Saturday, September 10, 2011

കൊലനടന്നത് വാഹനത്തിലെങ്കില്‍ അപകട നഷ്ടപരിഹാരം ലഭിക്കും

 വാഹനത്തില്‍ കൊലപാതകം നടന്നാല്‍ അത് വാഹനാപകടമായി കരുതി നഷ്ടപരിഹാരം ലഭിക്കുമോ? കൊലപാതകം യാദൃച്ഛികമാകുകയും അത് വാഹനത്തിന്റെ ഉപയോഗത്തില്‍നിന്നുണ്ടായതുമാണെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. മുന്‍കാല സുപ്രീം കോടതിവിധി ആധാരമാക്കി കേരള ഹൈക്കോടതി ഇത്തരത്തിലൊരു കേസ് ഈയിടെ തീര്‍പ്പാക്കി. ജീപ്പ്ഡ്രൈവറായിരിക്കെ കൊല്ലപ്പെട്ട വാസുദേവന്റെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരമാണ് തര്‍ക്കവിഷയമായത്. വാസുദേവന്‍ സ്വന്തം ജീപ്പില്‍ യാത്രക്കാരുമായി പോകുകയായിരുന്നു. തകരാര്‍മൂലം ജീപ്പ് ഇടയ്ക്ക് നിര്‍ത്തി. ഇതിനിടെ യാത്രക്കാരിലൊരാളായ സണ്ണിയും വാസുദേവനുമായി വാക്കുതര്‍ക്കമുണ്ടായി.

സണ്ണി പെട്ടെന്ന് വാസുദേവനെ കുത്തി. ഗുരുതരമായിരുന്നു പരിക്ക്. ആശുപത്രിയില്‍ മരിച്ചു. ആശ്രിതര്‍ വാഹനാപകട തര്‍ക്കപരിഹാര ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കി. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയിലാണ് വാഹനം ഇന്‍ഷുര്‍ചെയ്തിരുന്നത്. നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെ കമ്പനി എതിര്‍ത്തു. വാസുദേവന്റെ കൊലപാതകം അപകടമരണമല്ലെന്ന് കമ്പനി വാദിച്ചു. വാഹനത്തിന്റെ ഉപയോഗത്തിനിടെ അല്ല മരണം ഉണ്ടായത്. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും അവര്‍ നിലപാടെടുത്തു. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം ട്രിബ്യൂണല്‍ തള്ളി. വാഹനത്തിന്റെ ഉപയോഗത്തിനിടെ സഹയാത്രികരിലൊരാള്‍ കുത്തിയാണ് ഡ്രൈവര്‍ മരിച്ചത്. അതുകൊണ്ട് ഇത് അപകടമരണമാണ്. 2,80,000 രൂപ നഷ്ടപരിഹാരവും ആറു ശതമാനം പലിശയും നല്‍കണം- ട്രിബ്യൂണല്‍ വിധിച്ചു. ഈ വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഹൈക്കോടതിയിലെത്തിയത്. സഹയാത്രികന്‍ ബോധപൂര്‍വം നടത്തിയ കൊലപാതകം അപകടത്തിന്റെ ഗണത്തിലുള്ള യാദൃച്ഛികസംഭവമായി കരുതാനാകില്ല എന്നാണ് കമ്പനി ഹൈക്കോടതിയിലും വാദിച്ചത്.

കോടതി മോട്ടോര്‍വാഹന നിയമത്തിലെ 163എ വകുപ്പിന്റെ വെളിച്ചത്തില്‍ ഈ വാദം പരിശോധിച്ചു. മോട്ടോര്‍വാഹനം ഉപയോഗിക്കുന്നതിനിടെ ഉണ്ടാകുന്ന അപകടംമൂലം മരണമോ സ്ഥിരം വികലാംഗത്വമോ ഉണ്ടാകുന്ന ഒരാളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നാണ് ഈ വകുപ്പില്‍ പറയുന്നത്. അപകടത്തിന് ആരുടെയെങ്കിലും അശ്രദ്ധയോ വീഴ്ചയോ തെറ്റായ ചെയ്തിയോ കാരണമായിട്ടുണ്ടോ എന്നൊന്നും പരിശോധിക്കേണ്ടതില്ല. അതായത് മരണമായാലും സ്ഥിരം വികലാംഗത്വമായാലും അതുണ്ടായത് വാഹനത്തിന്റെ ഉപയോഗത്തില്‍നിന്നുണ്ടായ അപകടത്തിലാണെങ്കില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന കാര്യം വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. "വാഹനത്തിന്റെ ഉപയോഗത്തില്‍നിന്നുണ്ടായ അപകടം" എന്ന നിര്‍വചനത്തില്‍ വാസുദേവന്റെ മരണം ഉള്‍പ്പെടുമോ എന്നതാണ് പരിഗണിക്കേണ്ടത്. ഇക്കാര്യത്തില്‍ റീത്താദേവി വേഴ്സസ് ന്യു ഇന്ത്യ അഷ്വറന്‍സ് കമ്പനി കേസിലെ സുപ്രീം കോടതിവിധി ആധാരമാക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ആ കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ കൊന്ന് ഓട്ടോറിക്ഷ തട്ടിയെടുത്തെന്നായിരുന്നു കേസ്. അത് "വാഹനത്തിന്റെ ഉപയോഗത്തില്‍നിന്നുണ്ടായ അപകട മരണ"മാണെന്നാണ് സുപ്രീം കോടതി കണ്ടത്. അതുകൊണ്ട് നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തു. ആ വിധിയുടെ പിന്‍ബലത്തില്‍ ഈ കേസിലെ സാഹചര്യം പരിശോധിക്കണം. ജീപ്പില്‍ പോകുമ്പോഴുണ്ടായ തര്‍ക്കത്തിനിടെ സണ്ണി വാസുദേവനെ പെട്ടെന്ന് കുത്തുകയായിരുന്നു. ഇത് മുന്‍കൂട്ടി ആസൂത്രണംചെയ്ത കൊലപാതകമായിരുന്നില്ല. സണ്ണിക്ക് വാസുദേവനെ കൊല്ലണമെന്നുണ്ടായിരുന്നുമില്ല. അതുകൊണ്ടുതന്നെ അത് ബോധപൂര്‍വമുള്ള (Intentional) കൊലപാതകമായിരുന്നില്ല. യാദൃച്ഛികമായ (accidental) കൊലപാതകമായിരുന്നു. അത് വാഹന ഉപയോഗത്തില്‍നിന്നുണ്ടായതുമാണ്. അതുകൊണ്ട് ട്രിബ്യൂണലിന്റെ നിഗമനം ശരിയാണ്. വാസുദേവന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. ഇന്‍ഷുറന്‍സ് കമ്പനിയുടെ അപ്പീല്‍ തള്ളുകയാണ്- ജ. എ കെ ബഷീറും ജ. പി ക്യു ബര്‍ക്കത്തലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. 2011 ജൂണ്‍ 20നായിരുന്നു ഈ വിധി. -

അഡ്വ. കെ ആര്‍ ദീപ advocatekrdeepa@gmail.com

deshabhimani

1 comment:

  1. വാഹനത്തില്‍ കൊലപാതകം നടന്നാല്‍ അത് വാഹനാപകടമായി കരുതി നഷ്ടപരിഹാരം ലഭിക്കുമോ? കൊലപാതകം യാദൃച്ഛികമാകുകയും അത് വാഹനത്തിന്റെ ഉപയോഗത്തില്‍നിന്നുണ്ടായതുമാണെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. മുന്‍കാല സുപ്രീം കോടതിവിധി ആധാരമാക്കി കേരള ഹൈക്കോടതി ഇത്തരത്തിലൊരു കേസ് ഈയിടെ തീര്‍പ്പാക്കി. ജീപ്പ്ഡ്രൈവറായിരിക്കെ കൊല്ലപ്പെട്ട വാസുദേവന്റെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരമാണ് തര്‍ക്കവിഷയമായത്. വാസുദേവന്‍ സ്വന്തം ജീപ്പില്‍ യാത്രക്കാരുമായി പോകുകയായിരുന്നു. തകരാര്‍മൂലം ജീപ്പ് ഇടയ്ക്ക് നിര്‍ത്തി. ഇതിനിടെ യാത്രക്കാരിലൊരാളായ സണ്ണിയും വാസുദേവനുമായി വാക്കുതര്‍ക്കമുണ്ടായി.

    ReplyDelete