Sunday, May 29, 2011

ചില്ലറവിപണി അടുത്തവര്‍ഷം മുതല്‍ വിദേശകുത്തകകള്‍ക്ക്

രാജ്യത്തെ ചില്ലറവില്‍പ്പന മേഖലയില്‍ അടുത്ത സാമ്പത്തികവര്‍ഷംമുതല്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് പ്രവേശനം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ . 2012 ഏപ്രില്‍ മുതല്‍ ചില്ലറ വില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ നടപടി തുടങ്ങി. ഇതുസംബന്ധിച്ച ചട്ടങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വാണിജ്യസഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ചില്ലറവില്‍പ്പനരംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ ചിന്തിക്കുന്നതിനപ്പുറം സര്‍ക്കാര്‍ നീങ്ങിക്കഴിഞ്ഞുവെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇത് ഇന്ത്യക്ക് വലിയൊരു അവസരമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ചില്ലറവില്‍പ്പനരംഗത്തേക്ക് ബഹുരാഷ്ട്രകുത്തകക്കമ്പനികളെ അനുവദിക്കണമെന്ന് വിവിധ മന്ത്രാലയങ്ങളുടെ സംയുക്തസമിതി സര്‍ക്കാരിനോടു നിര്‍ദേശിച്ചതിനുപിന്നാലെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍ . കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസുവിന്റെ നേതൃത്വത്തിലുള്ള സമിതി വെള്ളിയാഴ്ച യോഗം ചേര്‍ന്നാണ് ചില്ലറവില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കണമെന്ന് നിര്‍ദേശിച്ചത്. നിര്‍ദേശം ചര്‍ച്ചചെയ്യുംമുമ്പേ മന്ത്രി നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നത് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏറെ മുന്നോട്ടുപോയെന്നാണ്. ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിച്ചാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയും ഉപഭോക്താക്കള്‍ നല്‍കുന്ന വിലയും തമ്മിലുള്ള അന്തരം കുറയ്ക്കാമെന്ന വാദവും മന്ത്രാലയ സമിതി മുന്നോട്ടുവച്ചിരുന്നു. നിലവില്‍ സിംഗിള്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളില്‍ 51 ശതമാനം വിദേശനിക്ഷേപം മാത്രമാണ് ഇന്ത്യ അനുവദിച്ചത്. അടുത്ത വര്‍ഷംമുതല്‍ എല്ലാ ഉല്‍പ്പന്നങ്ങളുടെയും ചില്ലറവിപണി രംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വാള്‍മാര്‍ട്ട്, കാരിഫോര്‍ തുടങ്ങിയ ബഹുരാഷ്ട്രകുത്തകകളാണ് ഇന്ത്യയിലേക്ക് പ്രവേശനം കാത്തുകഴിയുന്നത്. അനുമതി ലഭിച്ചാലുടന്‍ വ്യാപാരം തുടങ്ങാവുന്ന വിധത്തില്‍ ഈ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ പല ഭാഗങ്ങളിലും കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

വിദേശകുത്തകകള്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതികവിദ്യ കൂടുതല്‍ ലഭ്യമാകുകയും ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിലകിട്ടുകയും ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍ , വിപണിയാകെ കൈയടക്കുന്ന ബഹുരാഷ്ട്രകുത്തകകള്‍ അവശ്യ സാധനങ്ങള്‍ക്ക് വില തീരുമാനിക്കുന്നതോടെ വന്‍ വിലക്കയറ്റമാകും ഉണ്ടാകുക. മാത്രമല്ല രാജ്യത്തെ ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാര്‍ വഴിയാധാരമാകുകയും ചെയ്യും.

ശക്തമായി എതിര്‍ക്കും: സിപിഐ എം

ന്യൂഡല്‍ഹി: ചില്ലറവില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് സിപിഐ എം വ്യക്തമാക്കി. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാര്‍ കുത്തകകളെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. വാള്‍മാര്‍ട്ട് പോലുള്ള ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുവരവോടെ വിതരണശൃംഖലയുടെ കാര്യക്ഷമത വര്‍ധിക്കുമെന്നും കൃഷിയിടത്തിലെയും വിപണിയിലെയും വില തമ്മിലുള്ള അന്തരം കുറയുമെന്നുമുള്ള വാദം അടിസ്ഥാനരഹിതമാണ്. ബഹുരാഷ്ട്ര കുത്തകകളെ നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഒരിക്കലും ഫലപ്രദമാകില്ലെന്നാണ് അന്താരാഷ്ട്ര അനുഭവങ്ങള്‍ തെളിയിക്കുന്നത്. കര്‍ഷകര്‍ക്കും ഉപയോക്താക്കള്‍ക്കും മേല്‍ ബഹുരാഷ്ട്ര കുത്തകകള്‍ കൂടുതല്‍ നിയന്ത്രണം നേടുകയാണ്. താല്‍പ്പര്യത്തിനനുസരിച്ച് വിലയില്‍ കൃത്രിമം വരുത്താന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സാധിക്കും. മാത്രമല്ല, ലക്ഷക്കണക്കിനു ചെറുകിട അസംഘടിത ചില്ലറവ്യാപാരികളുടെ ജീവനോപാധി ഇല്ലാതാകുകയുംചെയ്യും. ബഹുരാഷ്ട്ര കുത്തകള്‍ക്ക് അനുകൂലമായ നവഉദാര ചട്ടക്കൂടിന്റെ മറ്റൊരുദാഹരണമായി പുതിയ നീക്കത്തെ കാണാം. ഇത് രാജ്യത്തെ സാധാരണക്കാരെ അങ്ങേയറ്റം ദോഷകരമായി ബാധിക്കും.

പൊതുവിതരണശൃംഖല ശക്തിപ്പെടുത്തണമെന്നും ഭക്ഷ്യധാന്യങ്ങള്‍ ദരിദ്രര്‍ക്ക് വിതരണംചെയ്യണമെന്നുമുള്ള സുപ്രീംകോടതി നിര്‍ദേശംപോലും മന്ത്രാലയസമിതി അംഗീകരിച്ചില്ലെന്നത് ഞെട്ടിക്കുന്നതാണ്. വില നിയന്ത്രിക്കുന്നതില്‍ അങ്ങേയറ്റം ഗുണകരമായ നടപടിയാകുമായിരുന്നു ഇത് നടപ്പാക്കിയിരുന്നെങ്കില്‍ . കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുക, സംഭരണ- ഗതാഗത രംഗങ്ങളില്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കുക തുടങ്ങി ഭക്ഷ്യവിലവര്‍ധന നിയന്ത്രിക്കുന്നതിന് സഹായകമായ നടപടികളൊന്നും സമിതി മുന്നോട്ടുവച്ചില്ലെന്നതും ഖേദകരമാണ്. പൊതുവിതരണം ശക്തിപ്പെടുത്തുക, അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കുക തുടങ്ങിയ നടപടിയും മന്ത്രാലയ സമിതി അവഗണിച്ചു. ഈ പിന്തിരിപ്പന്‍ നടപടിക്കെതിരെ മറ്റ് രാഷ്ട്രീയപാര്‍ടികളും സംഘടനകളും മുന്നോട്ടുവരണമെന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 290511

1 comment:

  1. രാജ്യത്തെ ചില്ലറവില്‍പ്പന മേഖലയില്‍ അടുത്ത സാമ്പത്തികവര്‍ഷംമുതല്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് പ്രവേശനം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ . 2012 ഏപ്രില്‍ മുതല്‍ ചില്ലറ വില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ നടപടി തുടങ്ങി. ഇതുസംബന്ധിച്ച ചട്ടങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വാണിജ്യസഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ചില്ലറവില്‍പ്പനരംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ ചിന്തിക്കുന്നതിനപ്പുറം സര്‍ക്കാര്‍ നീങ്ങിക്കഴിഞ്ഞുവെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇത് ഇന്ത്യക്ക് വലിയൊരു അവസരമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

    ReplyDelete