Saturday, July 7, 2012

തര്‍ക്കം ഗോള്‍വര കടന്നു; ഫുട്ബോളില്‍ ഇനി സാങ്കേതികത


സൂറിച്ച്: വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഫുട്ബോളില്‍ ഗോള്‍ഫൈലന്‍ സാങ്കേതികവിദ്യ നടപ്പക്കാന്‍ അനുമതി. ഇനിമുതല്‍ മത്സരത്തിനിടെ പന്ത് ഗോള്‍വര കടന്നോ എന്നറിയാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാം. അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഇഫാബ്) ഇതിന് അന്തിമ അംഗീകാരംനല്‍കി. ഇതോടെ വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി. മുസ്ലിം വനിതകള്‍ക്ക് ശിരോവസ്ത്രം ധരിച്ച് കളിക്കുന്നതിലുള്ള വിലക്ക് നീക്കാനും സൂറിച്ചില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ഫുട്ബോളില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച ഫിഫയുടെ മാനസന്താരമാണ് ഗോള്‍ലൈന്‍ സാങ്കേതിക വിദ്യ നടപ്പാക്കുന്നതിന് വേഗം നല്‍കിയത്. താരങ്ങളും കോച്ചുമാരും മാധ്യമങ്ങളും ഏറെക്കാലമായി ഇതിനുവേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു. എന്നാല്‍ ഫിഫയുടെ കടുത്ത എതിര്‍പ്പ് പ്രതികൂലമായി. ഒടുവില്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍തന്നെ ഗോള്‍ലൈന്‍ സാങ്കേതികവിദ്യയ്ക്കുവേണ്ടി രംഗത്തെത്തുകയായിരുന്നു. ഈവര്‍ഷം ജപ്പാനില്‍ നടക്കുന്ന ഫിഫ ക്ലബ് ഫുട്ബോള്‍ ലോകകപ്പിലായിരിക്കും ഇത് ആദ്യം നടപ്പാക്കുക.
ഏറെക്കാലമായി നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു രീതികളാണ് ഗോള്‍ലൈന്‍ സാങ്കേതികവിദ്യയില്‍ ഉപയോഗിക്കുക. ഹോക്ക് ഐ, ഗോള്‍റെഫ് രീതികളാണിവ. ഇതില്‍
ഹോക്ക് ഐ ക്രിക്കറ്റ്, ടെന്നീസ് ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ ഉപയോഗിക്കുന്ന രീതിയാണ്. ക്യാമറ ഉപയോഗിച്ചുള്ള ഈ രീതി വികസിപ്പിച്ചെടുത്തത് ബ്രിട്ടീഷ് കമ്പനിയായ ഹോക്ക് ഐയാണ്. ഹോക്ക് ഐ സിസ്റ്റത്തില്‍ സ്റ്റേഡിയത്തിന്റെ രണ്ടു വശങ്ങളിലുമായി ആറോ ഏഴോ ക്യാമറകള്‍ ഘടിപ്പിക്കും. റഫറിക്ക് പന്ത് ഗോള്‍ വര കടന്നോയെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഹോക്ക് ഐയിലൂടെ ഇത് മനസ്സിലാക്കാം. സ്റ്റേഡിയത്തില്‍ മേല്‍ക്കൂരയിലും പിച്ചിലും ഘടിപ്പിച്ചിരിക്കുന്ന ക്യാമറകള്‍ പന്തിന്റെ നീക്കം ഒപ്പിയെടുക്കും. മാഗ്നറ്റിക് ഫീല്‍ഡ്സ് ഉപയോഗിച്ചുള്ള രീതിയാണ് ഗോള്‍റെഫ്. ഈ രീതിപ്രകാരം പന്തിന്റെ തുകലില്‍ മൂന്നു കാന്തിക ചീളുകള്‍വയ്ക്കും. പന്ത് ഗോള്‍വരകടക്കുമ്പോള്‍ ഗോള്‍പോസ്റ്റിലും ബാറിലുംവച്ചിരിക്കുന്ന സെന്‍സറുകള്‍ ഇത് പിടിച്ചെടുക്കും.

യൂറോ കപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ട്-ഉക്രയ്ന്‍ മത്സരത്തിനിടെയാണ് ഗോള്‍ലൈന്‍ വിവാദം വീണ്ടും സജീവമായത്. മത്സരത്തില്‍ ഉക്രയ്ന്‍ താരം മാര്‍കോ ഡെവിച്ചിന്റെ ഷോട്ട് ഇംഗ്ലണ്ടിന്റെ ജോണ്‍ ടെറി തട്ടിയകറ്റിയത് ഗോള്‍വരയ്ക്കകത്ത് നിന്നായിരുന്നു. എന്നാല്‍ റഫറി ഗോള്‍ അനുവദിച്ചില്ല. 2010 ലോകകപ്പില്‍ ജര്‍മനിക്കെതിരെ ഇംഗ്ലണ്ട് താരം ഫ്രങ്ക് ലാംബാര്‍ഡിനും ഇത്തരമൊരു അവസ്ഥ നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ ഈ സമയത്തൊക്കെ ഫിഫ മുഖം തിരിച്ചു. ഫുട്ബോള്‍ ലോകം പൊതുവെ തീരുമാനത്തെ സ്വാഗതംചെയ്തിട്ടുണ്ടെങ്കിലും യുവേഫ പ്രസിഡന്റ് മിഷയേല്‍ പ്ലറ്റീനി അടക്കമുള്ളവര്‍ ഇതിനെതിരാണ്. ഫുട്ബോളില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കളിയുടെ സ്വാഭാവികതയെ ഇല്ലാതാക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നു. ഓഫ് സൈഡ്, ഹാന്‍ഡ്ബോള്‍ എന്നിവയിലും ഭാവിയില്‍ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടിവരുമെന്നാണ് പ്ലറ്റീനി അടക്കമുള്ളവരുടെ വാദം. അതേസമയം, വനിതകളുടെ ശിരോവസ്ത്ര നിയന്ത്രണം നീക്കിയത് ഇറാന്‍ ഉള്‍പ്പെടെയുള്ള മുസ്ലിംരാജ്യങ്ങള്‍ക്ക് ആശ്വാസമേകി. നേരത്തെ, ശിരോവസ്ത്ര വിലക്കിനെത്തുടര്‍ന്ന് ഇറാന്‍ വനിതാഫുട്ബോള്‍ ടീമിന് ലണ്ടന്‍ ഒളിമ്പിക്സ് യോഗ്യതാമത്സരത്തില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. മത്സരം നിയന്ത്രിക്കാന്‍ അഞ്ചു റഫറിമാര്‍ വേണമെന്നുള്ള നിര്‍ദേശവും ഇഫാബ് അംഗീകരിച്ചിട്ടുണ്ട്.

deshabhimani 070712

1 comment:

  1. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഫുട്ബോളില്‍ ഗോള്‍ഫൈലന്‍ സാങ്കേതികവിദ്യ നടപ്പക്കാന്‍ അനുമതി. ഇനിമുതല്‍ മത്സരത്തിനിടെ പന്ത് ഗോള്‍വര കടന്നോ എന്നറിയാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കാം. അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഇഫാബ്) ഇതിന് അന്തിമ അംഗീകാരംനല്‍കി. ഇതോടെ വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി. മുസ്ലിം വനിതകള്‍ക്ക് ശിരോവസ്ത്രം ധരിച്ച് കളിക്കുന്നതിലുള്ള വിലക്ക് നീക്കാനും സൂറിച്ചില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

    ReplyDelete