Saturday, July 7, 2012

കുറ്റസമ്മതമൊഴി നല്‍കിയിട്ടില്ല: പി മോഹനന്‍


ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റസമ്മത മൊഴി നല്‍കിയിട്ടില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മോഹനനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് വടകര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

കേസുമായി തനിക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ല. ഇക്കാര്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഇതല്ലാതെ തന്റെ മൊഴിയായി പൊലീസ് കോടതിയെ മറ്റെന്തെങ്കിലും ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. മോഹനനെ പതിനൊന്നുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വേണമെന്ന് പ്രൊസിക്യുഷന്‍ ആവശ്യപ്പെട്ടു.

ഒരാഴ്ച പൊലീസ് കസ്റ്റഡിയില്‍വച്ചത് അനാവശ്യമായിരുന്നുവെന്നും പൊതുപ്രവര്‍ത്തകനായ മോഹനനെ സമൂഹമധ്യത്തില്‍ അപമാനിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അഡ്വ. കെ എം രാംദാസ് കോടതിയെ ബോധിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകണമെന്ന് പറഞ്ഞാണ് സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ കാലാവധി പൊലീസ് നീട്ടി വാങ്ങിയത്. ഇത്തരം തെളിവെടുപ്പൊന്നും നടന്നില്ല. കേസില്‍ നേരത്തെ അറസ്റ്റിലായ കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രന്‍ ഫോണില്‍ വിളിച്ചുവെന്ന കുറ്റം ആരോപിച്ചാണ് പി മോഹനനെ അറസ്റ്റ് ചെയ്തത്. ഇതിന്റെ തെളിവ് ശേഖരിക്കാന്‍ ആഴ്ചകള്‍ എടുക്കുന്നത് എന്തിനാണെന്നും പൊലീസ് വ്യക്തമാക്കണമെന്നും മോഹനന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

മൂന്ന് സിപിഐ എം നേതാക്കളെക്കൂടി കള്ളക്കേസില്‍ കുടുക്കി

വടകര: ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജന്‍, പാനൂര്‍ ഏരിയാ സെക്രട്ടറി കെ കെ പവിത്രന്‍, കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി എന്‍ ധനഞ്ജയന്‍ എന്നിവരെ കള്ളക്കേസില്‍ കുടുക്കി. മൂന്നുപേരെയും കേസില്‍ പ്രതിചേര്‍ത്തു. നേരത്തെ അറസ്റ്റിലായ സിജിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചെന്നാരോപിച്ചാണ് കാരായി രാജനെതിരെ കേസെടുത്തത്. സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തനെ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ചെന്നാണ് പവിത്രനെതിരെ ചുമത്തിയ കുറ്റം. കിര്‍മാണി മനോജ്, സിജിത്ത് എന്നിവര്‍ക്ക് കൂത്തുപറമ്പില്‍ അഭയം നല്‍കിയത് ധനഞ്ജയന്‍ അറിഞ്ഞാണെന്നാണ് കേസില്‍ ആരോപിക്കുന്നത്. കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്നാരോപിച്ച് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷിനെതിരെ കഴിഞ്ഞ ദിവസം കള്ളക്കേസെടുത്തിരുന്നു. ഫസല്‍ വധക്കേസില്‍ സിബിഐ കസ്റ്റഡിയിലുള്ള കാരായി രാജനെ പ്രൊഡക്ഷന്‍ വാറണ്ട് നല്‍കി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.


പി പി രാമകൃഷ്ണനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം തള്ളി

വടകര: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐ എം തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം പി പി രാമകൃഷ്ണനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി. അറസ്റ്റുചെയ്ത് പതിനഞ്ച് ദിവസത്തിനകം കസ്റ്റഡി അപേക്ഷ നല്‍കാത്തതിനാലാണ് പൊലീസിന്റെ ആവശ്യം വടകര ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയ നടത്തിയ പി പി രാമകൃഷ്ണന്‍ ഇപ്പോള്‍ കോഴിക്കോട് ജില്ലാ ജയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. നേരത്തെ മൂന്ന് ദിവസം രാമകൃഷ്ണന്‍ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഈ സമയത്താണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമല്ലാത്തതിനാല്‍ വെള്ളിയാഴ്ച രാമകൃഷ്ണനെ കോടതിയില്‍ ഹാജരാക്കിയില്ല. അദ്ദേഹത്തിന്റെ അഭിഭാഷകനായ കെ വിശ്വനാണ് ഹാജരായത്. രാമകൃഷ്ണന്റെ ജാമ്യാപേക്ഷ ഒമ്പതിന് കോഴിക്കോട് സെഷന്‍സ് കോടതി പരിഗണിക്കും. അതിനിടെ റിമാന്‍ഡില്‍ കഴിയുന്ന അഞ്ചുപേരുടെ റിമാന്‍ഡ് കാലാവധി നീട്ടി. ടി കെ രജീഷ്, കെ സി രാമചന്ദ്രന്‍, അജേഷ്, അഭിനേഷ്, നിസാര്‍ എന്നിവരുടെ റിമാന്‍ഡാണ് 20വരെ വടകര ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി നീട്ടിയത്. അഞ്ച് പേരെയും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു.


deshabhimani 070712

1 comment:

  1. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റസമ്മത മൊഴി നല്‍കിയിട്ടില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മോഹനനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് വടകര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

    ReplyDelete