപ്പുകളെ ഒരു മാസത്തെ സേവനത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും തുല്യമായ തുക അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കും. ഷാപ്പ് ഒന്നിന് 50 തെങ്ങും അഞ്ചു തൊഴിലാളികളെയും നിര്‍ബന്ധമാക്കും. കിഴക്കന്‍മേഖലകളില്‍ 20 ചൂണ്ടപ്പനയ്ക്ക് രണ്ടു തൊഴിലാളികളെയും നിര്‍ബന്ധമാക്കും.

2012 മാര്‍ച്ച് വരെ ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നത് തുടരുമെന്ന് മന്ത്രി പറഞ്ഞു. ബാറുകള്‍ തമ്മിലുള്ള അകലം പഞ്ചായത്തുകളില്‍ മൂന്നു കിലോമീറ്ററും നഗരപ്രദേശങ്ങളില്‍ രണ്ട് കിലോമീറ്ററും ആണ്. 2012-13ല്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും 2014 മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കൂ. എന്നാല്‍ ബേക്കല്‍ , വൈത്തിരി, ആലപ്പുഴ, കുമരകം, ഫോര്‍ട്ടുകൊച്ചി, കുമളി, മൂന്നാര്‍ , വര്‍ക്കല, കോവളം, അഷ്ടമുടി എന്നീ ടൂറിസ്റ്റ് മേഖലകളില്‍ എല്ലാ ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ലൈസന്‍സ് നല്‍കും. ബാറുകള്‍ തമ്മിലുള്ള ദൂരത്തിലെ നിബന്ധന ഇവിടെ ബാധകമല്ല. മദ്യം വില്‍ക്കാനും വാങ്ങാനുമുള്ള കുറഞ്ഞ പ്രായം 18ല്‍ നിന്ന് 21 ആക്കി. കൈവശം വയ്ക്കാവുന്ന എല്ലാതരം മദ്യത്തിന്റെയും അളവ് 24ല്‍ നിന്ന് 15 ലിറ്ററാക്കി. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ അളവ് മൂന്നു ലിറ്ററായി തുടരും. ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം ഗ്രാമങ്ങളില്‍ രാവിലെ എട്ടുമുതല്‍ രാത്രി 11 വരെയും നഗരങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി 12 വരെയുമാക്കി. ഇത് അടുത്ത വര്‍ഷം മുതലേ ബാധകമാകൂ. മദ്യപാനമുള്ള സിനിമാ രംഗങ്ങളില്‍ മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് നല്‍കണമെന്നും നിബന്ധനയുണ്ട്.

കേരളം ലഹരിയുടെ പിടിയില്‍ സുധീരന്‍

കോഴിക്കോട്: കേരളം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ പറഞ്ഞു. പുതിയമദ്യനയം രൂപീകരിക്കുവാന്‍ ചേര്‍ന്ന യോഗത്തില്‍ മദ്യഷാപ്പുകള്‍ തുറക്കുന്നതിനുള്ള അവകാശം പഞ്ചായത്തുകള്‍ക്ക് കൈമാറണമെന്ന നിര്‍ദേശമുണ്ടായിരുന്നു. ഇതു നടപ്പാക്കാത്തത് പുതിയ മദ്യനയത്തിന്റെ വീഴ്ചയാണെന്നും സുധീരന്‍ പറഞ്ഞു

deshabhimani 270711

2 comments:

  1. സംസ്ഥാനത്തെ കള്ളുഷാപ്പ് നടത്തിപ്പില്‍ തൊഴിലാളി സഹകരണസംഘങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്ന മദ്യനയം യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചു. കരട് നയം ചില ഭേദഗതികളോടെയാണ് ചൊവ്വാഴ്ച മന്ത്രിസഭ അംഗീകരിച്ചത്. മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കാനാകില്ലെന്ന് മന്ത്രി കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

    ReplyDelete
  2. കള്ള് ചെത്താന്‍ കര്‍ഷകനു അനുവാദം കൊടുക്കുക... പറ്റുമോ സഖാവെ? അല്ലാതെ ചെത്തുകാരനല്ലാ തെങ്ങിന്റെ ഉടമ!

    ReplyDelete