Monday, July 18, 2011

പ്രഖ്യാപിതലക്ഷ്യം നേടാനാകാതെ ബ്രഹ്മോസ് മുടന്തുന്നു

ലോകത്തെതന്നെ ഏറ്റവും പ്രഹരശേഷിയുള്ള ശബ്ദാതിവേഗ ക്രൂയിസ് മിസൈല്‍ നിര്‍മാണത്തിനായി ആരംഭിച്ച ബ്രഹ്മോസ് തിരുവനന്തപുരം പിറവിയെടുത്ത് മൂന്നര വര്‍ഷത്തോളമായെങ്കിലും പ്രഖ്യാപിതലക്ഷ്യം അകലെ. സ്ഥാപനത്തിന്റെ വികസനത്തിനായി പ്രതിരോധമന്ത്രി എ കെ ആന്റണി പ്രഖ്യാപിച്ച പദ്ധതികളെല്ലാം മുടങ്ങി. ഐഎസ്ആര്‍ഒയ്ക്കും ഹൈദരാബാദിലെ മാതൃസ്ഥാപനങ്ങളില്‍ ഒന്നായ ബ്രഹ്മോസ് ഹൈദരാബാദിനും ആവശ്യമായ ഏതാനും ഘടകങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റ് മാത്രമായി തിരുവനന്തപുരം ഒതുങ്ങി.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാന പൊതുമേഖലാസ്ഥാപനമായ കേരള ഹൈടെക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ (കെല്‍ടെക്) പ്രതിരോധമന്ത്രാലയത്തിന് ഒരു രൂപയ്ക്ക് കൈമാറിയാണ് ബ്രഹ്മോസ് (ബ്രഹ്മോസ് എയ്റോ സ്പേസ് ലിമിറ്റഡ്) യൂണിറ്റ് കേരളത്തില്‍ സാധ്യമാക്കിയത്. ഇടതുപക്ഷപിന്തുണയില്‍ ഭരണം നിലനിന്ന ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി നടപ്പായത്. 2008ലെ പുതുവര്‍ഷദിനത്തിലാണ് ബ്രഹ്മോസ് തിരുവനന്തപുരം പ്രവര്‍ത്തനം തുടങ്ങുന്നത്. പൊതുമേഖലയില്‍ കേന്ദ്രനിക്ഷേപം കുറവായ കേരളത്തില്‍ ഈ യൂണിറ്റിലൂടെ തുടക്കത്തില്‍ത്തന്നെ 125 കോടിയുടെ നിക്ഷേപമെത്തുമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി ഉദ്ഘാടനച്ചടങ്ങില്‍ പ്രഖ്യാപിച്ചു. ഇതില്‍ 100 കോടി ബ്രഹ്മോസും 25 കോടി ഐഎസ്ആര്‍ഒയും മുടക്കും. അഞ്ചുവര്‍ഷത്തിനകം നിക്ഷേപം ആയിരംകോടിയായി വര്‍ധിക്കുമെന്നും സംസ്ഥാനത്തെ നിലവിലുള്ള വ്യവസായങ്ങള്‍ക്ക് കൂടുതല്‍ വരുമാനവും പുതിയ നിരവധി വ്യവസായങ്ങള്‍ക്കുള്ള സാധ്യതയുമുണ്ടാകുമെന്നും ആന്റണി പ്രഖ്യാപിച്ചു. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കൈമാറിയ കെല്‍ടെക്കിനെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുമെന്ന് പൊതുവേദിയില്‍ എ കെ ആന്റണി വാഗ്ദാനം ചെയ്തു. ബ്രഹ്മോസ് സിഇഒയും എംഡിയുമായ ഡോ. എ ശിവതാണുപിള്ളയുടെ സാന്നിധ്യത്തിലായിരുന്നു ആന്റണിയുടെ പ്രഖ്യാപനം.

രണ്ടാംഘട്ടത്തിനായി ബ്രഹ്മോസ് പ്രഖ്യാപിച്ച 100 കോടിയില്‍ 25 കോടി യന്ത്രസാമഗ്രികള്‍ക്കായിരുന്നു. ഈ തുക ഇനിയും ലഭ്യമാക്കിയിട്ടില്ല. പ്ലാന്റ് സ്ഥാപിക്കാനായി 50 കോടി അനുവദിച്ചെങ്കിലും ബാങ്ക് നിക്ഷേപമായി തുടരുന്നു. ഹൈദരാബാദ് ബ്രഹ്മോസിന്റെയും തിരുവനന്തപുരം ബ്രഹ്മോസിന്റെയും സിഇഒ ഡോ. എ ശിവതാണുപിള്ളയാണ്. എന്നാല്‍ , ഹൈദരാബാദ് ബ്രഹ്മോസിന് ആവശ്യമായ ഘടകങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഓര്‍ഡറിന് ഗോദ്റേജ്, എല്‍ ആന്‍ഡ് ആന്‍ഡ് ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികളോട് മത്സരിക്കുകയാണ് തിരുവനന്തപുരം ബ്രഹ്മോസ്. കരാര്‍ ലഭിച്ചാല്‍ത്തന്നെ തുല്യതുകയ്ക്ക് ബാങ്ക് ഗ്യാരന്റിയും ആവശ്യപ്പെടുന്നു. എന്നാല്‍ , ഐഎസ്ആര്‍ഒ നല്‍കുന്ന വര്‍ക്ക് ഓര്‍ഡറിന് ഈവിധ നിബന്ധനകളൊന്നും ബാധകമല്ല.

രണ്ടാംഘട്ട വികസനത്തിന് വായുസേനയുടെ കൈവശമുള്ള ഏഴര ഏക്കര്‍ ഭൂമി ആവശ്യമാണ്. ഇതിന് പകരം ഭൂമി വായുസേനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തുനല്‍കണമെന്ന ആവശ്യം ഉപാധിരഹിതമായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചു. ഭൂമിയുടെ മൂല്യം കണക്കാക്കി തുല്യമൂല്യമുള്ള ഭൂമി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. എന്നാല്‍ , വായു സേനയ്ക്ക് അനുയോജ്യമായ ഭൂമി കണ്ടെത്തിയിട്ടും ഇത് സ്വീകരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. ബ്രഹ്മോസിന് ഭൂമി വിട്ടുകൊടുക്കുന്നത് തടയാന്‍ വായുസേനയിലെ ചിലര്‍ മനഃപൂര്‍വം ശ്രമിക്കുന്നു. ഇതിനെതിരെ ഒരു നടപടിയും പ്രതിരോധമന്ത്രാലയം സ്വീകരിക്കുന്നില്ല. തിരുവനന്തപുരം ബ്രഹ്മോസിന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നത് അന്യസംസ്ഥാന ലോബിയാണെന്ന ആക്ഷേപവും ശക്തമാണ്.
(ജി രാജേഷ്കുമാര്‍)

deshabhimani 180711

2 comments:

  1. ലോകത്തെതന്നെ ഏറ്റവും പ്രഹരശേഷിയുള്ള ശബ്ദാതിവേഗ ക്രൂയിസ് മിസൈല്‍ നിര്‍മാണത്തിനായി ആരംഭിച്ച ബ്രഹ്മോസ് തിരുവനന്തപുരം പിറവിയെടുത്ത് മൂന്നര വര്‍ഷത്തോളമായെങ്കിലും പ്രഖ്യാപിതലക്ഷ്യം അകലെ. സ്ഥാപനത്തിന്റെ വികസനത്തിനായി പ്രതിരോധമന്ത്രി എ കെ ആന്റണി പ്രഖ്യാപിച്ച പദ്ധതികളെല്ലാം മുടങ്ങി. ഐഎസ്ആര്‍ഒയ്ക്കും ഹൈദരാബാദിലെ മാതൃസ്ഥാപനങ്ങളില്‍ ഒന്നായ ബ്രഹ്മോസ് ഹൈദരാബാദിനും ആവശ്യമായ ഏതാനും ഘടകങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റ് മാത്രമായി തിരുവനന്തപുരം ഒതുങ്ങി.

    ReplyDelete