Thursday, July 28, 2011

കമ്മാടം കാവില്‍ വീണ്ടും കൈയേറ്റം

ഭീമനടി: ഭൂമി കൈയേറ്റത്തിനും മരം കൊള്ളക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെകമ്മാടം കാവ് വീണ്ടും എസ്റ്റേറ്റ് ഉടമകള്‍ കൈയേറുന്നു. ബുധനാഴ്ച തോട്ടം നടത്തിപ്പുകാരന്‍ പി ആര്‍ രഘുവിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം തൊഴിലാളികളാണ് കാവില്‍ അതിക്രമിച്ച് കയറി കാട് വെട്ടിത്തെളിച്ചത്. വിവരമറിഞ്ഞ് നാട്ടുകാരെത്തിയതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു. കാവ് കൈയേറ്റം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും പ്രതിഷേധം ശക്തമായിട്ടും എസ്റ്റേറ്റുകാരുടെ മുഷ്ക് തുടരുന്നതിന് പിന്നില്‍ ഭരണകക്ഷിയിലെ പ്രമുഖ നേതാവിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും പിന്തുണയാണ്. കൈയേറ്റഭൂമിയും മരംകൊള്ളയും നടന്ന ഭാഗങ്ങള്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ സന്ദര്‍ശിച്ച് പ്രശ്നം റവന്യു വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇവിടേക്ക് തിരിഞ്ഞുനോക്കാന്‍ കലക്ടര്‍ അടക്കമുള്ള ഒരുദ്യോഗസ്ഥനും തയ്യാറായിട്ടില്ല.

2002ല്‍ അന്നത്തെ റവന്യു മന്ത്രി കോട്ടയം പാല സ്വദേശികളായ മൂന്നുപേര്‍ക്ക് കൈയേറ്റഭൂമി പതിച്ചുനല്‍കാന്‍ ശ്രമിച്ചിരുന്നു. അന്ന് 4.25 ഏക്കര്‍ ഭൂമിയാണ് കൈയേറിയതെങ്കില്‍ 6.08 ഏക്കറിലേക്ക് വ്യാപിച്ചു. റവന്യു വകുപ്പിന്റെ ഭൂമിയില്‍ മറ്റ് നടപടികള്‍ പാടില്ലെന്നിരിക്കെ എസ്റ്റേറ്റുടമകള്‍ എല്ലാ നിയമങ്ങളെയും വെല്ലുവിളിക്കുകയാണ്. ബുധനാഴ്ച നടത്തിയ കൈയേറ്റ ശ്രമം സംബന്ധിച്ച് വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

കൈയേറ്റത്തിന് കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണ

ഭീമനടി: കമ്മാടം കാവിലെ കൈയേറ്റത്തിന് ഗ്രാമസഭയില്‍ കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണ. വെസ്റ്റ്എളേരി പഞ്ചായത്തിലെ 13ാം വാര്‍ഡ് ഗ്രാമസഭയില്‍ മുന്‍ മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന മാത്യു വര്‍ക്കി പരസ്യമായി കൈയേറ്റക്കാരെ ന്യായീകരിച്ച് രംഗത്തെത്തി. കാവ് ഉള്‍പ്പെടുന്ന വാര്‍ഡാണിത്. ഗ്രാമസഭയില്‍ കമ്മാടം കാവ് റവന്യു വകുപ്പില്‍നിന്ന് ദേവസ്വത്തിന് വിട്ടുകൊടുക്കാനാവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തിനെതിരായാണ് നേതാവ് പൊട്ടിത്തെറിച്ചത്. കമ്മാടം ഭഗവതി ക്ഷേത്രത്തിന്റെ ഐതീഹ്യംതന്നെ കാവുമായി ബന്ധപ്പെട്ടുള്ളതാണ്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകള്‍ നടക്കുന്നതും കാവിലാണ്. കാവ് റവന്യു വകുപ്പിന്റെ കൈവശമായതിനാല്‍ വ്യാപകമാകുന്ന കൈയേറ്റവും മരംകൊള്ളയും തടയാന്‍ കഴിയുന്നില്ല. കാവിന്റെ സംരക്ഷണം ചോദ്യചിഹ്നമായി. കാവ് ദേവസ്വത്തിന് വിട്ടുനല്‍കണമെന്ന പ്രമേയമാണ് പഞ്ചായത്ത് പ്രസിഡന്റ് ഗ്രാമസഭയില്‍ അവതരിപ്പിച്ചത്. പന്ത്രണ്ടോളം വാര്‍ഡുകളില്‍ ഒരെതിര്‍പ്പുമില്ലാതെ പ്രമേയം പാസായിട്ടും കാവ് നിലനില്‍ക്കുന്ന വാര്‍ഡില്‍ പ്രമേയത്തെ കോണ്‍ഗ്രസ് നേതാവ് തള്ളിപ്പറഞ്ഞത് ബഹളത്തിന് വഴിയൊരുക്കി.


deshabhimani 280711

1 comment:

  1. ഭൂമി കൈയേറ്റത്തിനും മരം കൊള്ളക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെകമ്മാടം കാവ് വീണ്ടും എസ്റ്റേറ്റ് ഉടമകള്‍ കൈയേറുന്നു. ബുധനാഴ്ച തോട്ടം നടത്തിപ്പുകാരന്‍ പി ആര്‍ രഘുവിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം തൊഴിലാളികളാണ് കാവില്‍ അതിക്രമിച്ച് കയറി കാട് വെട്ടിത്തെളിച്ചത്. വിവരമറിഞ്ഞ് നാട്ടുകാരെത്തിയതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു.

    ReplyDelete